ജോയിയുടെ കുടുംബത്തിന് ധനസഹായം നൽകും; കലക്ടർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മേയർ

വൈകുന്നേരം മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തും. എല്ലാ കാര്യങ്ങളും അദ്ദേഹം വിശദമാക്കും.

Update: 2024-07-15 12:37 GMT
Advertising

തിരുവനന്തപുരം: മാലിന്യം നീക്കൽ ജോലിക്കിടെ തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിൽ ഒഴുക്കിൽപ്പെട്ട് മരിച്ച മാരായമുട്ടം വടകര സ്വദേശി ജോയി (55)യുടെ കുടുംബത്തിന് ധനസഹായം നൽകണമെന്ന് കലക്ടർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. ഇക്കാര്യം ചൂണ്ടിക്കാട്ടി പാറശാല എം.എൽ.എ മുഖ്യമന്ത്രിയോട് സംസാരിക്കുകയും കത്ത് നൽകുകയും ചെയ്തതായും മേയർ പറഞ്ഞു.

തുടർന്ന് മുഖ്യമന്ത്രി കലക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. ധനസഹായം നൽകണമെന്ന് ചൂണ്ടിക്കാട്ടിയുള്ള റിപ്പോർട്ട് കലക്ടർ മുഖ്യമന്ത്രിക്ക് സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. വൈകുന്നേരം മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തും. എല്ലാ കാര്യങ്ങളും അദ്ദേഹം വിശദമാക്കും. സഹായം സംബന്ധിച്ച് ന​ഗരസഭ ചെയ്യേണ്ട കാര്യങ്ങൾ കൗൺസിൽ യോ​ഗം ചേർന്ന് ആലോചിച്ച് തീരുമാനിക്കുമെന്നും ഇന്നത്തെ എല്ലാ ചെലവുകളും എം.എൽ.എ ഇടപെട്ട് സർക്കാർ തന്നെ വഹിക്കുന്ന രീതിയിൽ ചെയ്തിട്ടുണ്ടെന്നും മേയർ വ്യക്തമാക്കി.

ഇനിയിത്തരം അപകടങ്ങളുണ്ടാവാതിരിക്കാൻ തദ്ദേശവകുപ്പും നഗരസഭയും ചെയ്യേണ്ട കാര്യങ്ങൾ മന്ത്രി എം.ബി രാജേഷ് വിശദീകരിക്കും. തുടർനടപടികൾ നഗരസഭയും ആലോചിച്ച് ചെയ്യും. ജീവനോടെ തിരിച്ചുകിട്ടിയില്ലെങ്കിലും 46 മണിക്കൂർ തുടർച്ചയായി നടന്ന തിരച്ചിലുമായി ബന്ധപ്പെട്ട് സജീവമായി ഇടപെട്ട ഫയർ ആൻഡ് റെസ്‌ക്യൂ ഫോഴ്‌സ്, സ്‌കൂബാ ഡൈവേഴ്‌സ്, നഗരസഭാ ശുചീകരണ തൊഴിലാളികൾ, പൊലീസ്, കലക്ടർ ഉൾപ്പെടെയുള്ള ജില്ലാ ഭരണകൂടം, എം.എൽ.എ, മന്ത്രിമാർ, സർക്കാർ, മാധ്യമങ്ങൾ എല്ലാവരെയും നന്ദിയോടെ ഓർക്കുന്നു.

ജോയിയടക്കമുള്ള തൊഴിലാളികളെ തോട്ടിൽ മാലിന്യം നീക്കാൻ നിയോഗിച്ചത് റെയിൽവേയാണ്. എല്ലാവിധ സാങ്കേതിക സംവിധാനങ്ങളും ഏർപ്പെടുത്താൻ കഴിയുന്ന സ്ഥാപനമാണ് റെയിൽവേ. എന്നാൽ എന്തുകൊണ്ടാണ് സാങ്കേതിക സംവിധാനങ്ങളോ സുരക്ഷാ ക്രമീകരണങ്ങളോ ഒരുക്കാതെ ഇത്തരമൊരു അവസ്ഥയിലേക്ക് എത്തിച്ചത് എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും മേയർ കൂട്ടിച്ചേർത്തു. ദുരന്തത്തിൽ പരസ്പരം പഴിചാരാതെ അതിജീവിക്കാനുള്ള നീക്കമാണ് നടത്തേണ്ടതെന്ന് സി.കെ ഹരീന്ദ്രൻ എം.എൽ.എ പറഞ്ഞു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News