പുതുവൈപ്പ് പൊലീസ് അതിക്രമം; യതീഷ്ചന്ദ്ര മനുഷ്യാവകാശ കമ്മീഷന് മുന്നില്‍ വീണ്ടും ഹാജരായി

Update: 2018-04-15 11:29 GMT
Editor : Muhsina
പുതുവൈപ്പ് പൊലീസ് അതിക്രമം; യതീഷ്ചന്ദ്ര മനുഷ്യാവകാശ കമ്മീഷന് മുന്നില്‍ വീണ്ടും ഹാജരായി
Advertising

പുതുവൈപ്പ് ഐഒസി പദ്ധതിക്കെതിരായി സമരം ചെയ്തവർക്ക് നേരെ നടന്ന പൊലീസ് അതിക്രമക്കേസില്‍ കൊച്ചി മുൻ ഡിസിപി യതീഷ്ചന്ദ്ര മനുഷ്യാവകാശ കമ്മീഷൻ മുന്നില്‍ വീണ്ടും ഹാജരായി. തനിക്കെതിരെ മാധ്യമങ്ങള്‍ നുണ പ്രചരിപ്പിക്കുകയാണെന്ന് യതീഷ് ചന്ദ്ര ആരോപിച്ചു..

പുതുവൈപ്പ് ഐഒസി പദ്ധതിക്കെതിരായി സമരം ചെയ്തവർക്ക് നേരെ നടന്ന പൊലീസ് അതിക്രമക്കേസില്‍ കൊച്ചി മുൻ ഡിസിപി യതീഷ്ചന്ദ്ര മനുഷ്യാവകാശ കമ്മീഷൻ മുന്നില്‍ വീണ്ടും ഹാജരായി. പൊലീസ് അതിക്രമം സംബന്ധിച്ച പരാതിയിന്മേല്‍ സാക്ഷികളുടെ വിസ്താരം കമ്മീഷന്‍ ആരംഭിച്ചു. തനിക്കെതിരെ മാധ്യമങ്ങള്‍ നുണ പ്രചരിപ്പിക്കുകയാണെന്ന് യതീഷ് ചന്ദ്ര ആരോപിച്ചു.

നാഷണല് ഹ്യൂമന്‍ റൈറ്റ്സ് മിഷന് മനുഷ്യാവകാശ കമ്മീഷന് നല്‍‌കിയ പരാതിയിന്മേലുള്ള രണ്ടാമത്തെ സിറ്റിങാണ് നടന്നത്. സാക്ഷികളെ വിസ്തരിക്കാന്‍ യതീഷ് ചന്ദ്രയ്ക്ക് കമ്മീഷന്‍ അനുമതി നല്‍കി. സമരസമിതിക്ക് പിന്നില്‍ തീവ്ര ഇടത് സംഘടനകളാണെന്ന വാദമാണ് യതീഷ് ചന്ദ്ര പ്രധാനമായും ഉയര്‍ത്തിയത്. താന്‍ സ്ത്രീകളെയും കുഞ്ഞുങ്ങളെയും തല്ലിയിട്ടില്ല. പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഇന്റലിജന്‍സ് നല്‍കിയ സുരക്ഷാ ഭീഷണി മുന്നറിയിപ്പിന്റെ രേഖകകള്‍ കൈവശമുണ്ട്. തന്നെ ഒറ്റപ്പെ‍ടുത്തി അക്രമിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പരാതിയില്‍ പേര് പരാമര്‍ശിച്ചിരിക്കുന്ന ഏക ഉദ്യോഗസ്ഥന്‍ താനാണ്. മാധ്യമ ശ്രദ്ധ ലഭിക്കാനുള്ള സമരക്കാരുടെ നീക്കത്തിന്റെ ഭാഗമാണിത്. മാധ്യമങ്ങള്‍ തനിക്കെതിരെ നുണ പ്രചരിപ്പിക്കുകയാണെന്നും യതീഷ് ചന്ദ്ര ആരോപിച്ചു.

തനിക്കെതിരെ കമ്മീഷന് മുന്നില്‍ മൊഴികൊടുത്ത ഏഴ് വയസുകാരന്‍ അലന്റെ മാതാപിതാക്കളുടെ സത്യവാങ്മൂലം ആവശ്യപ്പെടുമെന്നും യതീഷ് ചന്ദ്ര പറ‍ഞ്ഞു. സമരസമിതിയുടെ ഭാഗത്ത് നിന്ന് നാല് സാക്ഷികളാണ് ഹാജരായത്. പൊലീസ് അതിക്രമം സംബന്ധിച്ച് ഇതില്‍ ഒരാളുടെ വിശദമായ മൊഴി കമ്മീഷന്‍ രേഖപ്പെടുത്തി. തുടര്‍ നടപടികള്‍ക്കായി കേസ് അടുത്ത മാസം 6 ലേക്ക് മാറ്റി.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News