തിരുവനന്തപുരത്ത് ക്ഷമാപണം, തൃശൂരിൽ ന്യായീകരണം; വിവാദമൊടുങ്ങാതെ സിപിഎം തിരുവാതിര

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സമ്മേളനം നടന്നതെന്നും മറ്റുള്ള വിമർശനങ്ങൾ സാധാരണമാണെന്നുമാണ് ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചത്

Update: 2022-01-16 13:41 GMT
Editor : Shaheer | By : Web Desk
Advertising

സിപിഎമ്മിൽ മെഗാ തിരുവാതിര വിവാദം പുകയുന്നതിനിടെ ക്ഷമാപണം നടത്തിയും ന്യായീകരിച്ചും സിപിഎം ജില്ലാ കമ്മിറ്റികൾ. ഏറെ കോളിളക്കം സൃഷ്ടിച്ച തിരുവാതിരയിൽ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് ക്ഷമാപണവുമായി രംഗത്തെത്തിയത്. എന്നാൽ, തൃശൂർ ജില്ലാ സെക്രട്ടറി തിരുവാതിരയെ ന്യായീകരിക്കുകയാണ് ചെയ്തത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സമ്മേളനം നടന്നതെന്നും മറ്റുള്ള വിമർശനങ്ങൾ സാധാരണമാണെന്നുമാണ് ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചത്.

സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന തിരുവാതിരയിൽ സ്വാഗതസംഘം കൺവീനർ എസ് അജയനാണ് ക്ഷമചോദിച്ചത്. തിരുവാതിര നടത്തിയ ദിവസവും പാട്ടിലെ വരികളും സഖാക്കൾക്ക് വേദന ഉണ്ടാക്കിയതായി മനസിലാക്കുന്നു. അങ്ങനെ സംഭവിച്ചതിൽ ക്ഷമ ചോദിക്കുന്നതായി അജയൻ പറഞ്ഞു.

ഇടുക്കിയിൽ കൊല്ലപ്പെട്ട എസ്എഫ്‌ഐ നേതാവ് ധീരജിന്റെ ചിത അണയും മുൻപ് 500ലേറെപ്പേരെ സംഘടിപ്പിച്ച് തിരുവനന്തപുരത്ത് തിരുവാതിരക്കളി നടത്തി എന്നായിരുന്നു ഉയർന്ന പ്രധാന വിമർശനം. ഇതോടൊപ്പം കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചെന്നും ആരോപണമുയർന്നു. മുതിർന്ന നേതാവ് എംഎ ബേബി അടക്കമുള്ള നേതാക്കൾ പരിപാടിക്ക് സാക്ഷിയായിരുന്നു. എന്നാൽ, തിരുവാതിരക്കളിയിൽ സിപിഎം സംസ്ഥാന നേതൃത്വം അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. രക്തസാക്ഷിയെ അപമാനിക്കുന്ന തരത്തിലായിപ്പോയി തിരുവാതിരയെന്നും പാർട്ടി വികാരം മനസിലാക്കി മാറ്റിവയ്ക്കേണ്ടതായിരുന്നുവെന്നുമുള്ള നിലപാടാണ് സംസ്ഥാന നേതൃത്വം സ്വീകരിച്ചത്. ഇക്കാര്യത്തിൽ ജില്ലാ നേതൃത്വവും വീഴ്ച സമ്മതിച്ചിരുന്നു.

തിരുവനന്തപുരത്തെ വിവാദം കൊഴുക്കുന്നതിനിടെയാണ് വിമർശനങ്ങളെയെല്ലാം അവഗണിച്ച് തൃശൂരിലും പാർട്ടി സമ്മേളനത്തിൽ മെഗാ തിരുവാതിര സംഘടിപ്പിച്ചത്. നൂറിലധികം പേരാണ് പരിപാടിയിൽ പങ്കെടുത്തത്. തെക്കുംകര വെസ്റ്റ് ലോക്കൽ കമ്മിറ്റിയായിരുന്നു സംഘാടകർ.

ഇതിനെതിരെയും വിവാദം ഉയർന്നതോടെ പരിപാടിയെ ന്യായീകരിച്ച് തൃശഊർ ജില്ലാ സെക്രട്ടറി എംഎം വർഗീസ് രംഗത്തെത്തി. തിരുവാതിര നിരോധിച്ച കലാരൂപമല്ലെന്നും കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചിട്ടില്ലെന്നുമായിരുന്നു വർഗീസിന്റെ പ്രതികരണം. കോവിഡ് മാനദണ്ഡം ലംഘിച്ചിട്ടില്ലെന്നും 80 പേർ മാത്രമാണ് പങ്കെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെക്കുംകരയിൽ ന്യൂട്രോൺ ബോംബുണ്ടാക്കിയതുപോലെയാണ് പ്രചാരണമെന്നും വർഗീസ് വിമർശിച്ചു.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News