ഗസ്സയിൽ പോളിയോ വൈറസിന്റെ സാന്നിധ്യം; അന്താരാഷ്ട്ര തലത്തിൽ പടരാൻ സാധ്യതയെന്ന് ലോകാരോഗ്യ സംഘടന

സൈനികർക്ക് പോളിയോ പ്രതിരോധ കുത്തിവെപ്പ് നൽകുമെന്ന് ഇസ്രായേൽ

Update: 2024-07-23 12:00 GMT
Advertising

ജനീവ: ഗസ്സ മുനമ്പിലും അതിർത്തിക്കപ്പുറവും പോളിയോ വൈറസ് പടരാനുള്ള ഗുരുതര സാഹചര്യമുണ്ടെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ഇസ്രായേൽ ആക്രമണത്തെ തുടർന്നുണ്ടായ ആരോഗ്യ, ശുചിത്വ സംവിധാനങ്ങളുടെ തകർച്ചയാണ് ഈ സാഹചര്യത്തിന് കാരണമായത്. ഗസ്സയിലെ മലിനജലത്തിൽനിന്ന് പോളിയോ വൈറസ് ടൈപ്പ് 2 ലഭിച്ചതായി ലോകാരോഗ്യ സംഘടനയുടെ ഗസ്സയിലെയും വെസ്റ്റ് ബാങ്കിലെയും എമർജൻസി സംഘത്തിന്റെ തലവൻ അയാദിൽ സപർബെക്കോവ് വ്യക്തമാക്കി. ഇത് വളരെ ഉയർന്ന ഘട്ടത്തിൽ അന്താരാഷ്ട്ര തല​ത്തിലേക്ക് വ്യാപി​ക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അപകട സാധ്യത വിലയിരുത്തുന്നതിന്റെ ഭാഗമായി മനുഷ്യ വിസർജ്യത്തിന്റെ സാമ്പിളുകൾ ശേഖരിക്കാൻ ലോകാരോഗ്യ സംഘടനയുടെയും യുനിസെഫിന്റെയും പ്രവർത്തകർ വ്യാഴാഴ്ച ഗസ്സയിലെത്തും. ഈ ആഴ്ച അവസാനത്തോടെ വിലയിരുത്തലുകൾ പൂർത്തിയാകുമെന്നും അതിന്റെ അടിസ്ഥാനത്തിൽ വാക്സിനേഷൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനിക്കുമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

നാഡീവ്യവസ്ഥയെ ആക്രമിച്ച് പക്ഷാഘാതത്തിന് കാരണമാകുന്ന വൈറസാണ് പോളിയോ. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളെയാണ് ഇത് കൂടുതലായും ബാധിക്കുന്നത്. ഗസ്സയിൽ പോളിയോ വൈറസ് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ സൈനികർക്ക് പ്രതിരോധ കുത്തിവെപ്പ് നൽകുമെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചിരുന്നു.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News