നെതന്യാഹുവിൻ്റെ യു.എൻ പ്രസംഗത്തിന് മുന്നോടിയായി മാൻഹട്ടണില്‍ ആയിരങ്ങളുടെ പ്രതിഷേധം

തെരുവുകള്‍ സ്തംഭിപ്പിച്ച പ്രതിഷേധത്തില്‍ മാന്‍ഹട്ടണിലെ ഗതാഗതവും തടസപ്പെട്ടു

Update: 2024-09-27 07:51 GMT
Editor : Jaisy Thomas | By : Web Desk
Advertising

മാന്‍ഹട്ടണ്‍: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ പ്രതിഷേധവുമായി മാന്‍ഹട്ടണില്‍ ആയിരങ്ങള്‍ തെരുവിലിറങ്ങി. ഗസ്സയിലും ലബനാനിലും ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് വ്യാഴാഴ്ച സമരക്കാര്‍ മിഡ്ടൗണ്‍ മാന്‍ഹട്ടണിലെ തെരുവില്‍ ഒത്തുകൂടിയത്. നെതന്യാഹു യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്യാനിരിക്കെയായിരുന്നു പ്രതിഷേധം.

തെരുവുകള്‍ സ്തംഭിപ്പിച്ച പ്രതിഷേധത്തില്‍ മാന്‍ഹട്ടണിലെ ഗതാഗതവും തടസപ്പെട്ടു. അതിനിടെ പൊലീസും പ്രതിഷേധക്കാരും തമ്മിലും സംഘര്‍ഷമുണ്ടായി. തുടര്‍ന്ന് ഏകദേശം ഒരു ഡസനോളം പ്രതിഷേധക്കാരെ അറസ്റ്റ് പൊലീസ് ചെയ്തു. ഫലസ്തീന്‍ അനുകൂല സംഘടനകളായ വിത്തിന്‍ ഔര്‍ ലൈഫ് ടൈം, ജ്യൂയിഷ് വോയിസ് ഫോര്‍ പീപ്പിള്‍ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. സമാധാനപരമായി നീങ്ങിക്കൊണ്ടിരുന്ന പ്രതിഷേധത്തിനിടെ ഒരു കൂട്ടം സമരക്കാര്‍ ഗ്രാൻഡ് സെൻട്രൽ ടെർമിനലിൽ നിന്ന് മുകളിലേക്ക് നീങ്ങിയതിനെ തുടര്‍ന്നാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിന് പുറത്ത്, സൈക്കിളുകളിലെത്തിയ പൊലീസ് ഉദ്യോഗസ്ഥർ നടപ്പാതയിൽ ജനക്കൂട്ടത്തെ വളഞ്ഞു. മാർച്ച് പാർക്ക് അവന്യൂവിലേക്ക് നീങ്ങിയപ്പോള്‍ അവിടെ നിന്നും ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടെങ്കിലും പ്രതിഷേധക്കാര്‍ വഴങ്ങിയില്ല. പിന്നീടാണ് അറസ്റ്റ് ചെയ്ത് നീക്കാന്‍ തുടങ്ങിയത്.

മ്യൂസിയത്തിൽ നിന്ന് നഗരമധ്യത്തിലേക്ക് നീങ്ങിയ സംഘം ലോസ് റീജൻസി ഹോട്ടലിന് സമീപം പോലീസ് ഉദ്യോഗസ്ഥരുമായി വീണ്ടും ഏറ്റുമുട്ടി. ഹോട്ടില്‍ നെതന്യാഹു ഉണ്ടെന്ന പ്രതീക്ഷയിലാണ് സമരക്കാര്‍ അവിടെയെത്തിയത്. 25 പേരെ അറസ്റ്റ് ചെയ്തുവെന്ന് പൊലീസ് അറിയിച്ചു. ഉച്ചകഴിഞ്ഞ്, ആയിരക്കണക്കിന് പ്രതിഷേധക്കാർ ബ്രയാൻ്റ് പാർക്കിലെ ന്യൂയോർക്ക് പബ്ലിക് ലൈബ്രറിയുടെ മുന്നില്‍ തടിച്ചുകൂടി. ഗ്രീൻ പാർട്ടിയുടെ പ്രസിഡൻ്റ് സ്ഥാനാർഥി ജിൽ സ്റ്റെയ്ൻ ഉൾപ്പെടെ നിരവധി പ്രമുഖര്‍ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തു.

ഒക്ടോബര്‍ 7ലെ ആക്രമണത്തിന് ശേഷം ന്യൂയോര്‍ക്ക് നഗരത്തില്‍ നിരവധി പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു. വസന്തകാലത്ത് നഗരത്തിലെ ഫലസ്തീൻ അനുകൂല പ്രകടനങ്ങളുടെ എണ്ണം വര്‍ധിച്ചു. വിദ്യാര്‍ഥികള്‍ രംഗത്തിറങ്ങുകയും ഇസ്രായേലുമായി ബന്ധപ്പെട്ടവയില്‍ നിന്നും മാറിനിൽക്കാൻ അവരുടെ ഭരണകൂടങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു. ചിലത് ഏറ്റുമുട്ടലിലും കൂട്ട അറസ്റ്റിലും കലാശിച്ചു. ലബനാനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങള്‍ പ്രതിഷേധത്തിന്‍റെ മൂര്‍ച്ച കൂട്ടിയെന്ന് സമരക്കാര്‍ പറഞ്ഞു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News