'നടന്നത് കൊടും ക്രൂരത'; കോട്ടയം നഴ്സിങ് കോളേജ് റാഗിങ് കേസിൽ കുറ്റപത്രം ഇന്ന് സമർപ്പിക്കും
'ആതുര സേവനത്തിന് മാതൃകയാകേണ്ടവർ ചെയ്തത് പീഡനം'


കോട്ടയം: ഗാന്ധിനഗർ നേഴ്സിങ് കോളേജ് റാഗിങ് കേസിൽ അന്വേഷണ സംഘം ഇന്ന് കുറ്റപത്രം സമർപ്പിക്കും.പ്രതികൾ അറസ്റ്റിലായി നാൽപ്പത്തിയഞ്ചാം ദിവസമാണ് കുറ്റപത്രം നൽകുന്നത്.നടന്നത് കൊടും ക്രൂരതയാണെന്നും പ്രതികൾ സ്ഥിരം ലഹരി ഉപയോഗിക്കുന്നവരെന്നും കുറ്റപത്രത്തിൽ പരാമർശമുണ്ട്.കേസിൽ അഞ്ച് പ്രതികളാണുള്ളത്.സീനിയർ വിദ്യാർഥികളായ സാമുവൽ,ജീവ, റിജിൽ ജിത്ത്, രാഹുൽ രാജ്,വിവേക് എന്നിവരാണ് പ്രതികൾ.ഗാന്ധിനഗർ പൊലീസ് ഏറ്റുമാനൂർ കോടതിയിൽ കുറ്റപത്രം സമർപ്പിക്കും.
ആതുര സേവനത്തിന് മാതൃകയാകേണ്ടവർ ചെയ്തത് പീഡനമാണെന്നും ഇരകളായവർ വേദനകൊണ്ട് പുളഞ്ഞപ്പോൾ പ്രതികൾ അത് കണ്ട് ആനന്ദിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു. ജൂനിയർ വിദ്യാർഥികളായ ആറ് പേരെ അഞ്ച് പ്രതികൾ ചേർന്ന് തുടർച്ചയായി ഉപദ്രവിച്ചു.
റാഗിങ്ങ് പുറത്ത് പറയാതിരിക്കാൻ ഇരകളെ ഭീഷണിപ്പെടുത്തി. പ്രതികൾ സ്ഥിരം ലഹരി ഉപയോഗിക്കുന്നവരെന്നും ലഹരി ഉപയോഗത്തിന് ഇരകളായ വിദ്യാർഥികളിൽ നിന്ന് പണം പിരിച്ചുവെന്നുംകുറ്റപത്രത്തില്‍ പറയുന്നു.കേസിൽ 40 സാക്ഷികളും 32 രേഖകളുമാണുള്ളത്.പ്രതികളുടെ ഫോണുകളുടെ ശാസ്ത്രീയ പരിശോധന ഫലം നിർണായകമായി.