​ഗുജറാത്തിലെ പ്രമുഖ ഹോട്ടലിൽ വിളമ്പിയ സാമ്പാറിൽ ചത്ത എലി; ഒരാഴ്ചയ്ക്കിടെ മൂന്നാം സംഭവം

സംഭവത്തിൽ ആരോഗ്യവകുപ്പ് റെസ്റ്റോറൻ്റ് ഉടമയ്ക്ക് നോട്ടീസ് നൽകി.

Update: 2024-06-21 07:43 GMT
Advertising

അഹമ്മദാബാദ്: ഐസ്ക്രീമിൽ മനുഷ്യന്റെ വിരലും ചോക്ലേറ്റ് സിറപ്പിൽ എലിക്കുഞ്ഞും പൊട്ടറ്റോ ചിപ്സ് പാക്കറ്റിൽ ചത്ത തവളയും കണ്ടെത്തിയ സംഭവങ്ങളുടെ ഞെട്ടൽ മാറുംമുമ്പേ വീണ്ടും സമാനസംഭവം. ​ഗുജറാത്തിലെ ഒരു പ്രമുഖ ഹോട്ടലിൽ വിളമ്പിയ സാമ്പാറിൽ ചത്ത എലി. അഹമ്മദാബാദ് നികോളിലെ ദേവി ദോശ റെസ്റ്റോറന്റിൽ ഉപഭോക്താവിന് നൽകിയ സാമ്പാറിലാണ് ചത്ത എലിയെ കണ്ടെത്തിയത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

ഒരാഴ്ചയ്ക്കിടെ റിപ്പോർട്ട് ചെയ്യുന്ന സമാനമായ മൂന്നാമത്തെ സംഭവമാണിത്. സാമ്പാറിൽ എലിയെ കണ്ട ഉപഭോക്താവ് അംദവാദ് മുനിസിപ്പൽ കോർപ്പറേഷനെ (എഎംസി) വിവരമറിയിക്കുകയും ഇവർ അറിയിച്ചതിനെതുടർന്ന് ആരോഗ്യവകുപ്പ് റെസ്റ്റോറൻ്റ് ഉടമയ്ക്ക് നോട്ടീസ് നൽകുകയും ചെയ്തു. ഗുരുതര ആരോഗ്യ- ശുചിത്വ ലംഘനങ്ങൾ ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. 

“അഹമ്മദാബാദ് കോർപ്പറേഷൻ പരിസരത്തെ എല്ലാ കടക്കാരോടും അവർ ഉപഭോക്താക്കൾക്ക് നൽകുന്ന ഭക്ഷണത്തിൽ വളരെ ശ്രദ്ധാലുവായിരിക്കാൻ അഭ്യർഥിക്കുന്നു. അങ്ങനെ ചെയ്താൽ ഇത്തരം സംഭവങ്ങൾ ഒഴിവാക്കാനാകും"- എഎംസിയിലെ ഫുഡ് സേഫ്റ്റി ഓഫീസർ ഭവിൻ ജോഷി പറഞ്ഞു.

ജൂൺ 18നാണ് ഗുജറാത്തിലെ ജാംന​ഗറിലെ ഒരു കടയിൽ നിന്നും വാങ്ങിയ പൊട്ടറ്റോ ചിപ്സിന്റെ പാക്കറ്റിൽ ചത്ത തവളയെ കണ്ടെത്തിയത്. ഉപഭോക്താവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കടയിലെത്തി സാംപിൾ ശേഖരിച്ച ജാംന​ഗർ മുനിസിപ്പൽ കോർപറേഷൻ അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പുഷ്കർ ധാം സൊസൈറ്റിയിലെ താമസക്കാരിയായ ജാസ്മിൻ പട്ടേലെന്ന യുവതിയാണ് പരാതിയുമായി രം​ഗത്തെത്തിയത്.

ബാലാജി വേഫേഴ്സ് എന്ന കമ്പനിയുടെ പൊട്ടറ്റോ ചിപ്സായ ക്രഞ്ചെക്സിന്റെ പാക്കറ്റിലാണ് ചത്ത തവളയെ കണ്ടതെന്ന് യുവതി അധികൃതരെ അറിയിച്ചു. ഇതനുസരിച്ച് ഉ​ദ്യോ​ഗസ്ഥർ കടയിൽ പരിശോധന നടത്തുകയും സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു. തന്റെ നാല് വയസുള്ള അനന്തരവൾ വീടിനടുത്തുള്ള കടയിൽ നിന്ന് 18ന് വൈകുന്നേരം വാങ്ങിയ പൊട്ടറ്റോ ചിപ്സ് പാക്കറ്റിലാണ് ചത്ത തവളയെ കണ്ടതെന്ന് ജാസ്മിൻ പട്ടേൽ പറഞ്ഞിരുന്നു.

മുംബൈയിൽ ഓൺലൈനായി ഓർഡർ ചെയ്ത ഐസ്‌ക്രീമിൽ വിരൽ കണ്ടെത്തിയെന്ന ഞെട്ടിക്കുന്ന വിവരം പുറത്തുവന്ന് ദിവസങ്ങൾക്കകമാണ് ഈ സംഭവങ്ങൾ. കഴിഞ്ഞയാഴ്ച മുംബൈ മലാഡിലെ ഓർലം ബ്രാൻഡൺ എന്ന ഡോക്ടർ ഗ്രോസറി ആപ്പ് വഴി ഓർഡർ ചെയ്ത ഐസ്‌ക്രീമിൽ നിന്നാണ് വിരൽ ലഭിച്ചത്. ഐസ്‌ക്രീം കഴിച്ചതിന് പിന്നാലെ വായിൽ എന്തോ തടഞ്ഞതിനെ തുടർന്ന് നോക്കിയപ്പോൾ വിരലിന്റെ കഷ്ണം കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇദ്ദേഹം നൽകിയ പരാതിയിൽ മലാഡ് പൊലീസ് കേസെടുക്കുകയും ചെയ്തു.

യമ്മോ എന്ന കമ്പനിയുടേതായിരുന്നു ഐസ്‌ക്രീം. വിരൽ ഫാക്ടറി ജീവനക്കാരന്റേതാണെന്നാണ് സൂചനകളും പുറത്തുവന്നിരുന്നു. സ്ഥിരീകരണത്തിനായി പൊലീസ് സാമ്പിളുകൾ ഡിഎൻഎ ടെസ്റ്റിനയച്ചു. കമ്പനിയുടെ പൂനെയിലെ ഫാക്ടറിയിലുള്ള ജീവനക്കാരന് അപകടത്തിൽ കൈവിരലിന് മുറിവേറ്റിരുന്നു. വിരൽ കണ്ടെത്തിയ ഐസ്‌ക്രീം പാക്ക് ചെയ്ത ദിവസമായിരുന്നു ഇത്. ഇതോടയാണ് വിരൽ ഫാക്ടറി ജീവനക്കാരന്റേതാകാം എന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്.

ഇതിനു പിന്നാലെ ലോക പ്രശസ്ത ചോക്ലേറ്റ് കമ്പനിയായ ഹെർഷെയുടെ ചോക്ലേറ്റ് സിറപ്പിന്റെ കുപ്പിയിൽ ചത്ത എലിക്കുട്ടിയെയും കണ്ടെത്തിയിരുന്നു. പ്രമി ശ്രീധർ എന്ന യുവതിയാണ് ഇൻസ്റ്റഗ്രാമിലൂടെ ഞെട്ടിക്കുന്ന വീഡിയോ പങ്കുവച്ചത്. സെപ്‌റ്റോ വഴി ഓർഡർ ചെയ്ത സിറപ്പിലായിരുന്നു എലിയെ കണ്ടെത്തിയതെന്ന് യുവതി പറഞ്ഞു.

തന്റെ കുടുംബത്തിലെ മൂന്നു പേർ സിറപ്പ് കഴിച്ചെന്നും ഒരാൾ വൈദ്യസഹായം തേടിയെന്നും യുവതി പറയുന്നു. എല്ലാവരും കണ്ണ് തുറന്ന് കാണണം എന്ന അഭ്യർഥനയോടെയാണ് യുവതി ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവച്ചത്. രാജ്യത്തിന്റെ വിവിധയിടങ്ങളിൽ ഭക്ഷണസാധനങ്ങളിൽ ചത്ത ജീവികളെ കാണുന്ന സംഭവങ്ങൾ പതിവായിരിക്കുകയാണ്.



Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News