'ഭരണഘടനയെ അപമാനിച്ച മന്ത്രി വിദ്യാർത്ഥികളെ അളക്കേണ്ട': സജി ചെറിയാനെതിരെ കെ.എസ്.യു

സജി ചെറിയാന്റെ വിവാദ പ്രസ്താവന വിദ്യാഭ്യാസ മന്ത്രിയും തള്ളിയിരുന്നു

Update: 2024-06-30 14:35 GMT
Advertising

തിരുവനന്തപുരം: സംസ്ഥാനത്ത് പത്താം ക്ലാസ് പാസായ പല കുട്ടികൾക്കും എഴുത്തും വായനയും അറിയില്ലെന്ന വിവാദ പ്രസ്താവന നടത്തിയ സജി ചെറിയാനെതിരെ കെ.എസ്.യു രം​ഗത്ത്. മന്ത്രിയുടെ പ്രസ്താവന വിദ്യാർത്ഥി സമൂഹത്തെ പരിഹസിക്കുന്നതാണെന്ന്  വിമർശിച്ച കെ.എസ്.യു പ്രസ്താവന പിൻവലിച്ച് മാപ്പു പറയണമെന്നും ആവശ്യപ്പെട്ടു. ഭരണഘടനയെ അപമാനിച്ച മന്ത്രി വിദ്യാർത്ഥികളെ അളക്കേണ്ടെന്നും കെ.എസ്.യു വ്യക്തമാക്കി.

പത്താം ക്ലാസ് പാസാകുന്നവർക്ക് അക്ഷരാഭ്യാസം ഇല്ല എന്ന നിരീക്ഷണം വസ്തുതാ വിരുദ്ധമെന്നാണ് പറഞ്ഞ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും രം​ഗത്തുവന്നിരുന്നു. സജി ചെറിയാന്റെ പ്രസംഗത്തിലെ ചില പരാമർശങ്ങൾ അടർത്തിയെടുത്ത് വിവാദം ഉണ്ടാക്കാനാണ് ശ്രമമെന്നും ശിവൻകുട്ടി പറഞ്ഞു.

ആലപ്പുഴയിൽ സ്വകാര്യ സ്ഥാപനത്തിന്റെ ബിരുദദാന ചടങ്ങിൽ സംസാരിക്കവെയാണ് സജി ചെറിയാൻ വിവാദ പ്രസ്താവന നടത്തിയത്. ജയിച്ചവരിൽ നല്ലൊരു ശതമാനത്തിനും എഴുതാനോ വായിക്കാനോ അറിയില്ല. പണ്ടൊക്കെ എസ്എസ്എൽസിക്ക് 210 മാർക്ക് കിട്ടാൻ ബുദ്ധിമുട്ടായിരുന്നു. ഇപ്പോൾ എല്ലാവരും ജയിക്കുകയാണ്. ആരെങ്കിലും എസ്എസ്എൽസി തോറ്റാൽ സർക്കാറിന്റെ പരാജയമായി ചിത്രീകരിക്കും. രാഷ്ട്രീയ പാർട്ടികൾ സമരത്തിനിറങ്ങും. അതുകൊണ്ടുതന്നെ എല്ലാവരെയും ജയിപ്പിക്കുകയാണ് സർക്കാറിന് നല്ല കാര്യമെന്നും സജി ചെറിയാൻ പറഞ്ഞു.

ഈ പ്രവണത നല്ലതല്ലെന്ന് പറഞ്ഞ പുതിയ വിദ്യാഭ്യാസ മന്ത്രി മാറ്റം കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. പ്രകൃതിയോടുള്ള ഇണങ്ങി ജീവിതം കുറഞ്ഞതിനാൽ കുട്ടികൾക്ക് പോത്തിനെയും പശുവിനെയും തിരിച്ചറിയാതായി. ഇപ്പോൾ തുടങ്ങിയാൽ പൂട്ടാത്ത സ്ഥാപനം മദ്യവിൽപന ശാലയും ആശുപത്രിയുമാണ്. ഈ സ്ഥാപനങ്ങൾ നാൾക്കുനാൾ പുരോ​ഗമിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News