പി.വി അൻവർ ആരോപണങ്ങൾ ഉന്നയിച്ചിട്ട് ഒരാഴ്ച; മൗനം തുടർന്ന് മുഖ്യമന്ത്രി

എഡിജിപിക്കെതിരെ നടപടിയെടുക്കാത്തതിൽ പാർട്ടിയിലും മുന്നണിക്കുള്ളിലും കടുത്ത അതൃപ്തി

Update: 2024-09-08 00:53 GMT
Advertising

തിരുവനന്തപുരം: ക്രമസമാധാന ചുമതലയുള്ള എഡിജിപിക്കെതിരെ അടക്കം ഗുരുതരാരോപണങ്ങൾ ഉയർന്നിട്ടും മുഖ്യമന്ത്രി പിണറായി വിജയൻ മൗനം തുടരുകയാണ്. ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന് എഡിജിപി തന്നെ സമ്മതിച്ചിട്ടും നടപടിയിലേക്ക് സർക്കാർ കടന്നിട്ടില്ല. ഇക്കാര്യത്തിൽ പാർട്ടിക്കുള്ളിലും മുന്നണിക്കുള്ളിലും കടുത്ത അതൃപ്തിയുണ്ട്.

ടി.പി സെൻകുമാറുമായി ബന്ധപ്പെട്ട വിഷയം ഉയർന്നുവന്നപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷത്തെ പരിഹസിച്ച് ചില കാര്യങ്ങൾ പറഞ്ഞിരുന്നു. സെൻകുമാർ ആർഎസ്എസ് പാളയത്തിലാണ് എന്ന് പറഞ്ഞായിരുന്നു അന്ന് പിണറായി വിജയൻ പ്രതിരോധം തീർത്തത്.

ആർഎസ്എസ് മേധാവിയുമായി ഗവർണർ കൂടിക്കാഴ്ച നടത്തിയപ്പോൾ അതിനെതിരെ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി തന്നെ വിമർശനം ഉയർത്തി. എന്നാൽ, ക്രമസമാധാന ചുമതയുള്ള എ ഡിജിപി ആർഎസ്എസിന്റെ ജനറൽ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയ വിഷയത്തിൽ മൗനം പാലിക്കുകയാണ് സർക്കാരും സിപിഎമ്മും. ഇത് കൂടാതെ ഗുരുതരമായ ആരോപണങ്ങൾ ആഭ്യന്തരവകുപ്പുമായി ബന്ധപ്പെട്ട് പി.വി അൻവർ എംഎൽഎ ഉന്നയിച്ചിരുന്നു.

പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റിൽ കാര്യങ്ങൾ ചർച്ച ചെയ്ത സിപിഎം നിലപാട് സംസ്ഥാന സെക്രട്ടറി വിശദീകരിച്ചു. ആർഎസ്എസ് നേതാവുമായുള്ള കൂടിക്കാഴ്ചയെ എം.വി ഗോവിന്ദൻ ന്യായീകരിക്കുകയും ചെയ്തു..

എന്നാൽ, വിവാദമുയർന്ന് ഇത്ര ദിവസം കഴിഞ്ഞിട്ടും മുഖ്യമന്ത്രി മൗനം വെടിഞ്ഞിട്ടില്ല. എം.ആർ അജിത് കുമാറും ആർഎസ്എസ് നേതാവും തമ്മിലുള്ള കൂടിക്കാഴ്ചയിൽ മുന്നണിക്കുള്ളിൽ തന്നെ എതിരഭിപ്രായമുണ്ട്. ഈ വിഷയത്തിൽ നടപടി വേഗത്തിൽ വേണമെന്ന ആവശ്യം സിപിഎമ്മിലേക്കും സർക്കാരിലേക്കും ഇതിനോടകം തന്നെ എത്തിച്ചേർന്നിട്ടുമുണ്ട്.

ഇതോടെ മുഖ്യമന്ത്രിക്ക് മേൽ സമ്മർദ്ദം വർദ്ധിക്കുകയാണ്. സംഘപരിവാർ വിരുദ്ധ പോരാട്ടം നടത്തുന്നുവെന്ന് പറയുമ്പോഴും, അത് ജനങ്ങളെ ബോധ്യപ്പെടുത്തുന്ന തരത്തിൽ നടപടികൾ ഉണ്ടാവുന്നില്ലെന്ന അഭിപ്രായം പാർട്ടിക്കുള്ളിൽ ഉണ്ട്. അജിത് കുമാറിനെതിരെ നടപടിയെടുക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിച്ചേരുന്നുവെന്നാണ് സൂചന. നടപടി വൈകിയാൽ മുന്നണിക്കുള്ളിൽനിന്ന് തന്നെ പരസ്യമായ എതിർശബ്ദങ്ങൾ വീണ്ടുമുയരും.

Full View
Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News