എഡിജിപി അജിത് കുമാർ അന്വേഷിച്ച എലത്തൂർ ട്രെയിൻ തീവെപ്പ് കേസ് പുനരന്വേഷിക്കണം -കെ.എം ഷാജി

‘അജിത് കുമാർ കേരളത്തിൽ ഇടപെട്ട എല്ലാ കേസുകളും വീണ്ടും അന്വേഷിക്കണം’

Update: 2024-09-10 10:44 GMT
Advertising

കോഴിക്കോട്: എഡിജിപി എം.ആർ അജിത് കുമാർ അന്വേഷിച്ച എലത്തൂർ ട്രെയിൻ തീവെപ്പ് കേസ് പുനരന്വേഷിക്കണമെന്ന് മുസ്‍ലിം ലീഗ് നേതാവ് കെ.എം ഷാജി. ഉത്തരേന്ത്യയിലെ ട്രെയിൻ ആക്രമണ പരമ്പര പോലെ ഒര​ു രാഷ്ട്രീയം എലത്തൂർ ട്രെയിൻ തീവെപ്പ് കേസിന് പിന്നിലുണ്ടായിരുന്നു. 2023 ഏപ്രിൽ രണ്ടിനാണ് ഇത് സംഭവിക്കുന്നത്. ഒരു മാസത്തിന് ശേഷമായിരുന്നു കർണാടകയിലെ നിയമസഭാ തെരഞ്ഞെടുപ്പ്. ഈ തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാനായി കേരളത്തിൽനിന്നുള്ള ആസൂത്രിതമായ നീക്കമായിരുന്നു ട്രെയിൻ തീവെപ്പെന്ന് കെ.എം ഷാജി പറഞ്ഞു.

കേസ് അന്വേഷിച്ച എഡിജിപി എം.ആർ അജിത് കുമാർ പറഞ്ഞ ഓരോ വാക്കുകളും തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചു. അത് വലിയ ചർച്ചയായി മാറി. സംഘ്‍പരിവാർ ആസൂത്രണം ചെയ്ത ഈ സംഭവത്തിന് കേരളത്തിലെ പൊലീസ് കൂട്ടുനിന്നു എന്നതാണ് ഏറ്റവും വലിയ പ്രശ്നം.

തീവെപ്പ് തീവ്രവാദ പ്രവർത്തനമാണ് എന്നതിന് തെളിവായി എഡിജിപി പറഞ്ഞത് പ്രതിയെ പിടികൂടിയത് ഷഹീൻബാഗിൽനിന്നാണ് എന്നതായിരുന്നു. സിഎഎക്കെതിരെ പ്രോജ്ജ്വലമായ സമരം നയിച്ച നാടാണ് ഷഹീൻബാഗ്. പൗരത്വ നിയമത്തിനെതിരായ സമരം തീവ്രവാദ ​പ്രവർത്തനമാണെന്നാണ് എഡിജിപി ഇതിലൂടെ പറയുന്നതെന്നും കെ.എം ഷാജി പറഞ്ഞു.

മുഹമ്മദ് മോനൂസ് എന്നയാളെയും കേസിൽ പിടികൂടിയിരുന്നു. ഇയാളുടെ പിതാവിനെ പിന്നീട് കൊച്ചിയിൽ മരിച്ചനിലയിൽ കാണപ്പെടുകയുണ്ടായി. സംഭവം ആത്മഹത്യയാണെന്നാണ് പൊലീസ് പറഞ്ഞത്. എഡിജിപി അജിത് കുമാർ ​കൊല്ലുകയും കൊല്ലിക്കുകയും ചെയ്യുമെന്ന് പി.വി അൻവർ എംഎൽഎ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ കാതിൽ പ്രതിധ്വനിക്കുന്നത്. എഡിജിപി അജിത് കുമാർ കേരളത്തിൽ ഇടപെട്ട എല്ലാ കേസുകളും പുനരന്വേഷിക്കണമെന്നും കെ.എം ഷാജി വ്യക്തമാക്കി.

Full View
Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News