‘ചായ വിൽപനക്കാരൻ പ്രധാനമന്ത്രിയാകാന്‍ കാരണം നെഹ്റുവിന്റെ സംഭാവനകള്‍’ മോദിയെ വിമര്‍ശിച്ച് ശശി തരൂര്‍

ശശി തരൂര്‍ തന്റെ പുസ്തകമായ നെഹ്റു ദി ഇൻവെൻഷൻ ഓഫ് ഇന്ത്യയുടെ പ്രകാശന ചടങ്ങിലായിരുന്നു ഇക്കാര്യം പറഞ്ഞത്. പരാമര്‍ശത്തില്‍ തരൂര്‍ മാപ്പ് പറയണമെന്ന് ബി.ജെ.പി.

Update: 2018-11-14 05:39 GMT
Advertising

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് ശശി തരൂര്‍ എംപി. ചായ വിൽപനക്കാരൻ പ്രധാനമന്ത്രിയാകാന്‍ കാരണം നെഹ്റുവിന്റെ സംഭാവനകളാണെന്നായിരുന്നു തരൂരിന്റെ പരാമര്‍ശം. ശശി തരൂര്‍ തന്റെ പുസ്തകമായ നെഹ്റു ദി ഇൻവെൻഷൻ ഓഫ് ഇന്ത്യയുടെ പ്രകാശന ചടങ്ങിലായിരുന്നു ഇക്കാര്യം പറഞ്ഞത്. പരാമര്‍ശത്തില്‍ തരൂര്‍ മാപ്പ് പറയണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു.

നെഹ്റുവിന്റെ സംഭവാനകളെ കുറിച്ചായിരുന്നു ചടങ്ങില്‍ ശശി തരൂര്‍ എംപി സംസാരിച്ചത്. ഇതിനിടയിലായിരുന്നു പ്രധാനമന്ത്രിക്കെതിരായ വിമര്‍ശം. വ്യക്തിയല്ല മറിച്ച് രാജ്യവും ഭരണഘടനാസ്ഥാപനങ്ങളുമാണ് പ്രധാനപ്പെട്ടതെന്നായിരുന്നു നെഹ്റുവിന്റെ വിശ്വാസം. ഇന്നത്തെ ഭരണാധികാരികൾ മനസിലാക്കാത്തത് ഇതാണ്. ഒരു ചായ വിൽപ്പനക്കാരനെ രാജ്യത്തിന്റെ തലപ്പത്തെത്തിച്ചത് നെഹ്‍റുവാണെന്നും ശശി തരൂർ പറഞ്ഞു.

മനുഷ്യത്വം നിലനില്‍ക്കുന്നതിന് കാരണം തന്നെ നെഹ്റുവാണെന്നും പ്രധാനമന്ത്രി പദത്തിലേക്ക് ഒരാളെ എത്തിക്കുന്നതില്‍ മാത്രമായി നെഹ്റുവിന്റെ പങ്കിനെ ചുരുക്കരുതെന്നും തരൂരിന്റെ പരാമര്‍ശത്തെ പരിഹസിച്ച ബി.ജെ.പി പ്രതികരിച്ചു. പ്രധാനമന്ത്രിയെ നിന്ദിക്കുക തന്റെ ഉദ്ദേശമായിരുന്നില്ലെന്ന് തരൂര്‍ പിന്നീട് വിശദീകരിച്ചു.

നെഹ്റുവിന്റെ ആശയങ്ങളെ ഭയക്കുന്നവർ അദ്ദേഹത്തിന്റെ ഓർമകളെ ഇല്ലാതാക്കുകയാണെന്നും വോട്ടിനു വേണ്ടി ജനാധിപത്യത്തെ തകർക്കുന്നവരെ നെഹ്റുവിയൻ ആശയങ്ങൾ കൊണ്ട് നേരിടണമെന്ന് പുസ്തകം പ്രകാശനം ചെയ്ത സോണിയ ഗാന്ധി ആവശ്യപ്പെട്ടു.

Tags:    

Similar News