സന്നിധാനത്തെ സംഘര്‍ഷാവസ്ഥ: കാരണമായത് പേരക്കുട്ടിയുടെ ചോറൂണിനെത്തിയ സ്ത്രീയെ യുവതിയാക്കിയത്

തൃശൂരില്‍ നിന്നെത്തിയ സ്ത്രീകള്‍ പോലീസ് സംരക്ഷണയിലാണ് ദര്‍ശനം നടത്തിയത്. പ്രതിഷേധക്കാര്‍ മാധ്യമപ്രവര്‍ത്തകരെയും കയ്യേറ്റം ചെയ്തു.

Update: 2018-11-06 07:36 GMT
Advertising

ശബരിമല ദർശനത്തിനെത്തിയ സ്ത്രീക്ക് നേരെ സന്നിധാനത്ത് പ്രതിഷേധം. പ്രായം 50 വയസിൽ താഴെയെന്ന സംശയത്തെ തുടർന്നാണ് തൃശൂർ സ്വദേശിനി ലളിതക്ക് നേരെ പ്രതിഷേധമുണ്ടായത്. ആന്ധ്രാപ്രദേശിൽ നിന്നും നിലക്കലും പമ്പയിലുമെത്തിയ വനിതകളും പ്രതിഷേധ സാഹചര്യം കണക്കിലെടുത്ത് തിരിച്ചുപോയി.

യുവതി ദര്‍ശനത്തിനെത്തിയെന്ന സംശയത്തെ തുടര്‍ന്നാണ് ഇന്ന് രാവിലെ വലിയ നടപ്പന്തലില്‍ പ്രതിഷേധമുണ്ടായത്. വലിയതോതിലുള്ള പ്രതിഷേധമാണ് നടപ്പന്തലില്‍ ഉണ്ടായത്. എന്നാല്‍ 52 വയസ്സുള്ള സ്ത്രീയാണ് എത്തിയതെന്ന് പൊലീസ് അറിയിച്ചു. തുടര്‍ന്ന് ഭക്തര്‍ തന്നെ ഇവരെ ദര്‍ശനത്തിനായി സന്നിധാനത്ത് എത്തിച്ചു. ഇരുമുടി കെട്ടില്ലാത്തതിനാല്‍ മറ്റൊരു വഴിയിലൂടെയാണ് ഇവര്‍ സന്നിധാനത്ത് എത്തിയത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും പ്രതിഷേധത്തിനിടെ ആക്രമണമുണ്ടായി. മാതൃഭൂമി റിപ്പോര്‍ട്ടര്‍ ബിജുപങ്കജ്, കാമറമാന്‍ വിഷ്ണു, അമൃത ടിവി കാമറമാന്‍ ബിജു മുരളീധരന്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.

പ്രതിഷേധമുണ്ടാകുമെന്ന് കരുതിയില്ലെന്ന് ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയ തൃശൂര്‍ സ്വദേശി ലളിതയും പറഞ്ഞു. പേരക്കുട്ടിയുടെ ചോറൂണിനാണ് ക്ഷേത്രത്തിലെത്തിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ലളിതയുടെ ബന്ധുക്കളായ മറ്റ് സ്ത്രീകളും കൂടെയുണ്ടായിരുന്നു.

പേരക്കുട്ടിയുടെ ചോറൂണിനായി ഇന്ന് രാവിലെ ഏഴ് മണിക്കാണ് തൃശൂർ സ്വദേശിനിയായ ലളിത കുടുംബത്തോടൊപ്പം ശബരിമലയിൽ എത്തിയത്. 50 വയസിൽ താഴെ പ്രായമുള്ള യുവതിയെന്ന സംശയത്തെ തുടർന്നായിരുന്നു ഇവർക്കെതിരെ പ്രതിഷേധമുണ്ടായത്.

Full View

വലിയ നടപ്പന്തലിൽ പ്രതിഷേധ ശരണം വിളികൾ ഉയർന്നതോടെ സാന്നിധാനത്തിന്റെ വിവിധയിടങ്ങളിൽ ഉണ്ടായിരുന്നവർ നടപ്പന്തലിലേക്കെത്തി. പോലീസിന്റെ സംരക്ഷണയിൽ ലളിതയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. പിന്നീട് ആധാർ കാർഡ് ഉൾപ്പെടെയുള്ള പ്രായം തെളിയിക്കുന്ന രേഖകൾ കാണിച്ച ശേഷമാണ് ഇവർക്ക് ശബരിമല ദർശനം സാധ്യമായത്. ശബരിമല ദർശനത്തിനെത്തിയ അഞ്ജു എന്ന യുവതി ഇന്ന് പുലർച്ചെ പമ്പയിൽ നിന്നും മടങ്ങിയിരുന്നു. പ്രതിഷേധ സാഹചര്യം കണക്കിലെടുത്ത് ആന്ധ്രയിൽ നിന്നും നിലക്കലും പമ്പയിലുമെത്തിയ വനിതകൾക്കും ശബരിമല ദർശനം നടത്താനാവാതെ ഇന്ന് മടങ്ങേണ്ടി വന്നു.

Tags:    

Similar News