തൂണേരി ഷിബിൻ വധക്കേസ്: വിചാരണക്കോടതിയുടെ വിധി തെളിവുകൾ പരിഗണിക്കാതെയെന്ന് ഹൈക്കോടതി

സാങ്കേതിക കാരണങ്ങളാൽ ക്രൂരമായ കുറ്റകൃത്യത്തെ ലഘൂകരിക്കരുത്. ഇത് നീതിന്യായ വ്യവസ്ഥയെ താളം തെറ്റിക്കുമെന്നും ഹൈക്കോടതി

Update: 2024-10-15 14:16 GMT
Editor : ദിവ്യ വി | By : Web Desk
Advertising

കൊച്ചി: നാദാപുരം തൂണേരി ഷിബിൻ വധക്കേസിൽ വിചാരണക്കോടതിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം.തെളിവുകൾ പരിഗണിക്കാതെയാണ് വിചാരണക്കോടതിയുടെ വിധിയെന്ന് ഹൈക്കോടതി വിമർശിച്ചു. സാങ്കേതിക കാരണങ്ങളാൽ ക്രൂരമായ കുറ്റകൃത്യത്തെ ലഘൂകരിക്കരുത്. ഇത് നീതിന്യായ വ്യവസ്ഥയെ താളം തെറ്റിക്കുമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.  അവകാശങ്ങളെ മാനിക്കാതിരിക്കുന്നത് കോടതികളിലുള്ള വിശ്വാസം നഷ്ടപ്പെടുത്തും. പ്രതികളെ കുറ്റവിമുക്തരാക്കുന്നത് തെറ്റും അപകടകരമായ സന്ദേശവും നൽകും. ഇത് നിയമവാഴ്ചയില്ലെന്ന സന്ദേശം സമൂഹത്തിലേക്ക് പകരാനിടയാക്കുമെന്നും ഹൈക്കോടതി വിമർശിച്ചു.

കേസിൽ ഏഴ് പ്രതികൾക്ക് ഹൈക്കാടതി ഇന്ന് ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ലീഗ് പ്രവർത്തകരായ പ്രതികളെ വെറുതെവിട്ട വിചാരണക്കോടതി നടപടിക്കെതിരെ ഷിബിന്റെ പിതാവും പ്രോസിക്യൂഷനുമാണ് ഹൈക്കോടതിയെ സമീപിച്ചത്. തെയ്യമ്പാടി ഇസ്മായിൽ, മുനീർ, വാറങ്കി താഴെക്കുനിയിൽ സിദ്ദിക്ക്, മണിയന്റവിട മുഹമ്മദ് അനീസ്, കളമുള്ളതിൽ കുനി ശുഹൈബ്, കൊഞ്ചന്റവിട ജാസിം, കടയങ്കോട്ടുമ്മൽ സമദ് എന്നിവരെയാണ് ഹൈകോടതി ശിക്ഷിച്ചത്. ഏഴ് പ്രതികൾക്കും കൊലപാതക കുറ്റത്തിന് ജീവപര്യന്തം കഠിനതടവും ഓരോ ലക്ഷം രൂപ പിഴയും വിധിച്ചു. ഇതിൽ അഞ്ചുലക്ഷം രൂപ ഷിബിന്റെ കുടുംബത്തിന് നൽകണം.

2015 ജനുവരി 22നാണ് ഡിവൈഎഫ് പ്രവർത്തകനായ ഷിബിൻ കൊല്ലപ്പെട്ടത്. കേസിലെ 17 പ്രതികളെയും വിചാരണ കോടതി വെറുതെ വിട്ടിരുന്നു. ഷിബിന്റെ അച്ഛനും സർക്കാരും നൽകിയ അപ്പീലിലാണ് മുസ്ലിം ലീഗ് പ്രവർത്തകരായ 8 പേർ കുറ്റക്കാരാണെന്ന് ഹൈക്കോടതി കണ്ടെത്തിയത്. മൂന്നാം പ്രതി നേരത്തേ കൊല്ലപ്പെട്ടിരുന്നു. രാഷ്ട്രീയ വിരോധത്താൽ ലീഗ് പ്രവർത്തകരായ പ്രതികൾ മാരകായുധങ്ങളുമായി ഷിബിൻ ഉൾപ്പെടെയുള്ള ഡിവൈഎഫ്‌ഐ- സിപിഎം പ്രവർത്തകരെ ആക്രമിച്ചെന്നായിരുന്നു കേസ്.

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News