'ഇറാനികളേ, ഇസ്രായേൽ നിങ്ങൾക്കൊപ്പമുണ്ട്; പേർഷ്യക്കാരും ജൂതന്മാരും സമാധാനത്തോടെ കഴിയുന്ന ദിനം വരും'-വിഡിയോ സന്ദേശവുമായി നെതന്യാഹു

'രണ്ട് പുരാതന ജനതയായ ജൂതന്മാരും പേർഷ്യക്കാരും സമാധാനത്തോടെ കഴിയുന്ന നാൾ വരും. ഇറാനും ഇസ്രായേലും സമാധാനത്തിൽ പുലരുന്ന ദിനം വരും.'

Update: 2024-09-30 14:56 GMT
Editor : Shaheer | By : Web Desk

ബെഞ്ചമിന്‍ നെതന്യാഹു

Advertising

തെല്‍അവീവ്: ലബനാനിലും ഗസ്സയിലും ആക്രമണം കടുപ്പിക്കുന്നതിനിടെ അസാധാരണമായി ഇറാൻ ജനതയ്ക്കു പ്രത്യേക സന്ദേശം പുറത്തിറക്കി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാൻ ഉടൻ സ്വതന്ത്രമാകുമെന്നും ഇസ്രായേൽ നിങ്ങൾക്കൊപ്പമുണ്ടെന്നും പറഞ്ഞാണ് നെതന്യാഹുവിന്റെ സന്ദേശം. ഹിസ്ബുല്ല നേതാവ് ഹസൻ നസ്‌റുല്ലയുടെ കൊലയ്ക്കു കണക്കു തീർക്കുമെന്ന് ഇറാൻ വ്യക്തമാക്കിയതിനു പിന്നാലെയാണ് ഇന്ന് മൂന്ന് മിനിറ്റോളം നീളുന്ന നെതന്യാഹുവിന്റെ സംസാരം ഇസ്രായേൽ പുറത്തുവിട്ടത്.

ഇറാൻ നേതാക്കളെ കുറിച്ച് ഒരുപാട് സംസാരിച്ചിട്ടുണ്ട്, എന്നാൽ ഈ സുപ്രധാന നിമിഷത്തിൽ, ഒരു മധ്യസ്ഥനും തടസങ്ങളുമില്ലാതെ നിങ്ങളുമായി നേരിട്ടു സംസാരിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നു പറഞ്ഞാണ് നെതന്യാഹു സംസാരം തുടങ്ങിയത്. തുടർന്ന് ഇറാൻ ഭരണകൂടത്തെ വിമര്‍ശിച്ചും ഇസ്രായേൽ വകവരുത്തിയവരുടെ കണക്കുപറഞ്ഞും ഭാവിയെ കുറിച്ചുള്ള പ്രതീക്ഷകള്‍ പങ്കുവച്ചു. അടുത്തുതന്നെ നിങ്ങൾ 'മോചിതരാ'കുമെന്നും ഇസ്രായേലും ഇറാനും സമാധാനത്തോടെ ഒന്നിച്ചു കഴിയുന്ന കാലം വരുമെന്നും പറഞ്ഞാണു പ്രസംഗം നിർത്തുന്നത്.

'ഓരോ ദിവസവും ഭരണകൂടം നിങ്ങളെ കാൽക്കീഴിൽ നിർത്തി, ലബനാനെ കുറിച്ചും ഗസ്സയെ കുറിച്ചുമെല്ലാം തീപ്പൊരി പ്രസംഗങ്ങൾ നടത്തുന്നത് നിങ്ങൾ കാണുന്നുണ്ട്. ഓരോ ദിവസവും ഈ ഭരണകൂടം നമ്മുടെ മേഖലയെ കൂടുതൽ ഇരുട്ടിലേക്കും വലിയ യുദ്ധത്തിലേക്കും തള്ളിയിടുകയാണ്. ഓരോ ദിവസവും അവരുടെ പാവങ്ങൾ ഇല്ലാതാകുന്നുണ്ട്. മുഹമ്മദ് ദൈഫിനോട് ചോദിച്ചുനോക്കൂ, നസ്‌റുല്ലയോട് ചോദിച്ചുനോക്കൂ. പശ്ചിമേഷ്യയിൽ ഇസ്രായേലിന് പ്രാപ്യമല്ലാത്ത ഒരു സ്ഥലവുമില്ല. ഞങ്ങളുടെ ജനങ്ങളെയും രാജ്യത്തെയും സംരക്ഷിക്കാൻ ഞങ്ങൾ പോകാത്ത ഒരിടവുമില്ല'-പ്രസംഗത്തിൽ നെതന്യാഹു പറഞ്ഞു.

'ഈ കടന്നുപോകുന്ന ഓരോ നിമിഷവും ഭരണകൂടം നിങ്ങളെ-വിശുദ്ധരായ പേർഷ്യൻ ജനതയെ-പാതാളത്തിലേക്കു തള്ളിയിട്ടുകൊണ്ടിരിക്കുകയാണ്. ഭരണകൂടത്തിനു തങ്ങളുടെ കാര്യത്തിൽ ഒരു ശ്രദ്ധയുമില്ലെന്ന് ബഹുഭൂരിപക്ഷം ഇറാനുകാർക്കും അറിയാം. അങ്ങനെയൊരു കരുതലുണ്ടെങ്കിൽ പശ്ചിമേഷ്യയിലൊന്നാകെ വ്യർഥമായ യുദ്ധം നടത്താൻ ശതകോടികൾ പാഴാക്കിക്കളയുമായിരുന്നില്ല. വിദേശത്തെ യുദ്ധങ്ങൾക്കും ആണവായുധങ്ങൾക്കും വേണ്ടി പാഴാക്കിക്കളഞ്ഞ ആ ശതകോടികൾ ഭരണകൂടം നിങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടിയും, നിങ്ങളുടെ ആരോഗ്യ പരിചരണ രംഗം മെച്ചപ്പെടുത്താനും നിങ്ങളുടെ രാഷ്ട്രത്തിന്റെ അടിസ്ഥാനസൗകര്യവും ജലവും മാലിന്യങ്ങളും മറ്റു നിങ്ങളുടെ ആവശ്യങ്ങൾക്കും വേണ്ടി ചെലവഴിച്ചിരുന്നെങ്കിൽ എന്തു സംഭവിക്കുമായിരുന്നു എന്നു സങ്കൽപിച്ചുനോക്കൂ..

ഒരു കാര്യം നിങ്ങൾ മനസിലാക്കിക്കോളൂ.. ഇറാന്റെ സ്വേഛാധിപതികൾക്ക് നിങ്ങളുടെ ഭാവിയെ കുറിച്ച് ഒരു ആലോചനയുമില്ല. എന്നാൽ, നിങ്ങൾ അതേക്കുറിച്ചു ചിന്തിക്കുന്നുണ്ട്. ഇറാൻ അന്തിമമായി സ്വതന്ത്രമാകുമ്പോൾ കാര്യങ്ങളെല്ലാം മാറും. ആളുകൾ ചിന്തിക്കുന്നതിനുംമുൻപേ, വളരെ പെട്ടെന്നു തന്നെ ഇതു സംഭവിക്കും.'

നമ്മുടെ രണ്ട് പുരാതന ജനതയും-ജൂതന്മാരും പേർഷ്യൻ ജനതയും-അവസാനം സമാധാനത്തോടെ കഴിയുന്ന നാൾ വരുമെന്നും നെതന്യാഹു തുടർന്നു. ഇറാനും ഇസ്രായേലും സമാധാനത്തിൽ പുലരുന്ന ദിനം വരും. ഈ ഭരണകൂടം അഞ്ച് ഭൂഖണ്ഡങ്ങളിലായി സ്ഥാപിച്ച ഭീകരശൃംഖലകൾ പാപ്പരായി തകർന്നടിയുന്ന ഒരു ദിവസം വരും. മുൻപെങ്ങുമില്ലാത്ത വിധം ഇറാൻ അഭിവൃദ്ധിയിലാകും. വിദേശ നിക്ഷേപവും വിപുലമായ ടൂറിസവും വരുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി പറഞ്ഞു.

ഇറാനിലുള്ള വൻ പ്രതിഭകൾ കിടിലൻ പുത്തൻ സാങ്കേതികവിദ്യകൾ കൊണ്ടുവരും. ഈ അന്ത്യമില്ലാത്ത ദാരിദ്ര്യത്തിലും അടിച്ചമർത്തലിലും യുദ്ധത്തിലും നല്ലത് അതല്ലേ.. ഖും മുതൽ ഇസ്ഫഹാൻ വരെയും ഷിറാസ് മുതൽ തബ്രീസ് വരെയും ദശലക്ഷക്കണക്കിനു നല്ലവരും മാന്യന്മാരുമായ മനുഷ്യർ പാർക്കുന്നുണ്ട്. അവർക്കു പിന്നിൽ ആയിരക്കണക്കിനു വർഷത്തെ ചരിത്രമുണ്ട്; മുന്നിൽ മനോഹരമായൊരു ഭാവിയും. മതഭ്രാന്തരായ ചെറിയൊരു പൗരോഹിത്യ ഭരണത്തെ നിങ്ങളുടെ സ്വപ്‌നങ്ങളെയും പ്രതീക്ഷകളെയും തകർക്കാൻ അനുവദിക്കരുത്. നിങ്ങളും നിങ്ങളുടെ മക്കളും ഈ ലോകം മൊത്തം ഇതിലും മികച്ച സാഹചര്യം അർഹിക്കുന്നുണ്ടെന്നും നെതന്യാഹു പറഞ്ഞു.

ബലാത്സംഗികളും കൊലയാളികളുമായ ഹമാസിനെയും ഹിസ്ബുല്ലയെയും നിങ്ങൾ ഇഷ്ടപ്പെടുന്നില്ല എന്ന് എനിക്ക് അറിയാമെന്നും നെതന്യാഹു പറഞ്ഞു. എന്നാൽ, നിങ്ങളുടെ നേതാക്കൾക്ക് അവരെ ഇഷ്ടമാണ്. നിങ്ങൾ ഇതിലും നല്ലത് അർഹിക്കുന്നുണ്ട്. ഇസ്രായേൽ നിങ്ങളെ പിന്തുണയ്ക്കുന്നുവെന്ന് ഇറാൻ ജനത അറിയണം. ഒന്നിച്ചുള്ള സുഭിക്ഷതയുടെയും സമാധാനത്തിന്റെയും ഭാവി നമുക്കുണ്ടാകട്ടെ എന്നു പറഞ്ഞാണ് പ്രസംഗം ബെഞ്ചമിൻ നെതന്യാഹു അവസാനിപ്പിച്ചത്.

Summary: 'The people of Iran should know - Israel stands with you': Benjamin Netanyahu in special message to Iranians

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News