'ഹര്‍ദികിന് ഇതിലും നല്ല പങ്കാളിയെ കിട്ടും'; വിവാഹമോചന പോസ്റ്റിന് പിന്നാലെ നടാഷ സ്റ്റാൻകോവിച്ചിനെതിരെ സൈബര്‍ ആക്രമണം

പോസ്റ്റിനു പിന്നാലെ സോഷ്യല്‍മീഡിയയില്‍ നടാഷയെ ലക്ഷ്യം വച്ചുകൊണ്ടുള്ള കമന്‍റുകള്‍ നിറയുകയാണ്

Update: 2024-07-19 06:31 GMT
Editor : Jaisy Thomas | By : Web Desk
Advertising

മുംബൈ: കഴിഞ്ഞ ദിവസമാണ് ഭാര്യയും സെര്‍ബിയന്‍ മോഡലുമായ നടാഷ സ്റ്റാൻകോവിച്ചുമായുള്ള വിവാഹബന്ധം അവസാനിപ്പിക്കുകയാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ദിക് പാണ്ഡ്യ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ആരാധകരെ അറിയിച്ചത്. പരസ്പര സമ്മതത്തോടെയാണ് ബന്ധം പിരിയുന്നതെന്ന് ഇരുവരും പോസ്റ്റില്‍ കുറിച്ചിരുന്നു. എന്നാല്‍ പോസ്റ്റിനു പിന്നാലെ സോഷ്യല്‍മീഡിയയില്‍ നടാഷയെ ലക്ഷ്യം വച്ചുകൊണ്ടുള്ള കമന്‍റുകള്‍ നിറയുകയാണ്.

‘‘നാലു വർഷമായിട്ടുള്ള ഒരുമിച്ചുള്ള ജീവിതം അവസാനിപ്പിച്ച് നടാഷയും ഞാനും പിരിയുകയാണ്. പരസ്പര ബഹുമാനവും സന്തോഷവുമുള്ള കുടുംബമായി വളർന്ന ശേഷം വളരെ ബുദ്ധിമുട്ടിയാണ് പിരിയാൻ തീരുമാനിക്കുന്നത്. അഗസ്ത്യ ഞങ്ങളുടെ ജീവിതത്തിന്റെ കേന്ദ്രമായി ഇവിടെയുണ്ടാകും. അഗസ്ത്യയുടെ സന്തോഷത്തിനായി ഒരുമിച്ച് എല്ലാ കാര്യങ്ങളും ചെയ്യും. ബുദ്ധിമുട്ടേറിയ ഈ സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ എല്ലാവരും മാനിക്കണമെന്നും, പിന്തുണയ്ക്കണമെന്നും അഭ്യര്‍ഥിക്കുന്നു.’’ എന്നായിരുന്നു ഹര്‍ദികിന്‍റെയും നടാഷയുടെയും പോസ്റ്റ്. മകൻ അഗസ്ത്യയുമായി നടാഷ മുംബൈ വിട്ട് മണിക്കൂറുകൾക്ക് ശേഷമായിരുന്നു വ്യാഴാഴ്ച വൈകിട്ടോടെ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് പ്രത്യക്ഷപ്പെടുന്നത്. ഇരുവരും തങ്ങളുടെ കമന്‍റ് ബോക്സ് പൂട്ടുകയും ചെയ്തിരുന്നു.

നടാഷ തന്‍റെ പേരില്‍ നിന്നും 'പാണ്ഡ്യയെ' നീക്കം ചെയ്തതു മുതല്‍ വിദ്വേഷ പ്രചരണം ആരംഭിച്ചിരുന്നു. വേര്‍പിരിയല്‍ വാര്‍ത്ത പുറത്തുവന്നതോടെ അത് കൂടുതല്‍ രൂക്ഷമായി. വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്നും ഹര്‍ദിക് എത്ര നല്ല മനുഷ്യനാണെന്ന് നടാഷ മനസിലാക്കിയില്ലെന്നുമാണ് കമന്‍റുകള്‍. ഹര്‍ദികിന് ഇതിലും നല്ലൊരു ഭാര്യയെ കിട്ടുമെന്നു നടാഷ പോകട്ടെ എന്നുമാണ് മറ്റൊരു കമന്‍റ്. ഹര്‍ദികിന്‍റെ സ്വത്തിന്‍റെ എത്രത്തോളം നടാഷയുടെ കയ്യിലുണ്ടെന്നായിരുന്നു മൂന്നാമന്‍റെ സംശയം.

2019ലാണ് ഹര്‍ദികും നടാഷയും കണ്ടുമുട്ടുന്നത്. തൊട്ടടുത്ത വര്‍ഷം ജനുവരി 1ന് ദുബൈയില്‍ വച്ചായിരുന്നു വിവാഹനിശ്ചയം. മേയ് 31ന് വിവാഹവും നടന്നു. ആ വര്‍ഷം ജൂലൈയിലാണ് അഗസ്ത്യ ജനിക്കുന്നത്. കഴിഞ്ഞ മേയ് മുതല്‍ ഇരുവരും വേര്‍പിരിയുകയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News