കൈതപ്രത്തെ കൊലപാതകം: മധ്യവയസ്കനെ വെടിവെക്കാൻ ഉപയോഗിച്ച തോക്ക് കണ്ടെത്തി
പ്രതി സന്തോഷുമായി പൊലീസ് നടത്തിയ തെളിവെടുപ്പിനിടയാണ് തോക്ക് കണ്ടെടുത്തത്


കണ്ണൂർ: കണ്ണൂര്‍ കൈതപ്രത്ത് 49കാരനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ തോക്ക് കണ്ടെത്തി. പ്രതി സന്തോഷുമായി പൊലീസ് നടത്തിയ തെളിവെടുപ്പിനിടയാണ് കൊല്ലപ്പെട്ട രാധാകൃഷ്ണനെ വെടിവെക്കാൻ ഉപയോഗിച്ച തോക്ക് കണ്ടെടുത്തത്. കേസിലെ നിർണായക തെളിവാണ് കണ്ടെത്തിയ തോക്ക്. ഫോറൻസിക്കും അന്വേഷണ ഉദ്യോഗസ്ഥരും രാവിലെ മുതൽ തന്നെ തോക്ക് കണ്ടെത്താനായുള്ള ശ്രമത്തിലായിരുന്നു
ഇന്നലെ വൈകീട്ട് 7.30ന് രാധാകൃഷ്ണന്റെ നിർമാണം നടക്കുന്ന വീട്ടിലായിരുന്നു കൊലപാതകം. വെടിയൊച്ചയും നിലവിളിയും കേട്ട് തൊട്ടടുത്തുണ്ടായിരുന്നു ആളുകൾ ഓടിയെത്തുമ്പോഴാണ് രാധാകൃഷ്ണൻ രക്തത്തിൽ കുളിച്ച് കിടക്കുന്നത് കണ്ടത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
കുടുംബപ്രശ്‌നങ്ങളാണ് കൊലപാതക കാരണമെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകം ആസൂത്രിതമാണെന്ന് പ്രതി മൊഴി നൽകിയിരുന്നു. ഇന്നലെ രാവിലെ രാധാകൃഷ്ണനെ ആക്രമിക്കുക എന്ന ലക്ഷ്യത്തോടെ പ്രതി ഇയാളുടെ വീട്ടിലെത്തിയിരുന്നു. രാധാകൃഷ്ണനെ കൊലപ്പെടുത്തുമെന്ന തരത്തിലുള്ള ഒരു ഭീഷണി സന്ദേശം ഇയാൾ തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ രാവിലെ കൊലപാതകം നടത്താൻ കഴിയാത്ത തിരിച്ചുപോയ സന്തോഷ് വീട്ടിലെത്തി തോക്കുമായി വൈകിട്ടോടെ മടങ്ങിയെത്തി. നിർമ്മാണം നടക്കുന്ന വീട്ടിൽ എത്തി രാധാകൃഷ്ണന് നേരെ വെടിയുതിർത്തു. നെഞ്ചിൽ വെടിയേറ്റ രാധാകൃഷ്ണൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
കൃത്യം നടത്തിയ ശേഷം സംഭവസ്ഥലത്ത് തുടർന്ന സന്തോഷിനെ പൊലീസ് എത്തി കസ്റ്റഡിയിലെടുത്തു. കാട്ടുപന്നികളെ വെടിവെക്കുന്നതിൽ പരിശീലനം നേടിയ ആളാണ് സന്തോഷ്.