മോദി ഭരണത്തിൽ കമാൻഡർ ഇൻ ചീഫ് ആകാനുള്ള ശ്രമമാണ് ഗവർണറുടെതെന്ന് കോടിയേരി

നരേന്ദ്ര മോദിയെ അനുകൂലിക്കുന്ന രാഷ്ട്രീയവും എതിർക്കുന്ന രാഷ്ട്രീയവും തമ്മിലുള്ള ചേരിതിരിവ് ആണിത്

Update: 2022-08-25 05:23 GMT
Editor : Jaisy Thomas | By : Web Desk
Advertising

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സർക്കാരും രണ്ട് പക്ഷത്തെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണൻ. നരേന്ദ്ര മോദിയെ അനുകൂലിക്കുന്ന രാഷ്ട്രീയവും എതിർക്കുന്ന രാഷ്ട്രീയവും തമ്മിലുള്ള ചേരിതിരിവ് ആണിത്. കമ്യൂണിസ്റ്റ് വിരുദ്ധ ജ്വരം സൃഷ്ടിക്കുകയാണ് ഗവർണർ. മോദി ഭരണത്തിൽ കമാൻഡർ ഇൻ ചീഫ് ആകാനുള്ള ശ്രമമാണ് ഗവർണർക്ക്. ജനങ്ങൾ തെരഞ്ഞെടുത്ത മന്ത്രിസഭ നിലനിൽക്കെ സമാന്തര ഭരണം അടിച്ചേൽപ്പിക്കാനാവില്ലെന്നും ദേശാഭിമാനിയിലെ ലേഖനത്തിൽ മുന്നറിയിപ്പ് നൽകി.

ഗവർണർ വളയമില്ലാതെ ചാടരുത് എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തിലാണ് കോടിയേരി ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ചത്. ഗവർണർ പദവി ഒരു അജഗളസ്തനമാണെന്നും അനാവശ്യമായ ഈ സ്ഥാനം ഇല്ലാതാക്കണമെന്നും ഇടതുപക്ഷ പാർടികൾ മുമ്പേ ആവശ്യപ്പെട്ടിട്ടുണ്ട്. എങ്കിലും ഭരണഘടന വിഭാവനം ചെയ്തിരിക്കുന്ന സംവിധാനമായതുകൊണ്ട് ഏറ്റുമുട്ടുകയെന്നത് നയമായി എൽ.ഡി.എഫ് സർക്കാർ സ്വീകരിക്കുന്നില്ല. ഗവർണർക്ക് സംസ്ഥാന ഭരണത്തലവനെന്ന വിശേഷണമുണ്ട്. എന്നാൽ, ജനങ്ങൾ തെരഞ്ഞെടുത്ത ഭരണത്തെ മറികടക്കാനുള്ള സ്ഥാനമല്ല ഇത്. മന്ത്രിസഭയുടെ ഉപദേശത്തോടെ പ്രവർത്തിക്കേണ്ട പദവിയാണ് ഗവർണറുടേത്. അതല്ലാതെ മുഖ്യമന്ത്രിക്കോ മന്ത്രിമാർക്കോ മേലോ സ്വന്തം സാമ്രാജ്യമോ സമാന്തരഭരണമോ നടത്താൻ ഗവർണറെ ഭരണഘടന അനുവദിക്കുന്നില്ല. ഇത് മനസ്സിലാക്കുന്നതിൽ ആരിഫ് മുഹമ്മദ് ഖാന് വലിയ പിഴവ് പറ്റിയിട്ടുണ്ട്. ഓർഡിനൻസിൽ ഒപ്പിടാതെ ബി.ജെ.പി- ആർ.എസ്.എസ് രാഷ്ട്രീയ ചേരിയെ ആഹ്ലാദിപ്പിക്കുകയാണ് ഗവർണറെന്നും ലേഖനത്തില്‍ പറയുന്നു.

ഗവർണർ പദവിയെ കേന്ദ്ര സർക്കാരിന്‍റെ രാഷ്ട്രീയക്കളിക്കുള്ള ഉപകരണമാക്കി അധഃപതിപ്പിക്കുന്നത് ഇന്ത്യൻ ജനാധിപത്യത്തിനും ഫെഡറൽ സംവിധാനത്തിനും ഹാനികരമാണ്. ഗവർണർക്ക് ഭരണഘടന നൽകിയിരിക്കുന്ന അധികാരങ്ങൾ വളരെ വിപുലമാണ്. അവയെ മുഖവിലയ്‌ക്കെടുത്താൽ അവ ഗംഭീരമാണെന്ന് തോന്നാമെങ്കിലും ഗവർണർ സാധാരണഗതിയിൽ സംസ്ഥാനത്തിന്‍റെ 'വ്യവസ്ഥാപിത' തലവൻ മാത്രമാണെന്ന് ഡോ. ബി.ആർ അംബേദ്കർ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സ്വന്തം കൃത്യനിർവഹണത്തിൽ അദ്ദേഹം ചീഫ് എക്‌സിക്യൂട്ടീവ് എന്നപേരിൽ അറിയപ്പെടുന്നുവെങ്കിലും യഥാർഥ അധികാരങ്ങൾ മന്ത്രിസഭയുടെ കയ്യിലാണെന്ന് അർഥം. ജനാധിപത്യ വ്യവസ്ഥയിൽ അധിഷ്ഠിതമായ ഒരു സർക്കാർ നിലവിലുള്ളപ്പോൾ ഗവർണർ യഥാർഥ അധികാരിയായി ചമയുന്നത് അപഹാസ്യമാണെന്നും കോടിയേരി എഴുതുന്നു. 


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News