മിന്നും സെഞ്ച്വറിയുമായി നവാസ്; 16 ഓവറിൽ 200 റൺസ് ചേസ് ചെയ്ത് പാകിസ്താൻ
44 പന്തിൽ നിന്നാണ് നവാസ് സെഞ്ച്വറി തികച്ചത്

ഓക്ലാന്‍റ്: ന്യൂസിലന്റിനെതിരായ മൂന്നാം ടി20 യിൽ പാകിസ്താന് തകർപ്പൻ ജയം. കിവീസ് ഉയർത്തിയ 204 റൺസ് വിജയലക്ഷ്യം വെറും 16 ഓവറിൽ മറികടന്നാണ് നിർണായക മത്സരത്തിൽ പാക് പട വിജയം കുറിച്ചത്. 44 പന്തിൽ സെഞ്ച്വറിയുമായി തകർത്തടിച്ച ഹസൻ നവാസും അർധ സെഞ്ച്വറി നേടിയ സൽമാൻ അലി ആഗയും ചേർന്നാണ് പാക് സംഘത്തിന് വിജയം സമ്മാനിച്ചത്.
ഹസൻ നവാസ് ഏഴ് സിക്‌സുകളുടേയും പത്ത് ഫോറുകളുടേയും അകമ്പടിയോടെ 105 റൺസെടുത്ത് പുറത്താവാതെ നിന്നു. സൽമാൻ അലി 31 പന്തിൽ 51 റൺസെടുത്തു. ആദ്യ രണ്ട് മത്സരങ്ങളില്‍ സംപൂജ്യനായി മടങ്ങിയ ശേഷമാണ് ഹസൻ നവാസിന്റെ ഗംഭീര തിരിച്ചുവരവ്. നവാസാണ് കളിയിലെ താരം.
നേരത്തേ 94 റൺസെടുത്ത മാർക്ക് ചാപ്മാന്റെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ പിൻബലത്തിലാണ് കിവീസ് 204 റൺസ് പടുത്തുയർത്തിയത്. 31 റൺസെടുത്ത ബ്രേസ് വെൽ ചാപ്മാന് മികച്ച പിന്തുണ നൽകി. പാകിസ്താനായി ഹാരിസ് റഊഫ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അബ്ബാസ് അഫ്രീദിയും ഷഹീന്‍ ഷാ അഫ്രീദിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് കളിയും തോറ്റ പാകിസ്താന് മൂന്നാം മത്സരം ഏറെ നിര്‍ണായകമായിരുന്നു.