ഐപിഎല്ലിന് മഴ ഭീഷണി; ഓവർ വെട്ടിചുരുക്കി മത്സരം നടക്കുമോ, സാധ്യതകൾ ഇങ്ങനെ
ഇന്ന് രാത്രി 7.30ന് ഈഡൻഗാർഡനിലാണ് കൊൽക്കത്ത-ബെംഗളൂരു ഉദ്ഘാടന മത്സരം


കൊൽക്കത്ത: ഐപിഎൽ 18ാം സീസണിന്റെ ഉദ്ഘാടന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ഇന്ന് നേർക്കുനേർ. ഈഡൻഗാർഡനിൽ രാത്രി 7.30നാണ് ആവേശപോരാട്ടം. അതേസമയം, മത്സരത്തിന് മഴഭീഷണി നിലനിൽക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ മഴപെയ്യുകയും ചെയ്തിരുന്നു. കൊൽക്കത്തയിൽ ഇന്ന് ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.എന്നാൽ മത്സരത്തിന് മണിക്കൂറുകൾ മുൻപ് ആരാധകർക്ക് ആശ്വാസം പകരുന്ന വാർത്തകളും പുറത്തുവരുന്നു. രാത്രിയിൽ മഴയുടെ സാധ്യത കുറവാണെന്നാണ് റിപ്പോർട്ട്. നിലവിൽ തെളിഞ്ഞആകാശത്തിന്റെ ചിത്രങ്ങളും ആരാധകർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു.
മത്സരത്തിനിടെ മഴപെയ്താൽ ഓവർവെട്ടിചുരുക്കി പൂർത്തിയാക്കുന്നതിനാകും ശ്രമിക്കുക. മത്സരം പൂർത്തിയാക്കുന്നതിനായി രാത്രി 12.06 വരെ സമയമുണ്ട്. പിച്ച് പരിശോധിച്ച് മാച്ച് ഉപേക്ഷിക്കണോ നടത്തണോയെന്ന് അവസാനമായി ഫീൽഡ് അമ്പയർമാർ തീരുമാനമെടുക്കുക രാത്രി 10.56ന് ആയിരിക്കും. ഇതിനകം ഗ്രൗണ്ട് കളിക്ക് അനിയോജ്യമായാൽ അഞ്ച് ഓവർ മത്സരമെങ്കിലും നടക്കാനുള്ള സാധ്യതയുണ്ട്.
കിരീടം നിലനിർത്താനായി കെകെആർ ഇറങ്ങുമ്പോൾ ആദ്യ കപ്പ് ലക്ഷ്യമിട്ടാണ് ആർസിബി അങ്കംകുറിക്കുന്നത്. ഇരുടീമുകളും പുതിയ ക്യാപ്റ്റന് കീഴിലാണ് ഇറങ്ങുക. കൊൽക്കത്തയെ അജിൻക്യ രഹാനെ നയിക്കുമ്പോൾ ബെംഗളൂരു ക്യാപ്റ്റനായി രജത്ത് പടീദാറിനെയാണ് നിയമിച്ചത്.