വനിത ഏഷ്യകപ്പ്: പാകിസ്താനെ ഏഴ് വിക്കറ്റിന് തകർത്ത് ഇന്ത്യ
ധാംബുല്ല: വനിത ഏഷ്യ കപ്പ് ട്വൻറി 20യിലെ ആദ്യമത്സരത്തിൽ പാകിസ്താനെതിരെ ഇന്ത്യക്ക് ഏഴുവിക്കറ്റിെൻറ അനായാസ ജയം. ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ ഉയർത്തിയ 108 റൺസ് ഇന്ത്യ വെറും മൂന്നുവിക്കറ്റ് നഷ്ടത്തിൽ മറികടന്നു.
മൂന്നുവിക്കറ്റ് വീഴ്ത്തിയ ദീപ്തി ശർമ, രണ്ട് വിക്കറ്റ് വീതമെടുത്ത രേണുക സിങ്, പൂജ വസ്ത്രാക്കർ, ശ്രേയങ്ക പാട്ടീൽ എന്നിവരാണ് പാക് ബാറ്റിങ്ങിനെ ചുരുട്ടിക്കൂട്ടിയത്. കൃത്യമായ ഇടവേളകളിൽ വിക്കറ്റെടുത്ത ഇന്ത്യൻ സംഘം പാക് ബാറ്റർമാരിൽ ആരെയും നിലയുറപ്പിക്കാൻ അനുവദിച്ചില്ല. 25 റൺസെടുത്ത സിദ്ര അമീനാണ് പാകിസ്താെൻറ ടോപ്പ് സ്കോറർ.35 പന്തുകളാണ് സിദ്ര ഇതിനായി നേരിട്ടത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് എളുപ്പമായിരുന്നു. ഷെഫാലി വർമയും (29 പന്തിൽ 40) സ്മൃതി മന്ദാനയും (31 പന്തിൽ 45) മിന്നും തുടക്കമാണ് നൽകിയത്. 85 റൺസിലാണ് ഇന്ത്യയുടെ ആദ്യ വിക്കറ്റ് വീണത്. ജൂലൈ 21ന് യു.എ.ഇക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.