ബി.ജെ.പിയുടെ വിവാദ സര്‍ക്കുലറിനെ ന്യായീകരിച്ച് ശ്രീധരന്‍പിള്ള

എ.എന്‍ രാധാകൃഷ്ണനിറക്കിയ സര്‍ക്കുലര്‍ സര്‍ക്കാര്‍ ഉയര്‍ത്തിക്കാണിക്കുന്നത് ജനശ്രദ്ധ തിരിച്ചുവിടാനുളള അടവാണെന്ന് ശ്രീധരന്‍ പിളള പറഞ്ഞു.

Update: 2018-11-20 14:21 GMT
Advertising

എ.എന്‍ രാധാകൃഷ്ണന്റെ വിവാദ സര്‍ക്കുലറിനെ ന്യായീകരിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിളള. പ്രതിഷേധത്തിന് ബി.ജെ.പി പിന്തുണയുണ്ട്. ആളുകള്‍ വരണമെന്ന് പറയുന്നത് തെറ്റല്ലെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു. ശബരിമല കര്‍മസമിതിയുടെ എല്ലാ പരിപാടികള്‍ക്കും ബി.ജെ.പി പിന്തുണ നല്‍കുമെന്നും നാളെ മുതല്‍ സര്‍ക്കാരിനെതിരെ പ്രക്ഷോഭം ശക്തമാക്കുമെന്നും ശ്രീധരന്‍ പിളള വ്യക്തമാക്കി.

എ.എന്‍ രാധാകൃഷ്ണനിറക്കിയ സര്‍ക്കുലര്‍ സര്‍ക്കാര്‍ ഉയര്‍ത്തിക്കാണിക്കുന്നത് ജനശ്രദ്ധ തിരിച്ചുവിടാനുളള അടവാണെന്ന് ശ്രീധരന്‍ പിളള പറഞ്ഞു. പ്രവര്‍ത്തകര്‍ക്ക് സര്‍ക്കുലര്‍ അയക്കുകയെന്നുള്ളത് പാര്‍ട്ടിയുടെ പ്രതിബദ്ധതയാണ്. പ്രകോപനമുണ്ടാക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നുവെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും ശ്രീധരന്‍പിളള പറഞ്ഞു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാന സര്‍ക്കാരിനെതിരെ സമരം ശക്തമാക്കാനൊരുങ്ങുകയാണ് ബി.ജെ.പി. ശബരിമല കര്‍മ്മസമിതിയുടെ എല്ലാ പരിപാടികള്‍ക്കും പൂര്‍ണ പിന്തുണ നല്‍കും. നാളെ കേന്ദ്ര ധനകാര്യ സഹമന്ത്രി പൊന്‍രാധാകൃഷ്മന്‍ ശബരിമലയിലെത്തി കാര്യങ്ങള്‍ വിലയിരുത്തുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. ശബരിമല വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് സി.പി.എമ്മിന്റെ ആജ്ഞാനുവര്‍ത്തികളാകുന്നുവെന്നും ദേവസ്വം ബോര്‍ഡ് സുപ്രിംകോടതിയില്‍ നല്‍കിയ ഹരജി ജനങ്ങളെ കബളിപ്പിക്കാന്‍ വേണ്ടിയാണെന്നും ശ്രീധരന്‍പിളള പറഞ്ഞു.

Tags:    

Similar News