ദുരിതപ്പെയ്ത്ത് തുടരുന്നു; സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളും വെള്ളത്തിനടിയില്‍

14 ജില്ലകളിലും മഞ്ഞ മുന്നറിയിപ്പ്

Update: 2024-05-30 09:28 GMT
Advertising

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ശമനമുണ്ടെങ്കിലും പലയിടങ്ങളും വെള്ളത്തിൽ. എറണാകുളത്ത് ഇടപ്പള്ളി പത്തടിപ്പാലം, കളമശ്ശേരി മൂലേപ്പാടം, കാക്കനാട്, പറവൂർ ഉൾപ്പെടെയുള്ള വിവിധ പ്രദേശങ്ങളിൽ ഒട്ടേറെ വീടുകളിൽ വെള്ളം കയറി. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയെ തുടർന്ന് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയതിന് പിന്നാലെയാണ് വീടുകളിൽ വീണ്ടും വെള്ളം കയറിയത്.

ഇലക്ട്രോണിക് ഉപകരണങ്ങളും ഫർണിച്ചറുകളും ഉൾപ്പെടെ ലക്ഷക്കണക്കിന് രൂപയുടെ നാശമാണ് ഉണ്ടയാത്. വെള്ളക്കെട്ട് തുടർന്നത് ജന ജീവിതത്തെ ദുരിതത്തിലാക്കി. കാക്കനാട് കുന്നുംപുറം റോഡിൽ വിള്ളലുണ്ടായതി. ജില്ലയിൽ അഞ്ചു ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 116 പേരാണ് വിവിധ ക്യാമ്പുകളിൽ ഉള്ളത്.

വീടുകളിൽ ഉൾപ്പെടെ ശുചീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. അതേസമയം അടുത്ത തവണ മഴക്കാലപൂർവ്വ ശുചീകരണം നേരത്തെ പൂർത്തിയാക്കുമെന്ന് കോർപ്പറേഷൻ മേയർ അനിൽകുമാർ പറഞ്ഞു.

കോഴിക്കോട് കനത്ത മഴയിൽ ദേശീയ പാതയിൽ വടകരയ്ക്കും കൊയിലാണ്ടിക്കും ഇടയിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനെതുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. മണിക്കൂറുകളായി വാഹനങ്ങൾ റോഡിൽ കുടുങ്ങികിടക്കുകയാണ്.

കോട്ടയം ജില്ലയിൽ മഴ കുറഞ്ഞെങ്കിലും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. മീനച്ചിലാർ കരകവിഞ്ഞ് കുമരകം റോഡിൽ പലയിടത്തും വെള്ളം കയറി.

മഴയ്ക്ക് ശമനമുണ്ടെങ്കിലും കോട്ടയത്ത് ദുരിതം ഒഴിയുന്നില്ല. തിരുവാർപ്പ് , അയ്മനം, കുമരകം തുടങ്ങിയ താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിലാണ്. പറച്ചാൽ, കാരപ്പുഴ , വിജയപുരം കോശമറ്റം കോളനി പ്രദേശങ്ങളിലും വെള്ളക്കെട്ടുണ്ട്. 425 പേർ 28 ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നുണ്ട്. കോട്ടയം - കുമരകം പാതയിൽ ഇല്ലിക്കൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു.

മണിമലയാറ്റിൽ രണ്ട് ദിവസം മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കാഞ്ഞിരപ്പള്ളി ചേനപ്പനാടി ഇടയാറ്റുകടവിൽ നിന്നുമാണ് മുണ്ടക്കയം സ്വദേശി തിലകന്റെ മൃതദേഹം കണ്ടെത്തിയത്. തിരുവാർപ്പ് അംബേദ്കർ കോളനി റോഡിൽ തോട്ടിൽ വീണ ഓട്ടോറിക്ഷ കണ്ടെത്തുന്നതിനായി തിരച്ചിൽ ശക്തമാക്കി.

പത്തനംതിട്ടയിൽ ഇടവിട്ട് ശക്തമായ മഴ തുടരുകയാണ്. മലയോരമേഖലകളിലും നഗരപ്രദേശങ്ങളിലും മഴ ശക്തമാണ്. ആലപ്പുഴയിൽ അപ്പർ കുട്ടനാടൻ മേഖലകളിൽ പലയിടത്തും വെള്ളം കയറി. ജില്ലയിൽ 3 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിരുന്നു.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News