'നിങ്ങടെ വീട്ടിലുള്ളവർക്ക് പണിതരാം, മക്കള്‍ക്ക് കാണിച്ചുതരാം'; കണ്ണൂരിൽ പഞ്ചായത്ത് പ്രസിഡണ്ടിന് ലഹരി മാഫിയുടെ ഭീഷണി
പഞ്ചായത്ത് പരിധിയിൽ നടപ്പിലാക്കിയ ലഹരി വിരുദ്ധ പ്രവർത്തനങ്ങളാണ് ലഹരി സംഘത്തെ പ്രകോപിപ്പിച്ചത്


കണ്ണൂര്‍: കണ്ണൂരിൽ പഞ്ചായത്ത് പ്രസിഡണ്ടിന് ലഹരി മാഫിയുടെ ഭീഷണി.മാട്ടൂൽ പഞ്ചായത്ത് പ്രസിഡണ്ട് ഫാരിഷ ആബിദിന്റെ പരാതിയിൽ പഴയങ്ങാടി പൊലീസ് കേസെടുത്തു.പഞ്ചായത്ത് പരിധിയിൽ നടപ്പിലാക്കിയ ലഹരി വിരുദ്ധ പ്രവർത്തനങ്ങളാണ് ലഹരി സംഘത്തെ പ്രകോപിപ്പിച്ചത്.
മയക്കുമരുന്ന് മാഫിയ നാട്ടിൽ പിടിമുറുക്കുന്നുവെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഫാരിഷ ലഹരി സംഘങ്ങൾക്കെതിരെ നടപടിയെടുത്തത് .ലഹരിക്കെതിരെ ജനകീയ പ്രതിരോധം തീർക്കുക എന്നതായിരുന്നു ആദ്യ പടി. മാടായി മാട്ടൂൽ പഞ്ചായത്തുകളിലെ യുവജനങ്ങളെ സംഘടിപ്പിച്ച് 'ധീര' എന്ന പേരിൽ ഒരു വാട്സ്ആപ്പ് കൂട്ടായ്മ ഉണ്ടാക്കി.ഇതിൽ അംഗങ്ങളായി 800ലധികം പേരുണ്ട് . ലഹരി വിൽക്കുന്നവരെയും ഉപയോഗിക്കുന്നവരെയും തേടി ആ സംഘം രാപ്പകൽ ഉണർന്നിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ ധീരയും പൊലീസും ചേർന്നു നടത്തിയ സംയുക്ത നീക്കത്തിൽ പിടിയിലായത് 15ലധികം ആളുകളാണ്. ലഹരി സംഘങ്ങൾ തമ്പടിക്കുന്ന പഴകിയ കെട്ടിടങ്ങൾ പലതും ധീരയുടെ പ്രവർത്തകർ ഇടിച്ചു നിരത്തി.
ഇതാണ് ലഹരി മാഫിയയെ പ്രകോപിപ്പിച്ചത്. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന പഞ്ചായത്ത് പ്രസിഡണ്ട് ഫാരിഷ ടീച്ചർക്കെതിരെ ലഹരി സംഘം ആദ്യം സൈബർ ആക്രമണം അഴിച്ചുവിട്ടു. പിന്നാലെ ഫോണിലൂടെയും സോഷ്യൽ മീഡിയ വഴിയും ഭീഷണിയും മുഴക്കി നിങ്ങടെ വീട്ടിലുള്ളവർക്ക് പണിതരാം, നിങ്ങളെ മക്കള്‍ക്ക് കാണിച്ചുതരാം എന്നൊക്കെയാണ് ഫോണിലൂടെയുള്ള ഭീഷണി. പ്രസിഡണ്ടിന്റെ പരാതിയിൽ പഴയങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭീഷണികളെല്ലാം അവഗണിച്ച് ലഹരിക്കെതിരായ പോരാട്ടം തുടരാൻ തന്നെയാണ് ഫാരിഷയുടെ തീരുമാനം.