സർക്കാർ സർവീസിലെ ആശ്രിത നിയമനം നിയന്ത്രിക്കാൻ നീക്കം

സർക്കാർ ഉദ്യോഗസ്ഥൻ മരിച്ച് ഒരു വർഷത്തിനകം ജോലി സ്വീകരിക്കാൻ യോഗ്യരായ ആശ്രിതർക്ക് മാത്രമായി നിയമനം പരിമിതപ്പെടുത്താനാണ് ശ്രമം

Update: 2023-01-04 15:29 GMT
Advertising

തിരുവനന്തപുരം: സർക്കാർ സർവീസിലെ ആശ്രിത നിയമനം നിയന്ത്രിക്കാൻ നീക്കം. സർക്കാർ ഉദ്യോഗസ്ഥൻ മരിച്ച് ഒരു വർഷത്തിനകം ജോലി സ്വീകരിക്കാൻ യോഗ്യരായ ആശ്രിതർക്ക് മാത്രമായി നിയമനം പരിമിതപ്പെടുത്താനാണ് ശ്രമം. സർക്കാർ ഇതിനായി സർവീസ് സംഘടനകളുടെ യോഗം വിളിച്ചു. നാലാം ശനിയാഴ്ച കൂടി സർക്കാർ ജീവനക്കാർക്ക് അവധി നൽകാനും ആലോചിക്കുന്നുണ്ട്.

ആശ്രിത നിയമനം പരിമിതപ്പെടുത്താനായി സെക്രട്ടറി തല സമിതിയുടെ നിർദേശങ്ങൾ ചർച്ച ചെയ്യാനാണ് ഈ മാസം 10 ന് ചീഫ് സെക്രട്ടറി സർവീസ് സംഘടനകളുടെ യോഗം വിളിച്ചത്. ഒരാൾ മരണപ്പെട്ട് ഒരു വർഷത്തിനകം ജോലി സ്വീകരിക്കാൻ യോഗ്യരായ ആശ്രിതർ വേണമെന്ന വ്യവസ്ഥ കൊണ്ടു വരാനാണ് നീക്കം. അല്ലാത്തവർക്കെല്ലാം 10 ലക്ഷം രൂപ ആശ്രിത ധനമായി നൽകി, ജോലി നൽകുന്നത് ഒഴിവാക്കും. എന്നാൽ നിർദേശങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് കോൺഗ്രസ് അനുകൂല സംഘടനകൾ

സർക്കാർ കൊണ്ടു വരുന്ന വ്യവസ്ഥകളുടെ പ്രായോഗിത ചോദ്യം ചെയ്യപ്പെടുമ്പോഴും ആശ്രിത നിയമനത്തിൽ പൊളിച്ചെഴുത്ത് വേണമെന്ന ആവശ്യം നിയമ വിദഗ്ദരും മുന്നോട്ട് വെയ്ക്കുന്നുണ്ട്.

Full View

ഒരു വർഷത്തെ ആകെ നിയമനങ്ങളിൽ അഞ്ച് ശതമാനം മാത്രമേ ആശ്രിത നിയമനത്തിനായി മാറ്റിവെക്കാൻ പാടുള്ളൂവെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇത് പരിഗണിച്ചാണ് നീക്കമെന്നാണ് സർക്കാർ വാദം. ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിൽ രണ്ടാം ശനിയാഴ്ചയ്ക്ക് പുറമേ നാലാം ശനിയാഴ്ച കൂടി ജീവനക്കാർക്ക് അവധി നൽകുന്ന കാര്യവും പരിഗണിക്കും.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News