പുഷ്പന്റെ സംസ്കാരം ഇന്ന് വൈകിട്ട് ചൊക്ലിയിൽ; കോഴിക്കോട്ടുനിന്ന് തലശ്ശേരിയിലേക്ക് വിലാപയാത്ര

നിരവധി സ്ഥലങ്ങളിൽ മൃതദേഹം കാണാൻ അവസരമൊരുക്കും

Update: 2024-09-29 02:30 GMT
Advertising

കോഴിക്കോട്: ഇന്നലെ അന്തരിച്ച കൂത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്റെ സംസ്കരം ഞായറാഴ്ച വൈകിട്ട് അഞ്ചിന് ചൊക്ലിയിൽ നടക്കും. കോഴിക്കോടുള്ള മൃതദേഹം ഇന്ന് രാവിലെ വിലാപയാത്രയായി തലശ്ശേരിയിലേക്ക് കൊണ്ടുപോകും.

തലശ്ശേരി ടൗൺ ഹാളിലും ചൊക്ലി രാമവിലാസം സ്കൂളിലും പൊതുദർശനത്തിന് സൗകര്യമൊരുക്കും. തുടർന്ന് ചൊക്ലിയിലെ വസതി പരിസരത്ത് സംസ്കരിക്കും. കണ്ണൂരിലേക്കുള്ള വഴിയിൽ നിരവധി സ്ഥലങ്ങളിൽ ജനങ്ങൾക്ക് പുഷ്പൻ്റെ മൃതദേഹം കാണാൻ അവസരമൊരുക്കും.

കൂത്തുപറമ്പ് വെടിവെപ്പിൽ ​ഗുരുതരമായി പരിക്കേറ്റ് കിടപ്പിലായിരുന്ന പുഷ്പന്‍ ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30ഓടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് മരണത്തിന് കീഴടങ്ങിയത്. ആഗസ്റ്റ് രണ്ടിന് വൈകിട്ടാണ് അതീവഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ഹൃദയാഘാതമുണ്ടായതിനെതുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൂന്ന് പതിറ്റാണ്ടു നീണ്ട കിടപ്പുജീവിതത്തിനൊടുവിലാണ് അന്ത്യം സംഭവിക്കുന്നത്. 1994 നവംബർ 25ന് കേരളത്തെ നടുക്കിയ കൂത്തുപറമ്പ് പൊലീസ് വെടിവയ്പ്പിൽ അഞ്ച് ഡിവൈഎഫ്ഐ പ്രവർത്തകർ കൊല്ലപ്പെട്ടപ്പോൾ വെടിയേറ്റ് ശരീരം തളർന്ന് ജീവിതകാലം മുഴുവൻ ശയ്യയിൽ ആയ വ്യക്തിയാണ് പുഷ്പൻ.

വെടിവെപ്പില്‍ സുഷുമ്നാനാഡി തകര്‍ന്ന് കഴുത്തിന് താഴെ ചലനശേഷി നഷ്ടമായി 24ാം വയസ്സിലാണ് അദ്ദേഹം കിടപ്പിലാവുന്നത്. അന്ന് മന്ത്രിയായിരുന്ന എം.വി രാഘവനെ തടയാനെത്തിയതായിരുന്നു പുഷ്പനടക്കമുള്ള സമരക്കാർ. കെ.കെ രാജീവൻ, കെ. ബാബു, മധു, കെ.വി റോഷൻ, ഷിബുലാൽ എന്നിവരാണ് അന്ന് കൊല്ലപ്പെട്ടത്. ഡിവൈഎഫ്ഐ നിര്‍മിച്ചുനല്‍കിയ വീട്ടിലായിരുന്നു പുഷ്പന്റെ താമസം. 

Full View
Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News