'അത് കൊട്ടാരസദൃശമായ വീടല്ല; സ്വദേശത്തും വിദേശത്തും ഒരു ബിസിനസും ഇല്ല'; ആരോപണങ്ങള്‍ക്ക് മറുപടിയുമായി ജയിന്‍ രാജ്

''നാട്ടില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കൂലിപ്പണിയും വൈറ്റ് വാഷ് ജോലിയും ഡ്രൈവര്‍ ജോലിയും ചെയ്താണ് ജീവിച്ചത്. പിന്നീടാണ് ഗള്‍ഫിലേക്ക് പോയത്.''

Update: 2024-07-01 16:01 GMT
Editor : Shaheer | By : Web Desk
Advertising

കണ്ണൂര്‍: ആരോപണങ്ങള്‍ക്ക് മറുപടിയുമായി സി.പി.എം നേതാവ് പി. ജയരാജന്റെ മകന്‍ ജയിന്‍ രാജ്. സ്വദേശത്തും വിദേശത്തും തനിക്ക് യാതൊരു ബിസിനസും ഇല്ല. ഉണ്ടെന്ന് തെളിയിച്ചാല്‍ ആരോപണം ഉന്നയിക്കുന്നവര്‍ക്ക് എഴുതിനല്‍കാമെന്ന് ജയിന്‍ പറഞ്ഞു.

'രമ്യഹര്‍മം' നിര്‍മിച്ചെന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ആരോപണം വസ്തുതാവിരുദ്ധമാണ്. കൊട്ടാരസദൃശമായ വീടല്ല നിര്‍മിച്ചത്. 13 വര്‍ഷമായി പ്രവാസിയാണ്. തൊഴില്‍ ചെയ്ത് സമ്പാദിച്ച തുക ഉപയോഗിച്ചാണ് വീട് നിര്‍മിച്ചത്. ഇതിനു കുടുംബാംഗങ്ങളും സഹായം നല്‍കിയിട്ടുണ്ട്. മറ്റാരില്‍നിന്നും പണം സ്വീകരിച്ചിട്ടില്ലെന്നും ജയിന്‍ രാജ് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ശ്രീ രാഹുല്‍ മാങ്കൂട്ടത്തില്‍ കാഞ്ഞങ്ങാട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഞാനൊരു കൊട്ടാരസദൃശമായ 'രമ്യഹര്‍മം' നിര്‍മിച്ചതായി പറയുന്നതായി വാര്‍ത്താ ചാനലുകളില്‍ പറയുന്ന വിഡിയോ ഒരു സുഹൃത്ത് അയച്ചുതരികയുണ്ടായി. രാഹുലിന് മറുപടി പറയേണ്ട ബാധ്യത എനിക്കില്ല. പക്ഷേ, ഇത്തരം കുബുദ്ധികള്‍ക്ക് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാവും എന്നതുകൊണ്ട് മാത്രമാണ് ഞാന്‍ ഈ വിശദീകരണം നല്‍കുന്നത്.

ഒരു സി.പി.എം നേതാവിന്റെ മകനായ എനിക്കെതിരെ എന്തെല്ലാം നുണകളാണ് ചിലര്‍ പടച്ചുവിടുന്നത്. ഇവിടെ പരാമര്‍ശിച്ച എന്റെ വീടിനെ കുറിച്ചാണ് പറയാന്‍ ആഗ്രഹിക്കുന്നത്. എനിക്കിപ്പോള്‍ 39 വയസ്സായി. ഗള്‍ഫില്‍ പോകുന്നതിനു മുന്‍പ് നാലുവര്‍ഷം വിവ കേരള എന്ന ഫുട്‌ബോള്‍ ടീമില്‍ അംഗമായിരുന്നു. അന്ന് മാസ പ്രതിഫലം എല്ലാ ചെലവും കഴിച്ച് 17,000 രൂപയായിരുന്നു. അതിന് ശേഷം വിവ കേരള വിട്ടതിനുശേഷം നാട്ടില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കൂലിപ്പണി ഉള്‍പ്പെടെ ചെയ്തും വൈറ്റ് വാഷ് ജോലിയും ഡ്രൈവര്‍ ജോലിയും ചെയ്താണ് ജീവിച്ചത്.

പിന്നീടാണ് ഗള്‍ഫിലേക്ക് പോയത്. അഡ്വര്‍ടൈസ്‌മെന്റ് കമ്പനിയിലെ രണ്ടുവര്‍ഷക്കാല ജോലിക്കുശേഷം നീണ്ട 10 വര്‍ഷക്കാലം ഹെയര്‍ ഷോപ്പില്‍ ആയിരുന്നു ജോലി(ആഫ്രിക്കന്‍സ് ഉപയോഗിക്കുന്ന മുടി). കഴിഞ്ഞവര്‍ഷം മെയ് മുതല്‍ ടൈപ്പിംഗ് സെന്ററിലാണ് ജോലി ചെയ്തുവരുന്നത്. മൊത്തം പതിമൂന്നര വര്‍ഷക്കാലം ദുബായില്‍ ജോലി ചെയ്തുവരുന്നു. 2014 ഒക്ടോബറിലായിരുന്നു എന്റെ വിവാഹം. ഭാര്യ കണ്ണൂര്‍ എ.കെ.ജി സഹകരണ ആശുപത്രിയിലും ചിറ്റാരിപ്പറമ്പ് കുടുംബാരോഗ്യ കേന്ദ്രത്തിലും നഴ്‌സ് ആയി ജോലി ചെയ്തു. ഇപ്പോള്‍ രണ്ടു വര്‍ഷമായി ദുബൈയിലെ പ്രസിദ്ധമായ ഒരു ആശുപത്രിയില്‍ നഴ്‌സ് ആയി ജോലി ചെയ്തുവരുന്നു.

ആര്‍ക്കും സ്വന്തമായി വീട് എന്ന സ്വപ്നം ഉണ്ടാകും. പാട്യത്ത് ഒരു സ്ഥലമെടുത്ത് വീടെടുക്കാനാണ് ആദ്യമായി ആലോചിച്ചത്. യശഃശരീരനായ പാട്യം ഗോപാലന്റെ നാടാണ് പാട്യം. ഫാസിസ്റ്റുകള്‍ക്കെതിരായ ചെറുത്തുനില്‍പ്പിന്റെ ഇതിഹാസം രചിച്ച നാട് കൂടിയാണ് പാട്യം. ആര്‍.എസ.എസുകാര്‍ കൊലപ്പെടുത്തിയ നാലു രക്തസാക്ഷികളുടെ നാട്. അഞ്ചു വര്‍ഷം ഞാന്‍ പാര്‍ട്ടി മെമ്പര്‍ ആയിരുന്നു. സ്ഥലത്തിന്റെ വിലയും വീട് നിര്‍മാണ ചെലവുമെല്ലാം ഏകദേശം കണക്കുകൂട്ടിയപ്പോള്‍ ഞാന്‍ സ്വരുക്കൂട്ടിവച്ച പണം പാട്യത്ത് വീടെടുക്കാന്‍ തികയാതെ വരും. അങ്ങനെ അമ്മയാണ് ഒരു നിര്‍ദേശം മുന്നോട്ടുവച്ചത്. അമ്മയുടെ തറവാട് ഭാഗംവച്ച് കിട്ടിയ സ്ഥലത്ത് മൊത്തം 28 സെന്റില്‍ 18 സെന്റ് എന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് അമ്മ പറഞ്ഞു. അതിന്റെ അടിസ്ഥാനത്തിലാണ് മാങ്ങാട്ടിടം പഞ്ചായത്തിലെ കോയിലോടില്‍ വീട് നിര്‍മാണം തുടങ്ങിയത്.

അത് കൊട്ടാരസദൃശമായ വീടല്ല. താഴെ രണ്ടു ബെഡ്‌റൂമും മുകളില്‍ രണ്ട് ബെഡ്‌റൂമുള്ള വീടാണ് ഞാന്‍ എടുത്തത്. പതിമൂന്നര വര്‍ഷത്തെ പ്രവാസ ജീവിതത്തില്‍ നിന്നും മിച്ചംവച്ച തുകയാണ് നിര്‍മാണത്തിന് ചെലവഴിച്ചത്. നിര്‍മാണത്തിന്റെ അവസാനഘട്ടത്തില്‍ ഒരുതരത്തിലും മുന്നോട്ടുപോകാന്‍ കഴിയാതെ വന്നപ്പോള്‍ കൂത്തുപറമ്പ് സഹകരണ റൂറല്‍ ബാങ്കിന്റെ സെക്രട്ടറി സ്ഥാനത്തുനിന്ന് വിരമിക്കുന്ന അവസരത്തില്‍ ലഭിച്ച തുകയില്‍നിന്ന് 10 ലക്ഷം രൂപ എനിക്ക് അമ്മ തരികയുണ്ടായി.

എന്റെ ഭാര്യയും അവരുടെ വീട്ടുകാരും സഹായിച്ചു. ഇതുകൊണ്ടും വീട് പൂര്‍ത്തീകരിക്കാന്‍ ആവാതെ വന്നപ്പോള്‍ കൂത്തുപറമ്പ് ബാങ്കിലെ അമ്മയുടെ സ്ഥിരനിക്ഷേപത്തില്‍നിന്ന് പതിനേഴര ലക്ഷം രൂപ ലോണായി എനിക്ക് തന്നു. കൂടാതെ എം.എല്‍.എ പെന്‍ഷനില്‍നിന്ന് അച്ഛന്‍ നാലു ലക്ഷം രൂപയും തന്നു. ഗൃഹപ്രവേശന അവസരത്തില്‍ അടുത്ത കുടുംബക്കാരില്‍ നിന്ന് മാത്രം സഹായം സ്വീകരിച്ചിരുന്നു. ഇങ്ങനെയാണ് എന്റെ വീട് എന്ന സ്വപ്നം യാഥാര്‍ഥ്യമായത്. കൊടുത്തുതീര്‍ക്കേണ്ട കടത്തില്‍ പ്രധാനം അമ്മയുടെ സ്ഥിരനിക്ഷത്തില്‍നിന്ന് ലോണ്‍ എടുത്ത പതിനേഴര ലക്ഷം രൂപയാണ്.

മറ്റൊരു ചെറിയ തുകയുടെ കടക്കാരന്‍ കൂടിയാണ് ഞാന്‍. കോവിഡ് കാലത്ത് മൂന്നുമാസം ജോലിയില്ലാതെ കഴിയേണ്ടി വന്നപ്പോള്‍ കേരളത്തിലേക്ക് തിരിച്ചുവരാനുള്ള ആഗ്രഹം അച്ഛനുമായി പങ്കുവച്ചപ്പോള്‍ സമാനസ്ഥിതിയില്‍ കഷ്ടപ്പെടുന്ന ആള്‍ക്കാരും നിന്നെ പോലെയല്ലേ എന്നായിരുന്നു മറുപടി. ഒടുവില്‍ എനിക്ക് പരിചയമുള്ള തിരുവനന്തപുരത്ത് താമസമാക്കിയ എന്റെ നാട്ടുകാരനായ ഒരാളോട് എന്റെ പരിഭവം പറയുകയും അദ്ദേഹം ഒരു ഫോണ്‍ നമ്പര്‍ എനിക്ക് തരികയും ചെയ്തു. ഞാന്‍ അദ്ദേഹത്തെ ബന്ധപ്പെട്ടപ്പോള്‍ എനിക്ക് നാട്ടിലേക്ക് വരാനുള്ള ടിക്കറ്റ് അദ്ദേഹം അയച്ചുതരികയായിരുന്നു. 740 ദിര്‍ഹംസ് ആയിരുന്നു ടിക്കറ്റ് വില. ആ തുക തിരിച്ചുകൊടുക്കാന്‍ അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഇതുവരെ നേരില്‍ കാണാത്ത അദ്ദേഹം ആ തുക തിരിച്ചുവാങ്ങാന്‍ തയാറായില്ല. ആ മഹാമനസ്‌കന് നല്‍കേണ്ട തുകയല്ലാതെ മറ്റാരില്‍നിന്നും യാതൊരു സാമ്പത്തിക സഹായവും ഞാന്‍ സ്വീകരിച്ചിട്ടില്ല. അദ്ദേഹത്തോടുള്ള എന്റെ കടപ്പാട് ഹൃദയത്തിന്റെ അടിത്തട്ടില്‍ ഞാന്‍ സൂക്ഷിച്ചുവച്ചിട്ടുണ്ട്.

Full View

സ്വദേശത്തും വിദേശത്തും എനിക്ക് അച്ഛന്റെയോ മറ്റരുടെയെങ്കിലും സഹായത്തോടെയോ പങ്കാളിത്തത്തോടെയോ എനിക്ക് യാതൊരു ബിസിനസുമില്ല. അങ്ങനെ എന്തെങ്കിലും ബിസിനസ് ഉണ്ടെന്ന് തെളിയിച്ചാല്‍ അത് ആരോപണം ഉന്നയിക്കുന്നവര്‍ക്ക് എഴുതിത്തരാം. എന്റെ വീടിന്റെ കഥയാണ് മേല്‍ വിവരിച്ചത് ഇതിന് കൊട്ടേഷന്‍ സംഘങ്ങളില്‍പെട്ട ആരുടെയും പിന്തുണ ഈ പോസ്റ്റിന് ആവശ്യമില്ല.

Summary: 'I have no business at home or abroad'; Jain Raj, son of CPM leader P Jayarajan, responds to the allegations

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News