പ്രണയം നടിച്ച് 16കാരിയെ പീഡിപ്പിച്ച 22കാരന് 25 വർഷം കഠിന തടവ്
1,60,000 രൂപ പിഴയൊടുക്കാനും ഇടുക്കി പൈനാവ് അതിവേഗ കോടതി വിധിച്ചു.


ഇടുക്കി: 16കാരിയെ പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ 22കാരന് 25 വർഷം കഠിന തടവും 1,60,000 രൂപ പിഴയും ശിക്ഷ. ബയ്സൺവാലി കാക്കക്കട സ്വദേശിയായ അജയഘോഷിനെയാണ് ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്ജി ലൈജുമോൾ ഷെരീഫ് ശിക്ഷിച്ചത്. പെൺകുട്ടിയുമായി പ്രണയബന്ധം സ്ഥാപിച്ച ശേക്ഷം രാത്രികാലങ്ങളിൽ പെൺകുട്ടിയുടെ മാതാപിതാക്കൾ വീട്ടിലില്ലാത്ത സമയം മനസിലാക്കി പല ദിവസങ്ങളിൽ കുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു കേസ്.
പിഴയൊടുക്കുന്ന തുക അതിജീവിതക്ക് നൽകണമെന്നും അല്ലാത്ത പക്ഷം അധിക ശിക്ഷ അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി. കൂടാതെ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോട് കുട്ടിക്ക് മതിയായ നഷ്ടപരിഹാരം നൽകാനും കോടതി ശിപാർശ ചെയ്തു. വിവിധ വകുപ്പുകളിലെ ഏറ്റവും ഉയർന്ന ശിക്ഷയായ 20 വർഷം അനുഭവിച്ചാൽ മതിയാകും. 2021ൽ രാജാക്കാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ 17 സാക്ഷികളെയും 17 രേഖകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ അഡ്വ. ഷിജോമോൻ ജോസഫ് കോടതിയിൽ ഹാജരായി.