തെക്കനെന്നും വടക്കനെന്നും പറഞ്ഞ് വിഭജിക്കരുത്, രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കേണ്ടത് ഐക്യത്തിന്: എം.വി ഗോവിന്ദൻ

ആളുകളെ വിലയിരുത്തേണ്ടത് പ്രദേശത്തെ നോക്കിയല്ലെന്നും അവർ സ്വീകരിക്കുന്ന നിലപാടുകൾ നോക്കിയാവണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

Update: 2022-10-16 12:11 GMT
Editor : abs | By : Web Desk
Advertising

തിരുവനന്തപുരം: തെക്കൻ കേരളത്തെകുറിച്ചുള്ള കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ആളുകളെ വിലയിരുത്തേണ്ടത് പ്രദേശത്തെ നോക്കിയല്ലെന്നും അവർ സ്വീകരിക്കുന്ന നിലപാടുകൾ നോക്കിയാവണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

മലയാളികളെ ഒന്നായി കാണണം. ഐക്യം രൂപപ്പെടുത്താനാണ് രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കേണ്ടത്. ജനതയെ ഐക്യത്തോടെ നയിക്കണം. അല്ലാതെ തെക്കെന്നും വടക്കെന്നും വിഭജിക്കരുതെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു. 

അതേസമയം, തെക്കൻ കേരളത്തിലെ രാഷ്ട്രീയക്കാരെ അധിക്ഷേപിച്ച് താൻ ഒരു പരാമർശവും നടത്തിയിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. മലബാറിലെ ഒരു നാടൻ കഥയാണ് താൻ പറഞ്ഞത്. അതിൽ മറ്റൊരു ദുരുദ്ദേശ്യവുമില്ല. തന്റെ പ്രസ്താവന ആർക്കെങ്കിലും വിഷമമുണ്ടാക്കിയെങ്കിൽ അത് പിൻവലിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.ശശി തരൂരിന് പരിചയക്കുറവുണ്ടെന്ന് മാത്രമാണ് താൻ പറഞ്ഞത്. 'ട്രെയ്‌നി' എന്ന വാക്ക് താൻ ഉപയോഗിച്ചിട്ടില്ല. മാധ്യമങ്ങൾ പറഞ്ഞതും പറയാത്തതും എഴുതുകയാണ്. എന്തെങ്കിലും തെറ്റായ പ്രചാരണം നടത്തി പാർട്ടി വളർത്തേണ്ട അവസ്ഥ കോൺഗ്രസിനില്ലെന്നും അദ്ദേഹം പറഞ്ഞു.

ദ ന്യൂ ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിൽ സുധാകരൻ നടത്തിയ പരാമർശങ്ങളാണ് വിവാദമായത്. തെക്കൻ കേരളത്തിലേയും വടക്കൻ കേരളത്തിലെയും രാഷ്ട്രീയക്കാരെ എങ്ങനെ വിലയിരുത്തുന്നു എന്ന ചോദ്യത്തിന് ശ്രീരാമന്റെ പേരിലുള്ള ഒരു കഥ ഉദ്ധരിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ''അതിന് ചരിത്രപരമായ കാരണങ്ങൾ ഉണ്ട് . ഞാനൊരു കഥ പറയാം. രാവണനെ കൊന്ന ശേഷം പുഷ്പക വിമാനത്തിൽ ഭാര്യ സീതക്കും സഹോദരൻ ലക്ഷ്മണനും ഒപ്പം ലങ്കയിൽ നിന്ന് രാമൻ മടങ്ങുകയാണ് . കേരളത്തിന്റെ തെക്കൻ പ്രദേശത്തിന് മുകളിലൂടെ വിമാനം കടന്നുപോകുമ്പോൾ ..ലക്ഷ്മണൻ ആലോചിച്ചു ...രാമനെ കടലിലേക്ക് തള്ളിയിട്ട് സീതയുമായി കടന്നാലോ എന്ന് . അപ്പോഴേക്കും വിമാനം തൃശൂർ എത്തുകയും ലക്ഷ്മണന്റെ മനസ്സ് മാറുകയും ചെയ്തു. മാത്രമല്ല അദ്ദേഹത്തിന് പശ്ചാത്താപം ഉണ്ടായി. രാമനാകട്ടെ അവന്റെ തോളത്തു തട്ടി പറഞ്ഞു .. 'അതെ , നിന്റെ മനസ്സ് ഞാൻ വായിച്ചു. നിന്റെ കുറ്റമല്ല, നമ്മൾ കടന്നു വന്ന നാടിന്റെ പ്രശ്നമാ''-സുധാകരൻ പറഞ്ഞു.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News