മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ റിപ്പർ ജയാനന്ദൻ 17 വർഷത്തിന് ശേഷം പരോളിലിറങ്ങി
അതീവ അപകടകാരിയായ തടവുകാരനായി കണക്കാക്കുന്നതിനാൽ ഇതുവരെ പരോൾ അനുവദിച്ചിരുന്നില്ല.

Ripper Jayanandan

തൃശൂർ: റിപ്പർ ജയാനന്ദൻ 17 വർഷത്തെ ജയിൽവാസത്തിനിടെ ആദ്യമായി പരോളിലിറങ്ങി. ഹൈക്കോടതി അഭിഭാഷകയായ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് പരോൾ അനുവദിച്ചത്. വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ തടവിൽ കഴിയുന്ന ജയാനന്ദൻ ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് പുറത്തിറങ്ങിയത്.
രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ വീട്ടിൽ തങ്ങാനാണ് അനുമതി. നാളെ വടക്കുന്നാഥ ക്ഷേത്രത്തിൽ നടക്കുന്ന വിവാഹ ചടങ്ങിലും പൊലീസ് അകമ്പടിയോടെ പങ്കെടുക്കാം. മാള ഇരട്ടക്കൊല, പെരിഞ്ഞനം, പുത്തൻവേലിക്കര കൊലക്കേസുകൾ തുടങ്ങി 24 കേസുകളിൽ പ്രതിയാണ് ജയാനന്ദൻ.
അതീവ അപകടകാരിയായ തടവുകാരനായി കണക്കാക്കുന്നതിനാൽ ഇതുവരെ പരോൾ അനുവദിച്ചിരുന്നില്ല. ജീവിതാവസാനം വരെ കഠിന തടവാണ് ശിക്ഷ. അഭിഭാഷക കൂടിയായ മകളുടെ അപേക്ഷ പരിഗണിച്ചാണ് പൂർണസമയവും പൊലീസ് അകമ്പടിയോടെ പരോൾ അനുവദിച്ചത്.