വനിതാ ഡോക്ടറുടെ കൊലപാതകം: മമത സർക്കാർ കുറ്റവാളികളെ സംരക്ഷിക്കുന്നു, അന്വേഷണത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനും ശ്രമം; ബി.ജെ.പി

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി നടത്തിയ മാർച്ചിൽ സംഘർഷം

Update: 2024-09-04 11:41 GMT
Advertising

കൊൽക്കത്ത: ആർ.ജി കർ മെഡിക്കൽ കോളജ്  ആശുപത്രിയിലെ യുവ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി നടത്തിയ മാർച്ചിൽ സംഘർഷം. സംഭവം കൈകാര്യം ചെയ്യുന്നതിൽ മമത സർക്കാറിന് വീഴ്ചപ്പറ്റിയെന്നാരോപിച്ചാണ് ബി.ജെ.പി ബംഗാളിലെ സർക്കാർ ഓഫീസുകളിലേക്ക് മാർച്ച് നടത്തിയത്.

ബിജെപി സംസ്ഥാന പ്രസിഡന്റും കേന്ദ്രമന്ത്രിയുമായ സുകാന്ത മജുംദാറിന്റെ നേതൃത്വത്തിൽ ദക്ഷിണ ദിനാജ്പൂരിലെ ബാലുർഘട്ടിൽ ജില്ലാ മജിസ്ട്രേറ്റ് ഓഫീസിലേക്കും മാർച്ച് നടത്തി. മുഖ്യമന്ത്രി മമത ബാനർജി രാജിവയ്ക്കണമെന്ന ആവശ്യം ബി.ജെ.പി വീണ്ടും ആവർത്തിച്ചു. യഥാർത്ഥ കുറ്റവാളികളെ സംരക്ഷിക്കുകയും അന്വേഷണത്തിൽ നിന്ന് ശ്രദ്ധ തിരിക്കുകയും ചെയ്യുന്ന നടപടികളാണ് സർക്കാർ സംവിധാനങ്ങളുടെ ഭാ​ഗത്തുനിന്നുണ്ടാകുന്നതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. 

പശ്ചിമ മേദിനിപൂർ ജില്ലയിലെ പാൻസ്‌കുരയിലും ബങ്കുര ജില്ലയിലെ ഒണ്ടയിലും പ്രതിഷേധം നടത്തിയ ബി.ജെ.പി പ്രവർത്തകർ പൊലീസുമായി വാക്കേറ്റത്തിൽ ഏർപ്പെട്ടു. പക്ഷെ പൊലീസിന്‍റെ സംയോജിതമായ ഇടപെടലിന്റെ ഭാഗമായി  സംഘർഷം ഒഴിവായി. എങ്കിലും പ്രതിഷേധക്കാർ തെരുവുകളിൽ ടയറുകളും മറ്റും കത്തിച്ചത് ഗതാഗതം സ്തഭിക്കുന്നതിന് കാരണമായി. തുടർന്ന് ബി.ജെ.പി പ്രവർത്തകർ മുദ്രാവക്യം വിളിച്ച് പ്രതിഷേധിക്കുകയും ചെയ്തു. കൊല്ലപ്പെട്ട വനിതാ ഡോക്ടർക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് എസ്പ്ലനേഡ് ക്രോസിംഗിൽ ബി.ജെ.പി പ്രവർത്തകർ പ്ലക്കാർഡുകളുമായി കുത്തിയിരിപ്പ് സമരവും നടത്തി.

സംഭവത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ബി.ജെ.പി ആഹ്വാനംചെയ്ത 12 മണിക്കൂർ ബന്ദും സംഘർഷത്തിൽ കലാശിച്ചിരുന്നു. ഓഗസ്റ്റ് 9നാണ് ആർ. ജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ സെമിനാർ ഹാളിൽ വനിതാ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. അതിക്രൂരമായ ലൈംഗിക പീഡനം സംഭവച്ചിട്ടുണ്ടെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരന്നു.

SUMMARY: Kolkata rape-murder BJP activists scuffle with police during gherao of Bengal govt offices

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News