വ്യാപക വിമര്‍ശനം; വീഡിയോകള്‍ പിന്‍വലിച്ച് പു.ക.സ

നിരവധി വീഡിയോകളാണ് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ സഹായിക്കാന്‍ പുരോഗമന കലാസാഹിത്യ സംഘം പുറത്തിറക്കിയത്

Update: 2021-03-26 02:56 GMT
Advertising

രൂക്ഷ വിമര്‍ശനങ്ങള്‍ക്കൊടുവില്‍ ഇടതുപക്ഷത്തെ തെരഞ്ഞെടുപ്പില്‍ സഹായിക്കാന്‍ പുറത്തിറക്കിയ വീഡിയോകള്‍ പിന്‍വലിച്ച് പുരോഗമന കലാ സാഹിത്യ സംഘം(പു.ക.സ). സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്നാണ് വീഡിയോ പിന്‍വലിക്കാന്‍ പു.കസ തീരുമാനിച്ചത്. നിരവധി വീഡിയോകളാണ് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ സഹായിക്കാന്‍ പുരോഗമന കലാസാഹിത്യ സംഘം പുറത്തിറക്കിയത്. എന്നാല്‍ പല വീഡിയോകളും വിവാദമായി. തീവ്രവാദ ചാപ്പകുത്തല്‍ മുതല്‍ അറുപഴഞ്ചന്‍ അവതരണം വരെ ചൂണ്ടിക്കാട്ടിയാണ് വീഡിയോകള്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നത്.

ക്ഷേമ പെൻഷൻ ഗുണഭോക്താവായ ഒരു മുസ്ലിം സ്ത്രീയാണ് വിഡിയോയിലെ പ്രധാന കഥാപാത്രം. തന്നോട് പിണങ്ങിപ്പിരിഞ്ഞു കഴിയുന്ന മകന്‍റെ കുടുംബത്തിന് ഈ ക്ഷേമ പെൻഷനിൽ നിന്ന് തുക നൽകി സഹായിക്കാൻ പോകുകയാണ് അവർ. ഇതിനിടെ ഒരു വിദൂഷക കഥാപാത്രവുമായി അവർ നടത്തുന്ന സംസാരമാണ് വിഡിയോയിൽ ചിത്രീകരിച്ചിട്ടുള്ളത്.

ആ ഉമ്മയുടെ ഒരു മകൻ നേരത്തെ രാജ്യദ്രോഹിയാണ്. അവന്‍റെ മൃതദേഹം പോലും കാണേണ്ടെന്ന് പറഞ്ഞ രണ്ടാമത്തെ മകനും അവരോട് വഴക്കിട്ട് വേറെ കഴിയുകയാണ്. മുസ്ലിം ഉമ്മയുടെ മകനാകുേമ്പാൾ മിനിമം രാജ്യദ്രോഹിയെങ്കിലും ആകണമെന്ന വാശി പു.ക.സക്കും കയ്യൊഴിയാനാകുന്നില്ലെന്നാണ് വിമർശകർ ചൂണ്ടികാട്ടുന്നത്.

കേരളത്തിൽ ഒരിടത്തും നിലനിൽക്കുന്നില്ലാത്ത അപരിഷ്കൃത ഭാഷയാണ് ഉമ്മ സംസാരിക്കുന്നത്. ഭാഷയിലും വേഷത്തിലുമെല്ലാം പണ്ടെന്നോ നിർമിച്ച മുസ്ലിം വാർപ്പു മാതൃകകൾ അതേപോലെ പിന്തുടരുകയാണ് വിഡിയോയിൽ. വിഡിയോയുടെ പിന്നണിയിലുള്ളവർ 'പുരോഗമനം' എന്ന് സ്വന്തം പേരിൽ നിന്ന് ഉടനെ ഒഴിവാക്കണമെന്നാണ് വിമർശകർ ഉന്നയിക്കുന്നത്.

പു.ക.സ എറണാകുളം ജില്ലാ കമ്മിറ്റി തയാറാക്കിയ വിഡിയോയിൽ വേഷമിട്ടിട്ടുള്ളത് തസ്നി ഖാനും കലാഭവൻ റഹ്മാനുമാണ്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News