പ്ലസ്ടു ചോദ്യപേപ്പറുകളിലെ അക്ഷരത്തെറ്റ്: സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയോട് അവമതിപ്പുണ്ടാകാൻ ഇടവരുത്തും -കെ.എസ്.യു
‘ഉത്തരവാദികളായ അധികാരികൾക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണം’


തിരുവനന്തപുരം: പ്ലസ് ടു പരീക്ഷകളിലെ ചോദ്യപേപ്പറിൽ അക്ഷരത്തെറ്റുകൾ ഉണ്ടായ സംഭവം ഗൗരവതരമെന്നും ഇത്തരം സംഭവങ്ങൾ സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയോട് അവമതിപ്പുണ്ടാക്കാൻ ഇടവരുത്തുമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് അലോഷ്യസ് സേവ്യർ. പൊതുവിദ്യാഭ്യാസ മേഖലക്ക് നാണക്കേടുണ്ടാക്കുന്ന ഇത്തരം സംഭവത്തിൽ ഉത്തരവാദികളായ അധികാരികൾക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പൊതു വിദ്യാഭാസ മന്ത്രിക്ക് കത്ത് നൽകി.
മാതൃഭാഷയായ മലയാളം പരീക്ഷയിൽ സർവ്വത്ര അക്ഷരത്തെറ്റുകളാണുളളത്. ഒ.എൻ.വി കുറുപ്പിെൻറ കവിതയിൽ ഉൾപ്പടെ തെറ്റുകൾ സംഭവിച്ചിട്ടുണ്ട്. മലയാളം പരീക്ഷയിൽ ഇരുപതിലധികവും ബയോളജി, കെമസ്ട്രി, ഇക്കണോമിക്സ് പരീക്ഷകളുടെ ചോദ്യപേപ്പറിലും അക്ഷര തെറ്റുകളുടെ ഘോഷയാത്രയാണ്.
കേരളത്തിലെ പൊതുപരീക്ഷകളുടെ നടത്തിപ്പിലെ നിലവാര തകർച്ചയാണ് ഇത്തരം സംഭവങ്ങളിലൂടെ വ്യക്തമാകുന്നതെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കുറ്റപ്പെടുത്തി. തെറ്റുകൾ ഇല്ലാത്ത ചോദ്യപേപ്പറുകൾ വിദ്യാർഥികൾക്ക് ലഭ്യമാക്കേണ്ടത് പൊതുവിദ്യാഭ്യാസ വകുപ്പിെൻറ ഉത്തരവാദിത്തമാണെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് അലോഷ്യസ് സേവ്യർ പറഞ്ഞു.