സനാതന്‍ സന്‍സ്ഥയുടെ വധഭീഷണി, സാഹിത്യ അക്കാദമി ജേതാവിന് പൊലീസ് സംരക്ഷണം

എന്റെ സ്വാതന്ത്ര്യം ഒരിക്കലും നിങ്ങള്‍ക്ക് പരിമിതപ്പെടുത്താനാവില്ല. എന്റെ രചനകള്‍ തന്നെയാണതിന്റെ തെളിവ്. തീവ്ര വലതുകക്ഷികള്‍ക്കെതിരായ അഭിപ്രായം മാറ്റാനോ അവര്‍ക്കെതിരായ വിമര്‍ശനം നിര്‍ത്താനോ ഒരുക്കമല്ല

Update: 2018-07-27 14:37 GMT
Advertising

വധഭീഷണിയെ തുടര്‍ന്ന് സാഹിത്യ അക്കാദമി പുരസ്‌ക്കാര ജേതാവ് ദാമോദര്‍ മൗസോക്ക് പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തിയെന്ന് ഗോവ പൊലീസ്. ഗൗരി ലങ്കേഷിനെ വധിച്ച സംഘം സാഹിത്യകാരനായ ദാമോദര്‍ മൗസോയെ വധിക്കാനായി ഗൂഢാലോചന നടത്തിയെന്ന രഹസ്യാന്വേഷണ തുടര്‍ന്നാണ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം തനിക്ക് പൊലീസ് സംരക്ഷണം ആവശ്യമില്ലെന്ന് ദാമോദര്‍ മൗസോ വ്യക്തമാക്കി. വ്യക്തിപരമായി തനിക്കു നേരെ ആരും ഇതുവരെ ഭീഷണി ഉയര്‍ത്തിയിട്ടില്ലെന്നും പൊലീസില്‍ നിന്നാണ് ഇക്കാര്യം അറിഞ്ഞതെന്നും കൊങ്കണി സാഹിത്യകാരനും തിരക്കഥാകൃത്തുമാണ് ദാമോദര്‍ മൗസോ വ്യക്തമാക്കി.

സംഘപരിവാര്‍ വിമര്‍ശകരും ചിന്തകരുമായിരുന്ന നരേന്ദ്ര ദബോല്‍ക്കറിന്റേയും ഗോവിന്ദ് പന്‍സാരെയേയും കൊലപാതകങ്ങളില്‍ ആരോപണ വിധേയരായ തീവ്രവലതുപക്ഷ സംഘടനയായ സനാതന്‍ സന്‍സ്ഥയുടെ കടുത്തവിമര്‍ശകനാണ് ദാമോദര്‍ മൗസോ. നാനാ വിഭാഗങ്ങള്‍ ഒരുമയോടെ കഴിയുന്ന ഗോവയില്‍ തന്നെയാണ് സനാതന്‍ സന്‍സ്ഥയുടെ ആസ്ഥാനമെന്നതില്‍ ലജ്ജിക്കുന്നുവെന്ന് ദാമോദര്‍ മൗസോ പറഞ്ഞിട്ടുണ്ട്. 2016 ജനുവരിയില്‍ പന്‍സാരെയുടെ മരുമകളും ധബോല്‍ക്കറുടെ മകനും പങ്കെടുത്ത ഗുജറാത്തില്‍ നടന്ന ഒരു സെമിനാറില്‍ അധ്യക്ഷത വഹിച്ചുകൊണ്ടായിരുന്നു മൗസോയുടെ ഈ പരാമര്‍ശം.

'എന്റെ സ്വാതന്ത്ര്യം ഒരിക്കലും നിങ്ങള്‍ക്ക് പരിമിതപ്പെടുത്താനാവില്ല. എന്റെ രചനകള്‍ തന്നെയാണതിന്റെ തെളിവ്. തീവ്ര വലതുകക്ഷികള്‍ക്കെതിരായ അഭിപ്രായം മാറ്റാനോ അവര്‍ക്കെതിരായ വിമര്‍ശനം നിര്‍ത്താനോ ഒരുക്കമല്ല' എന്നായിരുന്നു 1983ലെ സാഹിത്യ അക്കാദമി പുരസ്‌ക്കാര ജേതാവായ മൗസോ പറഞ്ഞത്. കര്‍മ്മലിന്‍ എന്ന അദ്ദേഹത്തിന്റെ നോവലിനായിരുന്നു പുരസ്‌ക്കാരം.

പ്രത്യേക അന്വേഷണ സംഘം ഇതുവരെ ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ട് 11 പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. പ്രഭാത സവാരിക്കിടെ 2013 ആഗസ്തിലായിരുന്നു ദബോല്‍ക്കര്‍ വെടിയേറ്റ് മരിച്ചത്. 2015 ഫെബ്രുവരിയിലായിരുന്നു പന്‍സാരെയെ വെടിവെച്ചു കൊന്നത്. മറ്റൊരു യുക്തിവാദിയായ എംഎം കല്‍ബുര്‍ഗി 2015 ആഗസ്തിലും വെടിയേറ്റു മരിച്ചിരുന്നു.

Tags:    

Similar News