'സ്ഥാനാർഥികളെ തത്കാലം പിൻവലിക്കില്ല, ആദ്യം ഞാനുന്നയിച്ച ആവശ്യം അംഗീകരിക്കട്ടെ': പി.വി അൻവർ

ആർഎസ്എസ്- ബിജെപി വർഗീയതയും പിണറായിസവും തകര്‍ക്കുക എന്നതാണ് ലക്ഷ്യമെന്ന് അന്‍വര്‍

Update: 2024-10-20 13:14 GMT
Editor : ദിവ്യ വി | By : Web Desk
Advertising

തിരുവനന്തപുരം: പാലക്കാടും ചേലക്കരയിലും സ്ഥാനാർഥികളെ പിൻവലിക്കണമെന്ന‌ യുഡിഎഫ് ആവശ്യം തള്ളി പി.വി അൻവർ എംഎൽഎ. സ്ഥാനാർഥികളെ തത്കാലം പിൻവലിക്കില്ലെന്നും ആദ്യം ഞാനുന്നയിച്ച ആവശ്യം അംഗീകരിക്കട്ടെയെന്നും അൻവർ പറഞ്ഞു. അതേസമയം അൻവർ സഹായിക്കണം പിന്തുണയ്ക്കണം എന്ന് യുഡിഎഫ് പറഞ്ഞതിൽ സന്തോഷമുണ്ട്. അതിനെ ബഹുമാനിക്കുന്നുണ്ട്. എന്നാൽ തന്റെ ഉപാധികൾ അംഗീകരിച്ചാൽ മാത്രമേ സ്ഥാനാർഥികളെ പിൻവലിക്കൂ. നേതാക്കളുമായി ഇപ്പോഴും ചർച്ച നടന്നുകൊണ്ടിരിക്കയാണെന്നും അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ നിലവിലെ പോലെ മുന്നോട്ടുപോകുമെന്നും അൻവർ വ്യക്തമാക്കി. 

ആർഎസ്എസ്- ബിജെപി വർഗീയതയും പിണറായിസവും തകര്‍ക്കുക എന്ന ലക്ഷ്യവുമായാണ് ഡിഎംകെ തെരഞ്ഞെടുപ്പിനെ നേരിടുന്നതും മുന്നോട്ടു പോകുന്നതും. ഇതിലാണ് യുഡിഎഫുമായി വ്യത്യസ്ത നിലപാടിലുള്ളതെന്നും അൻവർ പറഞ്ഞു. ചേലക്കരയിലെ കോൺസ് സ്ഥാനാർഥി രമ്യ ഹരിദാസിനെ ആ പാർട്ടിക്കാർ തന്നെ തള്ളിപ്പറഞ്ഞിട്ടുള്ളതാണെന്നും  രമ്യ ഹരിദാസിനെ പിൻവലിച്ച് ഡിഎംകെ സ്ഥാനാർഥിയെ പിന്തുണയ്ക്കണമെന്നും അൻവർ പറഞ്ഞു.

പാലക്കാടും ചേലക്കരയിലും സ്ഥാനാർഥികളെ പിൻവലിക്കണമെന്ന് പി.വി അൻവറിനോട് യുഡിഎഫ് ആവശ്യപ്പെട്ടിരുന്നു. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിൽ സമാന മനസ്കരുടെ കൂട്ടായ്മയാണ് വേണ്ടതെന്നും യുഡിഎഫ് വ്യക്തമാക്കിയിരുന്നു.

Full View

മുൻ കോൺഗ്രസ് നേതാവ് എൻ.കെ സുധീറാണ് അൻവറിന്റെ ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള(ഡിഎംകെ)യുടെ പാർട്ടി ടിക്കറ്റിൽ ചേലക്കരയിൽ നിന്ന് ജനവിധി തേടുന്നത്. ജീവകാരുണ്യ പ്രവർത്തകനായ മിൻഹാജ് മെദാർ ആണ് പാലക്കാട് ഡിഎംകെ സ്ഥാനാർഥി. അതേസമയം വയനാട്ടിൽ കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയെ പിന്തുണയ്ക്കുമെന്ന് അൻവർ നേരത്തെ വ്യക്തമാക്കിയിരുന്നു.

മുൻ കോൺ​ഗ്രസ് നേതാവിനെ തന്നെ ഡിഎംകെ ചേലക്കരയിൽ കളത്തിലിറക്കിയത് കോൺ​ഗ്രസി വൻ ക്ഷീണമാവുമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. ആലത്തൂർ ലോക്‌സഭാമണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചയാളാണ് എൻ.കെ. സുധീർ. കെപിസിസി സെക്രട്ടറിപദവും ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പദവും വഹിച്ചിട്ടുണ്ട്.

പാലക്കാട് സ്ഥാനാർഥി പ്രഖ്യാപനത്തിനു പിന്നാലെ കോൺ​ഗ്രസിനകത്തു തന്നെ പടലപ്പിണക്കങ്ങൾ മറനീക്കി പുറത്തുവന്നിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർഥിയാക്കിയതിൽ അമർശം പ്രകടിപ്പിച്ചാണ് പി. സരിൻ പാർട്ടി വിട്ടതും സിപിഎമ്മിൽ ചേർന്നതും നിലവിൽ സ്ഥാനാർഥിയായതും.

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News