കുഞ്ഞാലിക്കുട്ടിക്കെതിരായ വിമര്‍ശനം; മുഈനലിയെ തള്ളി മുസ്‌ലിം ലീഗ് സംസ്ഥാന നേതൃത്വം

മുഈനലിയുടേത് ഹൈദരലി തങ്ങളുടെ ശാസന മറികടന്നുള്ള അഭിപ്രായപ്രകടനമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു.

Update: 2021-08-05 15:35 GMT
Advertising

കുഞ്ഞാലിക്കുട്ടിക്കെതിരായ പാണക്കാട് ഹൈദരലി തങ്ങളുടെ മകൻ മുഈനലി തങ്ങളുടെ പരാമര്‍ശത്തെ തള്ളി മുസ്‌ലിം ലീഗ് സംസ്ഥാന നേതൃത്വം. മുഈനലിയുടേത് ഹൈദരലി തങ്ങളുടെ ശാസന മറികടന്നുള്ള അഭിപ്രായപ്രകടനമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു.

ചന്ദ്രികയ്ക്ക് ഇ.ഡി നോട്ടീസ് കിട്ടിയെന്നത് വസ്തുതയാണ്. ചന്ദ്രിക ഓഡിറ്റ് നടക്കുന്ന സ്ഥാപനമാണ്. ഇത്രകാലം ഒരു പ്രശ്നവും ചന്ദ്രികയിലുണ്ടായിട്ടില്ല. ഇബ്രാഹിംകുഞ്ഞ് പറഞ്ഞ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചന്ദ്രികക്ക് ഇ.ഡി നോട്ടീസ് അയച്ചത്. കമ്പനിയുടെ എം.ഡി എന്ന നിലക്കാണ് ഹൈദരലി തങ്ങള്‍ക്ക് നോട്ടീസ് കിട്ടിയതെന്നും പി.എം.എ സലാം പറഞ്ഞു. 

മുഈനലി എപ്പോഴൊക്കെ വിമർശിച്ചിട്ടുണ്ടോ അതിന് ശേഷം പിന്‍വലിച്ചിട്ടുമുണ്ട്. മുഈനലിയുടെ പ്രസ്താവന ലീഗിന്റെ പ്രതിച്ഛായയെ ബാധിച്ചേക്കാം. പാര്‍ട്ടി ഫണ്ട് കൈകാര്യം ചെയ്യുന്നത് കുഞ്ഞാലിക്കുട്ടി ഒറ്റയ്ക്കല്ലെന്നും പി.എം.എ സലാം വ്യക്തമാക്കി. ലീഗ് ഹൗസിലെത്തി പ്രവർത്തകൻ തെറിവിളിച്ച സംഭവം അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷവിമർശനമാണ്​ മുഈനലി നടത്തിയത്. ഹൈദരലി തങ്ങൾക്ക് ഇ.ഡിയുടെ നോട്ടിസ് കിട്ടാൻ കാരണം ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയാണെന്നായിരുന്നു ആരോപണം. കഴിഞ്ഞ നാലു പതിറ്റാണ്ടായി ഫണ്ട് കൈകാര്യം ചെയ്തത് കുഞ്ഞാലിക്കുട്ടിയാണെന്നും മുഈനലി വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞിരുന്നു. ഫിനാൻസ് മാനേജർ സമീറിനെ നിയമിച്ചത്​ കുഞ്ഞാലിക്കുട്ടിയാണ്. പാർട്ടി ഒരു വ്യക്തിയിലേക്ക് ചുരുങ്ങിയെന്നും മുഈനലി വിമര്‍ശിച്ചു  

അതേസമയം, മുസ്‌ലിം ലീഗ് സംസ്ഥാനകമ്മിറ്റി ഓഫിസായ ലീഗ് ഹൗസിൽ അരങ്ങേറിയത്​ നാടകീയ സംഭവങ്ങളായിരുന്നു. വാര്‍ത്താസമ്മേളനത്തിനിടെ മുഈനലി തങ്ങളെ ലീഗ്​ പ്രവർത്തകൻ കേട്ടാലറയ്​ക്കുന്ന തെറിവിളിച്ചു. മാധ്യമപ്രവർത്തകരുടെ മുന്നിൽവെച്ചായിരുന്നു ഇത്​. തുടർന്ന് ബഹളമയമായതോടെ മുഈനലി തങ്ങളെ സുരക്ഷിതമായി പുറത്തേക്കെത്തിക്കുകയായിരുന്നു. 

Full View

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News