ഹറമുകളിൽ ലഗേജുകൾ സൂക്ഷിക്കാൻ പുതിയ പദ്ധതിയുമായി ഹജ്ജ് ഉംറ മന്ത്രാലയം

സുരക്ഷിതമായ അന്തരീക്ഷത്തിൽ ആരാധനാക്രമങ്ങൾ നിർവഹിക്കാനാവശ്യമായ സൗകര്യമൊരുക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്

Update: 2024-10-19 19:35 GMT
Advertising

മക്ക: തീർത്ഥാടകർക്ക് ലഗേജുകൾ സൂക്ഷിക്കുന്നതിന് പുതിയ പദ്ധതി പ്രഖ്യാപിച്ച് ഹജ്ജ് ഉംറ മന്ത്രാലയം. മക്ക മദീന ഹറമിൽ എത്തുന്നവരുടെ ബാഗുകളും മറ്റും സൂക്ഷിക്കാൻ സംവിധാനം ഒരുക്കുകയാണ് ലക്ഷ്യം. കൂടുതൽ തീർത്ഥാടകർ എത്തുന്നതോടെ കർമ്മങ്ങൾ സുഗമമാക്കാനാണിത്.

സുരക്ഷിതമായ അന്തരീക്ഷത്തിൽ ആരാധനാക്രമങ്ങൾ നിർവഹിക്കാനാവശ്യമായ സൗകര്യമൊരുക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇരു ഹറം കാര്യാലയ പരിചരണ അതോറിറ്റിയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ലോകോത്തര നിലവാരത്തിലുള്ള പദ്ധതിയാണ് നടപ്പാക്കുക. ഈ മേഖലയിൽ പ്രാവീണ്യമുള്ള ഏജൻസികൾക്ക് നവംബർ 15 വരെ ടെൻഡർ സമർപ്പിക്കാം.

മക്കയിലെ മസ്ജിദുൽ ഹറമിലും, മദീനയിലെ പ്രവാചക പള്ളിയിലും തീർത്ഥാടകർക്ക് ഇതോടെ ലഗേജുകൾ സൂക്ഷിക്കാം. ഇതിലൂടെ തീർത്ഥാടകർക്ക് ആരാധനയിൽ മുഴുവൻ ശ്രദ്ധ കേന്ദ്രീകരിക്കാനും കർമ്മങ്ങൾ പൂർത്തിയാകാനുമാവും. തീർത്ഥാടകരുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് വിവിധ പദ്ധതികൾ ഇരുഹറമുകളിലും ആവിഷ്‌കരിച്ചു വരുന്നുണ്ട്.

ഉംറക്കെത്താൻ വിസ സംവിധാനങ്ങൾ എളുപ്പമാക്കിയതോടെ വർഷം മുഴുവൻ തീർത്ഥാടകരുടെ ഒഴുക്കാണ്. കഴിഞ്ഞ വർഷം 135 ലക്ഷം തീർത്ഥാടകർ ഉംറക്കായി എത്തി. ഒന്നരക്കോടി തീർത്ഥാടകർ ഈ വർഷം ഉംറ നിർവഹിക്കാൻ എത്തുമെന്നാണ് പ്രതീക്ഷ.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News