മോദി സമ്മാനിച്ച കാളി ദേവിയുടെ കിരീടം ബംഗ്ലാദേശ് ക്ഷേത്രത്തിൽ നിന്ന് മോഷണം പോയി; അന്വേഷണം വേണമെന്ന് ഇന്ത്യ
വ്യാഴാഴ്ച ഉച്ചയ്ക്ക് ക്ഷേത്രത്തിലെ പൂജാരി പൂജ കഴിഞ്ഞ് പോയതിന് തൊട്ടുപിന്നാലെയാണ് വെള്ളിയും സ്വർണവും പൂശിയ കിരീടം മോഷണം പോയത്
ധാക്ക: ബംഗ്ലാദേശിലെ സത്ഖിരയിലെ ജശോരേശ്വരി ക്ഷേത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മാനിച്ച കാളി ദേവിയുടെ കിരീടം മോഷണം പോയതായി റിപ്പോർട്ട്.
വ്യാഴാഴ്ച ഉച്ചയ്ക്ക് ക്ഷേത്രത്തിലെ പൂജാരി പൂജ കഴിഞ്ഞ് പോയതിന് തൊട്ടുപിന്നാലെയാണ് വെള്ളിയും സ്വർണവും പൂശിയ കിരീടം മോഷണം പോയത്. ദേവിയുടെ തലയിൽ നിന്ന് കിരീടം നഷ്ടപ്പെട്ടതായി ക്ലീനിംഗ് ജീവനക്കാർ പിന്നീട് കണ്ടെത്തിയതായി ബംഗ്ലാദേശി പത്രമായ ദ ഡെയ്‌ലി സ്റ്റാർ റിപ്പോര്‍ട്ട് ചെയ്യുന്നു.
2021 മാർച്ചിൽ ബംഗ്ലാദേശ് സന്ദർശന വേളയിലാണ് പ്രധാനമന്ത്രി മോദി ജശോരേശ്വരി ക്ഷേത്രത്തിന് കിരീടം സമ്മാനിച്ചത്. തലമുറകളായി ക്ഷേത്രം പരിപാലിക്കുന്ന കുടുംബത്തിലെ അംഗമായ ജ്യോതി ചതോപാധ്യായ ബംഗ്ലാദേശ് മാധ്യമങ്ങളോട് പറഞ്ഞു, കിരീടം വെള്ളിയിൽ നിർമ്മിച്ചതും സ്വർണം പൂശിയതുമാണ്. മോഷ്ടിക്കപ്പെട്ട കിരീടം ഭക്തർക്ക് സാംസ്കാരികവും മതപരവുമായ പ്രാധാന്യം വഹിക്കുന്നു. ഹിന്ദു പുരാണങ്ങളിൽ, ഇന്ത്യയിലും അയൽരാജ്യങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന 51 ശക്തിപീഠങ്ങളിൽ ഒന്നായി ജശോരേശ്വരി ക്ഷേത്രം ബഹുമാനിക്കപ്പെടുന്നു.
സത്ഖിരയിലെ ഈശ്വരിപൂരിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം പന്ത്രണ്ടാം നൂറ്റാണ്ടിൻ്റെ അവസാന പകുതിയിൽ അനാരി എന്ന ബ്രാഹ്മണനാൽ നിർമിച്ചതാണെന്ന് വിശ്വസിക്കപ്പെടുന്നു. ജശോരേശ്വരി പീഠത്തിനായി 100 വാതിലുകളുള്ള ക്ഷേത്രം അദ്ദേഹം നിർമ്മിച്ചു. പിന്നീട് പതിമൂന്നാം നൂറ്റാണ്ടിൽ ലക്ഷ്മൺ സെൻ ഇത് നവീകരിച്ചു, ഒടുവിൽ പതിനാറാം നൂറ്റാണ്ടിൽ രാജ പ്രതാപാദിത്യ ക്ഷേത്രം പുനർനിർമ്മിച്ചു.
ക്ഷേത്രത്തിൽ ഇന്ത്യ വിവിധോദ്ദേശ്യ കമ്മ്യൂണിറ്റി ഹാൾ നിർമ്മിക്കുമെന്ന് പ്രധാനമന്ത്രി മോദി സന്ദർശന വേളയിൽ പറഞ്ഞിരുന്നു. പ്രദേശവാസികൾക്ക് സാമൂഹികവും മതപരവും വിദ്യാഭ്യാസപരവുമായ പരിപാടികൾക്ക് ഇത് ഉപയോഗപ്രദമാകണമെന്നും ചുഴലിക്കാറ്റ് പോലുള്ള ദുരന്തസമയത്ത് എല്ലാവർക്കും അഭയകേന്ദ്രമായി ഇത് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം സംഭവത്തില്‍ ആശങ്ക പ്രകടിപ്പിച്ച ഇന്ത്യ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ''2021-ൽ ബംഗ്ലാദേശ് സന്ദർശന വേളയിൽ പ്രധാനമന്ത്രി മോദി ജശോരേശ്വരി കാളി ക്ഷേത്രത്തിന് (സത്ഖിര) സമ്മാനിച്ച കിരീടം മോഷണം പോയതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ കണ്ടു.ഇതില്‍ ആശങ്ക പ്രകടിപ്പിക്കുകയും മോഷണത്തെക്കുറിച്ച അന്വേഷിക്കാനും കിരീടം വീണ്ടെടുക്കാനും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ബംഗ്ലാദേശ് സർക്കാരിനോട് അഭ്യർഥിക്കുന്നു'' ധാക്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ എക്സില്‍ കുറിച്ചു.