കോവിഡ് കാരണം ആഴ്ചയിൽ 1700 പേർ മരിക്കുന്നു: ലോകാരോഗ്യ സംഘടന

പ്രതിരോധ കുത്തിവയ്പ്പുകൾ തുടരാൻ സംഘടന ആവശ്യപ്പെട്ടു

Update: 2024-07-12 09:43 GMT
Advertising

ജനീവ: ലോകമെമ്പാടും കൊറോണ വൈറസ് കാരണം ഇപ്പോഴും ആഴ്ചയിൽ ശരാശരി 1,700 പേർ മരണപ്പെടുന്നതായി ലോകാരോഗ്യ സംഘടന. ജനങ്ങളോട് രോഗത്തിനെതിരായ പ്രതിരോധ കുത്തിവയ്പ്പുകൾ തുടരാൻ സംഘടന അഭ്യർഥിച്ചു. ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ വാക്സിൻ കവറേജ് കുറയുന്നതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകി.

ആരോഗ്യ പ്രവർത്തകരും 60 വയസ്സിനു മുകളിലുള്ളവരുമാണ് ഏറ്റവും അപകടസാധ്യത നിറഞ്ഞ വിഭാ​ഗം. മരണസംഖ്യ തുടരുമ്പോളും ഇവർക്ക് ഇടയിലുള്ള പ്രതിരോധകുത്തിവെയ്പ്പിൻ്റെ നിരക്ക് കുറഞ്ഞതായി അ​ദ്ദേഹം പറഞ്ഞു. ഏറ്റവും ഉയർന്ന അപകടസാധ്യതയുള്ള ഗ്രൂപ്പുകളിലെ ആളുകൾ അവരുടെ അവസാന ഡോസ് കഴിഞ്ഞ് 12 മാസത്തിനുള്ളിൽ വാക്സിൻ സ്വീകരിക്കണമെന്ന് ഡബ്ല്യു.എച്ച്.ഒ ശിപാർശ ചെയ്യുന്നുണ്ട്.

ഏഴ് ദശലക്ഷത്തിലധികം കോവിഡ് മരണങ്ങൾ ലോകാരോഗ്യ സംഘടനയ്ക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ യഥാർഥ മരണനിരക്ക് ഇപ്പോഴും അവ്യക്തമാണ്. ലോകത്തെ സമ്പദ്‌വ്യവസ്ഥയെയും ആരോഗ്യ സംവിധാനങ്ങളെയും തളർത്തിയ മഹാമാരിയായിരുന്നു കോവിഡ് -19.

വൈറസ് നിരീക്ഷണം നിലനിർത്താൻ ലോകാരോഗ്യ സംഘടന ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജനങ്ങൾക്ക് താങ്ങാനാവുന്നതും വിശ്വസനീയവുമായ ചികിത്സയും വാക്സിനുകളും ഉറപ്പാക്കാനും സംഘടന ആവശ്യപ്പെടുന്നു.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News