ദേശീയ ദിനാഘോഷ നിറവില്‍ ഖത്തര്‍

ഖത്തര്‍ സ്വതന്ത്രമായി തുടരുമെന്ന മുദ്രാവാക്യവുമായാണ് ഇത്തവണത്തെ ആഘോഷ പരിപാടികള്‍. സൈനിക പരേഡ് ഉള്‍പ്പെടെ വിപുലമായ പരിപാടികളാണ് നടക്കുന്നത്.

Update: 2018-12-18 02:21 GMT
Advertising

ആത്മാഭിമാനത്തിന്‍റെയും സ്വയംപര്യാപ്തതയുടെയും മുദ്രാവാക്യങ്ങളുമായി ഖത്തര്‍ ദേശീയ ദിനാഘോഷത്തിന്റ നിറവില്‍. ഖത്തര്‍ സ്വതന്ത്രമായി തുടരുമെന്ന മുദ്രാവാക്യവുമായാണ് ഇത്തവണത്തെ ആഘോഷ പരിപാടികള്‍. സൈനിക പരേഡ് ഉള്‍പ്പെടെ വിപുലമായ പരിപാടികളാണ് നടക്കുന്നത്.

പരമാധികാരത്തിന്‍റെയും ആത്മാഭിമാനത്തിന്‍റെയും ശംഖൊലി മുഴക്കി ഖത്തര്‍ മറ്റൊരു ദേശീയം ദിനത്തെ കൂടി വരവേല്‍ക്കുന്നു. ഖത്തര്‍ സ്വതന്ത്രമായി തുടരുമെന്നര്‍ത്ഥം വരുന്ന ദേശീയ ഗാനത്തിലെ വരിയാണ് ഇത്തവണത്തെ മുദ്രാവാക്യം. ചുവപ്പും വെള്ളയും കലര്‍ന്ന പതാക പുതച്ചുനില്‍ക്കുകയാണ് ഖത്തറിന്‍റെ തെരുവീഥികള്‍ മുഴുവന്‍.

വിപുലമായ ആഘോഷ പരിപാടികളാണ് ഇത്തവണ അണിയിച്ചൊരുക്കിയിട്ടുള്ളത്. ഉച്ച കഴിഞ്ഞ് മൂന്നിന് ദോഹ കോര്‍ണിഷില്‍ ദേശീയ ദിന പരേഡ് നടക്കും. രാജ്യത്തിന്‍റെ സൈനിക ശക്തിയും കരുത്തും വിളിച്ചോതുന്ന തരത്തിലായിരിക്കും പരേഡ്. 25000 പേര്‍ക്ക് പരേഡ് ഇരുന്ന് വീക്ഷിക്കാനുള്ള സൌകര്യം കോര്‍ണീഷ് റോഡിന്‍റെ ഇരുവശങ്ങളിലുമായി ഒരുക്കിക്കഴിഞ്ഞു. സാംസ്കാരിക സംഘടനകള്‍, വ്യവസായ സ്ഥാപനങ്ങള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ അണിനിരക്കുന്ന കമ്മ്യൂണിറ്റി പരേഡുകളും നടക്കും.

പരേഡ് വീക്ഷിക്കുന്നതിനായി ദോഹയുടെ വിവിധ ഭാഗങ്ങളിലായി വലിയ സ്ക്രീനുകളും ഒരുക്കിയിട്ടുണ്ട്. വൈകുന്നേരം വര്‍ണാഭമായ വെടിക്കെട്ട് നടക്കും. ഇന്ത്യയുള്‍പ്പെടെയുള്ള പ്രവാസി സമൂഹങ്ങളുടെ ആഘോഷ പരിപാടികള്‍ വിവിധ മേഖലകളിലായി ഇതെ സമയം അരങ്ങേറും. ദേശീയ ദിനം പ്രമാണിച്ച് തെരഞ്ഞെടുത്ത തടവുകാര്‍ക്ക് അമീര്‍ ജയില്‍ മോചനവും ഒരുക്കിയിട്ടുണ്ട്.

Tags:    

Similar News