പി.ഡി.പി വൈസ് ചെയർമാൻ പൂന്തുറ സിറാജ് അന്തരിച്ചു

അർബുദ രോഗം ബാധിച്ച് ചികിത്സയിലായിരുന്നു

Update: 2021-09-16 13:37 GMT
Advertising

പി.ഡി.പി വൈസ് ചെയർമാൻ പൂന്തുറ സിറാജ്(58) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദ രോഗം ബാധിച്ച് ചികിത്സയിലായിരുന്നു.

ഓപ്പറേഷൻ വിജയകരമായി നടത്തിയെങ്കിലും അസുഖം പിന്നീട് മൂർഛിച്ചു. തുടർന്നാണ് മരണം സംഭവിച്ചത്.

മികച്ച പ്രഭാഷകൻ കൂടിയായ ഇദ്ദേഹം തിരുവനന്തപുരം പൂന്തുറ സ്വദേശിയാണ്. മൂന്നു തവണ തിരുവനന്തപുരം നഗരസഭയിൽ കൗൺസിലറായിരുന്നു. രണ്ടു തവണ പി.ഡി.പി. ലേബലിലും ഒരു തവണ സ്വതന്ത്ര സ്ഥാനാർഥിയായുമാണ് സിറാജ് മത്സരിച്ചത്.

1995 ൽ മാണിക്യംവിളാകം വാർഡിൽ നിന്നും 2000 ൽ അമ്പലത്തറ വാർഡിൽ നിന്നും പി.ഡി.പി സ്ഥാനാർഥിയായി മൽസരിച്ച് തിരഞ്ഞെടുക്കപ്പെട്ടു. 2005 ൽ പി.ഡി.പിയിൽ നിന്ന് പുറത്താക്കപ്പെട്ട സമയത്ത് സ്വതന്ത്രനായാണ് പൂന്തുറ സിറാജ് പുത്തൻപള്ളി വാർഡിൽ മൽസരിച്ചത്.

ഇടക്കാലത്ത് പി.ഡി.പി ചെയർമാൻ അബ്ദുന്നാസർ മഅ്ദനിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്തുപോയി, ഐ.എൻ.എല്ലിൽ ചേർന്നിരുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഐ.എൻ.എൽ സ്ഥാനാർഥിയായി തിരുവനന്തപുരം നഗരസഭയിലേക്ക് മത്സരിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ സി.പി.എം അനുകൂല നിലപാട് സ്വീകരിക്കാത്തതിനെ തുടർന്ന് പിൻവാങ്ങി. പിന്നീട് അബ്ദുന്നാസർ മഅ്ദനിക്ക് കത്ത് നൽകി പി.ഡി.പിയിൽ തിരിച്ചെത്തുകയായിരുന്നു.

എല്ലാ കാലത്തും പാർട്ടിയുടെ ശക്തനായ നേതാവായിരുന്നു പൂന്തുറ സിറാജെന്നും എന്റെ പ്രതിസന്ധികളിൽ അദ്ദേഹം ധീരമായി കൂടെ നിന്നുവെന്നും പി.ഡി.പി ചെയർമാൻ മഅ്ദനി പറഞ്ഞു. തന്റെ സഹോദരീഭർത്താവ് കൂടിയായ അദ്ദേഹത്തിന്റെ വിയോഗത്തിൽ പ്രാർഥിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.

ഖബറടക്കം നാളെ പൂന്തുറ പുത്തൻ പള്ളി ഖബർസ്ഥാനിൽ നടക്കും.

Full View

Full View

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News