വീട് പൊളിക്കാൻ ബുൾഡോസറുമായി അധികൃതർ, പുസ്തകവും ബാഗും നെഞ്ചോട് ചേർത്തോടി ആറു വയസുകാരി; ഉള്ളുലച്ച് യുപിയിൽ നിന്നുള്ള ദൃശ്യം
ബുൾഡോസർ ഉപയോഗിക്കുമ്പോൾ കരയുകയും നിലവിളിക്കുകയും ചെയ്യുന്ന നിസഹായരായ പ്രദേശവാസികളെ വീഡിയോ ദൃശ്യങ്ങളിൽ കാണാം


ലഖ്‌നൗ: യുപിയിൽ ബുൾഡോസർ കൊണ്ട് വീട് പൊളിക്കുന്നതിനിടെ പുസ്തകവും ബാഗും നെഞ്ചോട് ചേർത്തൊടുന്ന ആറു വയസുകാരിയുടെ ദൃശ്യങ്ങൾ വൈറൽ. യുപിയിലെ ജലാൽപൂരിൽ നിന്നുള്ള അനന്യ എന്ന പെൺകുട്ടിയുടെ ദൃശ്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. കയ്യേറ്റം ആരോപിച്ചാണ് അനന്യ ഉൾപ്പടെ നിരവധി പേരുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് നശിപ്പിച്ചത്. ബുൾഡോസർ രാജിനെതിരെ സുപ്രീംകോടതിയുടെ കർശനമുന്നറിയിപ്പുകൾ നിലനിക്കെയാണ് യുപി സർക്കാർ നടപടി തുടരുന്നത്.
യുപിയിലെ അംബേദ്ക്കർ നഗർ സ്വദേശിയാണ് അനന്യ. കഴിഞ്ഞ ദിവസം പ്രദേശത്ത് ഭൂമി കയ്യേറ്റം ആരോപിച്ച് നിരവധി വീടുകൾ അംബേദ്കർ നഗർ ഭരണകൂടം പൊളിച്ചിരുന്നു. ഡെപ്യൂട്ടി ജില്ലാ മജിസ്ട്രേറ്റിന്റെ നേതൃത്വത്തിൽ പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയായിരുന്നു നടപടി. ബുൾഡോസർ ഉപയോഗിക്കുമ്പോൾ കരയുകയും നിലവിളിക്കുകയും ചെയ്യുന്ന നിരവധി നിസഹായരായ പ്രദേശവാസികളെ വീഡിയോ ദൃശ്യങ്ങളിൽ കാണാം.
കുടിലുകൾ പൊളിച്ചുമാറ്റുന്നതിന് മുൻപ് ആളുകൾ ആവശ്യസാധനങ്ങൾ പുറത്തേക്ക് മാറ്റുന്നതിനിടയിലാണ് അനന്യ പുസ്തകങ്ങൾ സുരക്ഷിതമാക്കിയത്. സ്കൂൾ ബാഗിൽ നോട്ടുബുക്കുകളും പുസ്തകങ്ങളും എടുത്ത് കുടിലിൽ നിന്ന് പുറത്തേക്ക് ഓടുന്ന പെൺകുട്ടിയെ വീഡിയോയിൽ കാണാം.
ഗ്രാമത്തിലെ പ്രൈമറി സ്കൂളിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് അനന്യ. വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വ്യാപക വിമർശനങ്ങളാണ് യുപി സർക്കാരിനെതിരെ ഉയരുന്നത്. അനന്യയെപോലുള്ള ഒരുപാട് കുട്ടികളുടെ സ്വപ്നങ്ങളാണ് സർക്കാർ ഇത്തരം നടപടികളിലൂടെ തകർക്കുന്നതെന്ന് സാമൂഹ്യ മാധ്യമ ഉപയോക്താക്കൾ വിമർശനം ഉന്നയിച്ചു. വിദ്യാഭ്യാസത്തിനുള്ള അവകാശം പോലും നിഷേധിക്കപ്പെടുന്നുവെന്നും വിമർശനം ഉയരുന്നുണ്ട്.