യുഡിഎഫ് ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങളിൽ പ്രത്യേക ഇൻസെന്റീവ്; ആശാസമരത്തിൽ പുതിയ നീക്കവുമായി കോൺഗ്രസ്
ഇതുമായി ബന്ധപ്പെട്ട സർക്കുലർ പഞ്ചായത്ത് പ്രസിഡൻ്റുമാർക്ക് കെപിസിസി ഉടൻ നൽകും


തിരുവനന്തപുരം:സെക്രട്ടറിയേറ്റ് പടിക്കലെ ആശമാരുടെ സമരം 44 ദിവസം പിന്നിടുമ്പോൾ പുതിയ നീക്കവുമായി കോൺഗ്രസ്.യുഡിഎഫ് ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങളിൽ ആശമാർക്ക് പ്രത്യേക ഇൻസെന്റീവ് ഏർപ്പെടുത്തും.
കൊല്ലം, തൃശ്ശൂർ ജില്ലകളിലെ കോൺഗ്രസ് ഭരിക്കുന്ന ഓരോ പഞ്ചായത്തുകളിൽ ആശമാർക്ക് പ്രത്യേകേ ഇൻസെന്റീവ് ഏർപ്പെടുത്തിയിരുന്നു. ഇത് മാതൃകയാക്കിയാണ് പുതിയ നീക്കം.സംസ്ഥാനത്തുടനീളമുള്ള കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്തുകളിൽ ഇതുമായി ബന്ധപ്പെട്ട സർക്കുലർ പഞ്ചായത്ത് പ്രസിഡൻ്റുമാർക്ക് കെപിസിസി ഉടൻ നൽകും.
അതിനിടെ ആശയമാരുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഐഎന്‍ടിയുസി മന്ത്രി വീണ ജോർജിന്റെ വസതിയിലേക്ക് മാർച്ച് നടത്തി. ഇതൊരു സൂചന സമരം മാത്രമാണെന്നും സമരം ആളിക്കത്തിക്കാനാണ് ഐഎന്‍ടിയുസിയുടെ തീരുമാനമെന്നും സമരക്കാർ. SUCI യുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തെ തള്ളിയ ഐഎന്‍ടിയുസി നിലപാട് ബോധ്യത്തോടെ ഉള്ളതാണെന്നും ഐ.എൻ.ടി.യു.സി. സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ പറഞ്ഞു.
ആശാ സമരം നടത്തുന്നത് ഒരു സ്വതന്ത്ര ട്രേഡ് യൂണിയനാണെന്നും സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങൾ വച്ചു കൊണ്ടല്ല SUCI ജന സമരങ്ങളിൽ ഇടപെടുന്നതെന്നും SUCI സംസ്ഥാന സെക്രട്ടറി ജയ്സൺ ജോസഫും പറഞ്ഞു. ഉദ്യോഗസ്ഥ തലത്തിലും മന്ത്രി തലത്തിലും ചർച്ചകൾ നടന്നെങ്കിലും ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയ്യാറാകാത്ത സാഹചര്യത്തിൽ ആശമാരുടെ നിരാഹാര സമരം ആറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.