ഏകീകൃത തൊഴിൽ ക്രമീകരണം: ജീവനക്കാരുടെ പ്രൊഫഷനുകൾ മാറ്റാനുള്ള സമയം ഫെബ്രുവരി ഒന്ന് വരെ
റിയാദ്: സൗദിയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ പ്രൊഫഷണുകൾ മാറ്റാനുള്ള സമയം ഫെബ്രുവരി ഒന്നിന് അവസാനിക്കും. മാനവ വിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഫെബ്രുവരി ഒന്നിന് ശേഷം ആയിരം റിയാൽ സർവീസ് ചാർജ് നൽകേണ്ടി വരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഏകീകൃത തൊഴിൽ ക്രമീകരണവുമായി ബന്ധപ്പെട്ടാണ് പ്രഫഷനുകൾ മാറ്റാനുള്ള നിർദ്ദേശം.
5 വർഷം മുമ്പാണ് സൗദിയിൽ ഏകീകൃത തൊഴിൽ ക്രമീകരണ നിയമം നടപ്പാക്കുന്നത്. ഇതനുസരിച്ച് നിരവധി പ്രൊഫഷനുകൾ ഇല്ലാതെയാക്കിയിരുന്നു. ഇത്തരം പ്രൊഫഷനുകളിൽ ജോലി ചെയ്തിരുന്നവരുടെ പ്രൊഫഷൻ മാറ്റാനും നിർദ്ദേശം നൽകി. ഇതിനായുള്ള സാവകാശമാണ് ഫെബ്രുവരി ഒന്നോടെ അവസാനിക്കുക. ഖിവ പ്ലാറ്റഫോം വഴി തൊഴിലുടമക്ക് നിലവിൽ തൊഴിലാളിയുടെ പ്രൊഫഷൻ മാറ്റാനുള്ള സൗകര്യമുണ്ട്. സൗജന്യമായാണ് സൗകര്യം ലഭ്യമാക്കിയിട്ടുള്ളത്. ഫെബ്രുവരി ഒന്നിന് ശേഷം 1000 റിയാൽ സർവീസ് ചാർജ് നൽകേണ്ടി വരും. നിശ്ചിത സമയത്തിനുള്ളിൽ പ്രൊഫഷനുകൾ മറാത്ത സ്ഥാപങ്ങൾക്കുള്ള പിന്തുണ മന്ത്രാലയം പിൻവലിക്കുമെന്നും അറിയിച്ചു.