യു.എ.ഇ പ്രസിഡൻറ് ദക്ഷിണ കൊറിയയിൽ; സുപ്രധാന കരാറുകളിൽ ഒപ്പുവെച്ചു

വൻകിട കൊറിയൻ കമ്പനി പ്രതിനിധികളുമായും യു.എ.ഇ പ്രസിഡൻറ് ചർച്ച നടത്തി

Update: 2024-05-28 18:27 GMT
Advertising

ദുബൈ: ദ്വിദിന സന്ദർശനത്തിനായി ദക്ഷിണ കൊറിയയിലെത്തിയ യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന് ഹൃദ്യമായ സ്വീകരണം. സാമ്പത്തിക, നിക്ഷേപ മേഖലകളിൽ സഹകരണം ഉറപ്പുവരുത്തുന്ന കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. വൻകിട കൊറിയൻ കമ്പനി പ്രതിനിധികളുമായും യു.എ.ഇ പ്രസിഡൻറ് ചർച്ച നടത്തി.

സിയോളിൽ വിമാനം ഇറങ്ങിയ യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദിന് വൻ വരവേൽപ്പാണ് ലഭിച്ചത്. ഉഭയകക്ഷി വ്യാപാരത്തിൽ വൻവർധന രൂപപ്പെട്ട സാഹചര്യത്തിലാണ് പ്രസിഡൻറിന്റെ കൊറിയൻ സന്ദർശനം എന്ന പ്രത്യേകത കൂടിയുണ്ട്. കഴിഞ്ഞ വർഷം കൊറിയയും യു.എ.ഇയുമായുള്ള എണ്ണയിതര വ്യാപാരം 19.4 ബില്യൻ ഡോളറിനു മുകളിലാണ്.

യു.എ.ഇയിൽ കൊറിയ പുതുതായി എട്ട് ബില്യൻ ഡോളറിലേറെ നിക്ഷേപം നടത്തി. കൊറിയൻ പ്രസിഡൻറ് യൂൻ സൂക് യിയോളുമായി ഉഭയകക്ഷി വ്യാപാരം ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ ശൈഖ് മുഹമ്മദ് ചർച്ച നടന്നു. കൊറിയൻ ബിസിനസ് പ്രതിനിധി സംഘങ്ങളുമായി നടന്ന പ്രത്യേക ചർച്ചയും വിജയകരമാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

സംയുക്ത പദ്ധതികൾ ആവിഷ്‌കരിക്കാനും തീരുമാനമായിട്ടുണ്ട്. ബിസിനസ്, നിക്ഷേപ രംഗങ്ങളിൽ രൂപപ്പെടുത്തിയ പുതിയ കരാറുകൾ ഉഭയകക്ഷി ബന്ധം കൂടുതൽ മുന്നോട്ടു കൊണ്ടുപോകാൻ സഹായകമാകുമെന്ന് യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാൻ പറഞ്ഞു. നിരവധി മന്ത്രിമാർ ഉൾപ്പെടെ ഉന്നതതല സംഘമാണ് കൊറിയൻ സന്ദർശനവേളയിൽ യു.എഇ പ്രസിഡൻറിനെ അനുഗമിക്കുന്നത്.


Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News