ഇടുക്കിയിൽ മകളുടെയും മരുമകളുടേയും സ്വർണാഭരണം മോഷ്ടിച്ച അമ്മ അറസ്റ്റിൽ
24 പവൻ സ്വർണം കവർന്നെന്നാണ് പരാതി. പല ഘട്ടങ്ങളിലായാണ് സ്വർണാഭരണങ്ങൾ കവർന്നതും ഇവ പണയംവച്ച് പണം സ്വന്തമാക്കിയതും.


ഇടുക്കി: തങ്കമണിയിൽ മകളുടെയും മരുമകളുടേയും സ്വർണാഭരണങ്ങൾ മോഷ്ടിച്ച അമ്മ അറസ്റ്റിൽ. അച്ചൻകാനം സ്വദേശി ബിൻസി ജോസ് ആണ് പിടിയിലായത്. മകൻ്റെയും മകളുടേയും പരാതിയിലാണ് അമ്മ മോഷണക്കുറ്റത്തിന് അറസ്റ്റിലായത്. 24 പവൻ സ്വർണം കവർന്നെന്നാണ് പരാതി.
മകളുടെയും മരുമകളുടെയും സ്വർണം ഇവർ അറിയാതെ എടുത്ത് പണയം വച്ച് പണം തട്ടിയെന്ന് പരാതിയിൽ പറയുന്നു. പല ഘട്ടങ്ങളിലായാണ് സ്വർണാഭരണങ്ങൾ കവർന്നതും ഇവ പണയംവച്ച് പണം സ്വന്തമാക്കിയതും. മരുമകൾ സ്വർണം ആവശ്യപ്പെട്ടപ്പോഴാണ് കാര്യങ്ങൾ പുറത്തുവന്നത്. സ്വർണത്തെക്കുറിച്ച് ചോദിച്ചപ്പോൾ അവ്യക്തമായ മറുപടിയാണ് ബിൻസി നൽകിയത്.
തുടർന്ന് പൊലീസിൽ പരാതി നൽകിയതോടെ ബിൻസി മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചു. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകാനായിരുന്നു നിർദേശം. ഇതിനിടെ, ബിൻസിയെ ഒളിവിൽ കഴിയാൻ സഹായിച്ച മൂവാറ്റുപുഴ കദളിക്കാട് സ്വദേശി അംബികയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
കുടുംബത്തിന്റെ ആവശ്യത്തിനു വേണ്ടിയാണ് പണം മുഴുവൻ ചെലവാക്കിയത് എന്നാണ് ബിൻസിയുടെ വാദം. ചില സഹകരണ സ്ഥാപനങ്ങളിൽനിന്ന് ലോണെടുത്തിരുന്നെന്നും ഇത് തികയാതെ വന്നപ്പോഴാതെ സ്വർണമെടുത്തതെന്നും ഇവർ പറഞ്ഞിരുന്നു. എന്നാൽ അങ്ങനെയൊരു ആവശ്യം വീട്ടിൽ ഇല്ലെന്നും മകനും മകൾക്കും ബിൻസിയുടെ ഭർത്താവിനുമൊക്കെ ജോലിയുണ്ടെന്നും വീട്ടിൽ സാമ്പത്തികമായി മറ്റ് ആവശ്യങ്ങളൊന്നും ഇല്ലെന്നും പരാതിക്കാർ പറയുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ വണ്ടിപ്പെരിയാർ ഭാഗത്തുനിന്നാണ് പ്രതി പിടിയിലായത്. ആഭിചാര ക്രിയകൾ നടത്തുന്നയാളെ കാണാനാണ് പ്രതി ഇവിടെ പോയതെന്നാണ് കുടുംബത്തിന്റെ സംശയം. പണം അഭിചാര കർമത്തിന് ഉപയോഗിച്ചതായും സംശയമുണ്ട്.