കരുവാരക്കുണ്ടിൽ കുന്നിൻമുകളിൽ കൂറ്റൻ അനധികൃത ജലസംഭരണികൾ; നികത്താൻ കലക്ടറുടെ ഉത്തരവ്

ജലസംഭരണികൾ നിലനിർത്തിയാൽ വലിയ അപകടം ഉണ്ടാകുമെന്ന് ജിയോളജി വകുപ്പ് റിപ്പോർട്ട് നൽകിയിരുന്നു.

Update: 2024-08-12 07:02 GMT
Advertising

മലപ്പുറം: കരുവാരക്കുണ്ടിൽ കുന്നിൻമുകളിലുള്ള സ്വകാര്യ എസ്റ്റേറ്റിൽ അനധികൃത ജലസംഭരണികൾ. കൂമ്പൻമലയുടെ തൊട്ടുതാഴെയാണ് കൂറ്റൻ ജലസംഭരണികൾ നിർമിച്ചത്. പരിസ്ഥിതിലോല മേഖലയിലെ ജലസംഭരണികൾ വൻ അപകടമുണ്ടാക്കുമെന്ന് ജിയോളജി വകുപ്പിന്റെ റിപ്പോർട്ട് ലഭിച്ചതോടെ ഇവ നികത്താൻ ജില്ലാ കലക്ടർ ഉത്തരവിട്ടു. അഞ്ച് ദിവസത്തിനകം കുഴികൾ മൂടണമെന്നും ശേഷം ഇവയ്ക്ക് മുകളിൽ ടാർപായ വിരിക്കണമെന്നുമാണ് ഉത്തരവ്.

മഴക്കാലം കഴിഞ്ഞാൽ ജലസംഭരണിക്ക് മുകളിൽ കുറ്റിച്ചെടികൾ വളർത്തണമെന്നും ഉത്തരവിൽ പറയുന്നു. വലിയ ജലസംഭരണികൾ കൂടാതെ ചെറിയ മൂന്ന് കുഴികളും നികത്തണം. ജലസംഭരണി മൂലം വരുന്ന എല്ലാ അപകടങ്ങളുടെയും ഉത്തരവാദികൾ സ്ഥലമുടമകൾ മാത്രമായിരിക്കുമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ പേരിൽ ജില്ലാ കലക്ടർ അയച്ച ഉത്തരവിൽ പറയുന്നു.

പഞ്ചായത്തിനോട് അനുമതി വാങ്ങിയല്ല ഉടമകൾ കുഴിയെടുത്തതെന്നും വിവരമറിഞ്ഞയുടൻ ജിയോളജി വകുപ്പിനെ അറിയിച്ചെന്നും നിയമലംഘനം തുടർന്നാൽ കർശന നടപടി എടുക്കുമെന്നും പഞ്ചായത്ത് അധികൃതരും അറിയിച്ചു. സൈലൻ്റ് വാലി വന്യജീവി സങ്കേതത്തോട് ചേർന്നുകിടക്കുന്ന പരിസ്ഥിതിലോല മേഖയിലാണ് വലിയ ജലസംഭരണികൾ നിർമിച്ചിരിക്കുന്നത്. 35 ഡി​ഗ്രി ചെരിവുള്ള ഭൂമിയിൽ 22 മീറ്റർ നീളവും 12 മീറ്റർ ആഴവുമുള്ള ജലസംഭരണികളാണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിച്ചത്. ഷോർണൂർ നിവാസികളാണ് എസ്റ്റേറ്റിന്റെ ഉടമകൾ.

മുണ്ടക്കൈ ഉരുൾപൊട്ടലിന്റെ തലേദിവസം, കനത്ത മഴയുണ്ടായ സാഹചര്യത്തിൽ അപകടസാധ്യത കണക്കിലെടുത്ത് കൂമ്പൻമലയ്ക്കുമുകളിലെ വനത്തിൽ താമസിക്കുന്ന ആദിവാസികളെ പുറത്തെത്തിക്കാനായി സന്നദ്ധപ്രവർത്തകർ പോയിരുന്നു. അപ്പോഴാണ് ഇവിടെ ജലസംഭരണികൾ കുഴിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ കരുവാരക്കുണ്ട് പഞ്ചായത്ത് അധികൃതരെ വിവരമറിയിച്ചു. പഞ്ചായത്ത് അധികൃതർ ജിയോളജി ഉദ്യോഗസ്ഥരെ അറിയിച്ചതനുസരിച്ച് അവർ വന്ന് പരിശോധിച്ചപ്പോഴാണ് വലിയ അപകടസാധ്യതയുണ്ടെന്ന് കണ്ടെതുന്നത്.

സമുദ്രനിരപ്പിൽനിന്നും 537 മീറ്റർ ഉയരത്തിലുള്ള ഈ പ്രദേശം മണ്ണിടിച്ചിൽ സാധ്യതാ പ്രദേശമാണെന്ന് ദുരനിവാരണ അതോറ്റി കണ്ടെത്തിയിട്ടുണ്ട്. ജലസംഭരണി തകർന്നാൽ വൻ ദുരന്തമാണ് ഉണ്ടാവുക. പാറക്കൂട്ടങ്ങൾ നിറഞ്ഞ പ്രദേശത്തിനു താഴെ നിരവധി കുടുംബങ്ങൾ താമസിക്കുന്നുണ്ട്. കരുവാരക്കുണ്ടിൽ നേരത്തെ രണ്ട് തവണ ഉരുൾപൊട്ടൽ ഉണ്ടായിട്ടുണ്ട്.

30 വർഷം മുമ്പുള്ള ഉരുൾപൊട്ടലിൽ ഏഴ് പേർ മരിക്കുകയും ചെയ്തിരുന്നു. 2018ൽ ഉരുൾപൊട്ടലുണ്ടായത് ജനവാസ മേഖലയല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. അതേസമയം, കൃഷിക്കായാണ് കുഴികൾ എടുത്തതെന്നാണ് ഉടമകളുടെ വിശദീകരണം.

Full View
Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News