വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ നാഷണൽ കൗൺസിൽ ഇഫ്താർ സംഘടിപ്പിച്ചു


മസ്‌കത്ത്: വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ നാഷണൽ കൗൺസിൽ ഇഫ്താർ കുടുംബ സംഗമം സംഘടിപ്പിച്ചു. റൂവി, സിബിഡി ഏരിയയിലെ സ്റ്റാർ ഓഫ് കൊച്ചിൻ റെസ്റ്റോറന്റ് ഹാളിൽ വെച്ച് നടന്ന ഇഫ്താർ കുടുംബ സംഗമത്തിൽ വേൾഡ് മലയാളി ഫെഡറേഷൻ അംഗങ്ങൾക്കൊപ്പം നിരവധി രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, മാധ്യമ മേഖലയിലെ പ്രവർത്തകരും പങ്കെടുത്തു.
വേൾഡ് മലയാളി ഫെഡറേഷൻ നാഷണൽ പ്രസിഡന്റ ജോർജ് പി രാജേന്റെ അധ്യക്ഷതയിൽ നടന്ന ഇഫ്താർ കുടുംബ സംഘമത്തിൽ പി.എം. ഷൗക്കത്ത് അലി സ്വാഗതവും പ്രമുഖ പണ്ഡിതൻ റഹ്‌മത്തുള്ള മഗ്രിബി മുഖ്യ പ്രഭാഷണവും നടത്തി. നിയന്ത്രണങ്ങളാണ് റമദാൻ, ദേഹേച്ഛയെയും ഭോഗേച്ഛയെയും നിയന്ത്രിക്കലും കൂടിയാണ് റമദാൻ. പ്രപഞ്ച സൃഷ്ടാവ് നിയോഗിച്ച അവസാനത്തെ പ്രവാചകനിലൂടെയാണ് ഈ റമദാൻ മുസ്ലിം സമൂഹത്തിന് നിർബന്ധമാകുന്നത്. ദൈവത്തെ നമ്മൾ എന്തു പേരിൽ വിളിച്ചാലും അവൻ ഏകനാണെന്നാണ് എല്ലാ മതങ്ങളും പരിചയപ്പെടുത്തുന്നത്. മുമ്പ് വേദം നൽകപ്പെട്ട എല്ലാവർക്കും അറിയാവുന്ന പ്രവാചകൻ തന്നെയായിരുന്നു മുഹമ്മദ് നബി. മാനവകുലം ഒന്നാണ് അവർക്ക് ഒരു സൃഷ്ടാവും. ഒരു ദൈവം ഒരു ജനത. അതാണ് മനുഷ്യർ- റഹ്‌മത്തുള്ള മഗ്രിബി പറഞ്ഞു.
വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ ചെയർമാൻ ഡോ. ജെ രത്‌നകുമാർ കേരള സമൂഹത്തിൽ വളർന്നു വരുന്ന സമകാലിക സംഭവങ്ങൾ അടിസ്ഥാനമാക്കി കുട്ടികളിലും കൗമാരക്കാരിലും വളർന്നു വരുന്ന മയക്കുമരുന്ന് ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകി. തുടർന്ന് നാഷണൽ സെക്രട്ടറി സുനിൽ കുമാർ പങ്കെടുത്തവർക് നന്ദി പറഞ്ഞു.
ഇഫ്താർ കുടുംബ സംഗമം വേൾഡ് മലയാളി ഫെഡറേഷൻ ഭാരവാഹികളായ മുഹമദ് യാസീൻ, ഷെയ്ഖ് റഫീഖ്, ഷൌക്കത്തലി, ഉല്ലാസ് ചെറിയാൻ, സുനിൽകുമാർ, പത്മകുമാർ എന്നിവർ നിയന്ത്രിച്ചു.