ഒന്നര വർഷത്തിനു ശേഷം ദുബൈയിലെ വാടക കുറയുമെന്ന് റിപ്പോർട്ട് 

യുഎസ് ആസ്ഥാനമായുള്ള അന്താരാഷ്ട്ര റേറ്റിങ് ഏജൻസിയായ എസ്.ആന്റ്.പി ഗ്ലോബലിന്റെതാണ് റിപ്പോർട്ട്

Update: 2024-10-28 19:16 GMT
Editor : Thameem CP | By : Web Desk
Advertising

ദുബൈ: ഒന്നര വർഷത്തിനു ശേഷം ദുബൈയിലെ വാടക നിരക്കിൽ കുറവുണ്ടാകുമെന്ന് അന്താരാഷ്ട്ര റേറ്റിങ് ഏജൻസിയായ എസ് ആന്റ് പി ഗ്ലോബൽ. പുതിയ കെട്ടിട നിർമാണ പദ്ധതികൾ നിരക്ക് കുറയ്ക്കാൻ സഹായമാകുമെന്നാണ് ഏജൻസിയുടെ വിലയിരുത്തൽ. ശക്തമായ നിലയിലാണ് ദുബൈയുടെ സമ്പദ് വ്യവസ്ഥയെന്നും എസ് ആൻറ് പി പറയുന്നു.

താമസവാടക കുത്തനെ കൂടിക്കൊണ്ടിരിക്കുന്ന ദുബൈയിൽ ഒന്നര വർഷത്തിനു ശേഷം ട്രന്റ് മാറുമെന്നാണ് യുഎസ് ആസ്ഥാനമായ എസ് ആന്റ് പി ഗ്ലോബലിന്റെ റിപ്പോർട്ട്. കോവിഡ് മഹാമാരിക്ക് ശേഷം നഗരത്തിൽ ആരംഭിച്ച വൻകിട പ്രോജക്ടുകൾ പൂർത്തിയാകുന്നതോടെ വാടകയിൽ കുറവുണ്ടാകുമെന്നാണ് എസ് ആന്റ് പിയുടെ പഠനം. ആവശ്യമുള്ളതിനേക്കാൾ കൂടുതൽ താമസ സൗകര്യങ്ങൾ പതിനെട്ടു മാസത്തിന് ശേഷം ലഭ്യമാകുമെന്നാണ് പഠനം പറയുന്നത്.

ദുബൈയിലെ റിയൽ എസ്റ്റേറ്റ് നിക്ഷേപ വളർച്ച യൂറോപ്പിലുള്ളതിനേക്കാൾ വലുതായി മാറി. കെട്ടിടങ്ങളുടെ വില്പനയും വിനിമയവും വർധിച്ചു. പുതിയ നിർമിതികൾക്ക് ആളുകൾ വലിയ വില നൽകാൻ സന്നദ്ധമാണ്. വാടക നിരക്കുകളിൽ അടുത്ത ഒന്നര വർഷം കുറവുണ്ടാകില്ല. എന്നാൽ പുതിയ പദ്ധതികൾ വരുന്നതോടെ ലഭ്യത വർധിക്കും. ആവശ്യം കുറയുകയും ചെയ്യുമെന്നും റിപ്പോർട്ടിൽ പറയുന്നു. 2026 ഓടെ ദുബൈ ജനസംഖ്യ നാല്പത് ലക്ഷത്തിലെത്തുമെന്ന് എസ് ആന്റ് പി പ്രവചിക്കുന്നു.

പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷങ്ങൾ ദുബൈയുടെ വളർച്ചയെ ബാധിക്കില്ലെന്നും റിപ്പോർട്ട് പ്രവചിക്കുന്നു. ഇസ്രായേൽ-ഇറാൻ സംഘർഷം വ്യാപിക്കാൻ സാധ്യതയില്ല. വിദേശ നിക്ഷേപകരെ ആകർഷിക്കാനുള്ള വിസാ നിയമ പരിഷ്‌കാരങ്ങൾ വളർച്ചയെ സഹായിക്കുമെന്നും എസ് ആന്റ് പി ചൂണ്ടിക്കാട്ടി.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News