തവനൂരിൽ ജലീൽ തന്നെ, ഫിറോസ് തോൽക്കുമെന്ന് രണ്ട് സർവേകൾ

2016ൽ 17,064 വോട്ടിന്റെ ഭൂരിപക്ഷത്തിണ് ജലീൽ ജയിച്ചു കയറിയത്

Update: 2021-04-30 06:36 GMT
Editor : abs
Advertising

ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും ചൂടേറിയ പോരാട്ടം നടന്ന മണ്ഡലമായിരുന്നു തവനൂർ. മുൻ മന്ത്രി കെ.ടി ജലീനെതിരെ യുഡിഎഫ് സാമൂഹിക പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിലിനെ നിർത്തിയതോടെയാണ് ആവേശപ്പോരിന് കളമൊരുങ്ങിയത്. ഇരുവരും കൊണ്ടും കൊടുത്തും മുന്നേറിയതോടെ പോരാട്ടം സംസ്ഥാനം മുഴുവൻ ശ്രദ്ധിച്ചു.

എന്നാൽ കഴിഞ്ഞ ദിവസം പുറത്തു വന്ന രണ്ട് എക്‌സിറ്റ് പോളുകളും (മനോരമ ന്യൂസ്-വിഎംആർ, മാതൃഭൂമി ന്യൂസ-ആക്‌സിസ് മൈ ഇന്ത്യ) മണ്ഡലത്തിൽ ജയം പ്രവചിക്കുന്നത് കെ.ടി ജലീലിനാണ്. യുഡിഎഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നംപറമ്പിൽ ശക്തമായ മത്സരം കാഴ്ചവയ്ക്കുമെങ്കിലും രണ്ടാം സ്ഥാനത്താകുമെന്ന് ഇരു സർവേകളും പറയുന്നു. 

ബന്ധുനിയമന വിവാദത്തിൽപ്പെട്ട് ഈയിടെ ജലീൽ രാജിവച്ചിരുന്നു. തന്റെ പ്രതിച്ഛായയ്ക്ക് തന്നെ കളങ്കമേൽപ്പിച്ച വിവാദത്തിനൊടുവിൽ വരുന്ന ജയം ജലീലിന് രാഷ്ട്രീയരംഗത്ത് കരുത്താകുമെന്ന് തീർച്ചയാണ്. സ്വർണക്കടത്ത് അടക്കമുള്ള നിരവധി വിവാദങ്ങളിൽ സംശയമുനയിൽ നിൽക്കുന്ന സാഹചര്യത്തിലാണ് ജലീൽ തെരഞ്ഞെടുപ്പിനെ നേരിട്ടത്.

യുഡിഎഫിന്റെ ബാലികേറാമല

മുസ്‌ലിം ലീഗ് കോട്ടയായ മലപ്പുറത്ത് കെ.ടി ജലീൽ തുടർച്ചയായ രണ്ടു തവണ ജയിച്ച മണ്ഡലമാണ് തവനൂർ. 2011ലും 2016ലും ജലീലിനെ നേരിട്ടത് യഥാക്രമം വിവി പ്രകാശും ഇഫ്തിഖാറുദ്ദീനുമായിരുന്നു. അതിൽ നിന്ന് ഭിന്നമായി ഫിറോസ് കുന്നംപറമ്പിൽ എന്ന ജീവകാരുണ്യ പ്രവർത്തകനെ കളത്തിലിറക്കിയാണ് യുഡിഎഫ് ഇത്തവണ പോര് കൊഴുപ്പിച്ചത്.

2016ൽ 17,064 വോട്ടിന്റെ ഭൂരിപക്ഷത്തിണ് ജലീൽ ജയിച്ചു കയറിയത്. 2011ലെ 6854 വോട്ടിന്റെ ഭൂരിപക്ഷമാണ് ജലീൽ പതിനേഴായിരത്തിലേക്ക് ഉയർത്തിയത്. എൻഡിഎയ്ക്കായി രമേശ് കോട്ടയപ്പുറത്താണ് മത്സരരംഗത്തുള്ളത്.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഇങ്ങനെ

എല്‍ഡിഎഫ് 68179

യുഡിഎഫ് 51115

എന്‍ഡിഎ 15801

എസ്ഡിപിഐ 2649

പിഡിപി 1077

വെല്‍ഫയര്‍ പാര്‍ട്ടി  1007

ഭൂരിപക്ഷം 17064


Tags:    

Editor - abs

contributor

Similar News