മധ്യപ്രദേശിലും ഛത്തീസ്ഗഡിലെ 70 മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പ് പൂർത്തിയായി

മധ്യപ്രദേശിലെ ഭിണ്ഡ് മണ്ഡലത്തിൽ ബി.ജെ.പി എം.എൽ.എ സ്ഥാനാർഥി രാകേഷ് ശുക്ലയുടെ വാഹനത്തിന് നേരെ വെടിവയ്പ്പ് ഉണ്ടായി

Update: 2023-11-17 14:56 GMT
Advertising

മധ്യപ്രദേശിലും ഛത്തീസ്ഗഡിലെ 70 മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പ് പൂർത്തിയായി. മധ്യപ്രദേശിൽ 71.32% ശതമാനവും ഛത്തീസ്ഗഡിൽ 68.15% ശതമാനവും പോളിംഗ് രേഖപ്പെടുത്തി. മധ്യപ്രദേശിലെ പോളിംഗ് ബൂത്തുകൾക്ക് നേരെ ഉണ്ടായ ആക്രമണ സംഭവങ്ങളിൽ ബിജെപിയും കോൺഗ്രസും പരസ്പരം ആരോപണങ്ങൾ ഉന്നയിച്ചു.

രാവിലെ 7 മണിയോടെ ആണ് മധ്യപ്രദേശിലും ഛത്തീസ്ഗഡിലും വോട്ടെടുപ്പ് ആരംഭിച്ചത്. രണ്ട് ഘട്ടമായി നടന്ന ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ 22 ജില്ലകളിലെ 70 മണ്ഡലങ്ങൾ ആണ് രണ്ടാം ഘട്ടത്തിൽ ജനവിധി എഴുതിയത്. ഛത്തീസ്ഗഡിൽ തുടർഭരണം ഉറപ്പാണെന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ പറഞ്ഞു. 75 ന് മുകളിൽ സീറ്റ് ലഭിക്കുമെന്നും സംസ്ഥാനത്ത് മൽസരത്തിൻ്റെ സാഹചര്യം പോലുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


മധ്യപ്രദേശിലെ ഭിണ്ഡ് മണ്ഡലത്തിൽ ബിജെപി എംഎൽഎ സ്ഥാനാർഥി രാകേഷ് ശുക്ലയുടെ വാഹനത്തിന് നേരെ വെടിവയ്പ്പ് ഉണ്ടായെന്ന് ആരോപണം ഉയർന്നു. പരാതിയിൽ പൊലീസ് കേസ് എടുത്തു. കനത്ത കാവലിൽ വോട്ടെടുപ്പ് പൂർത്തിയായെങ്കിലും ദിമാനി മണ്ഡലത്തിലും പോളിംഗ് സ്റ്റേഷന് നേരെ കല്ലേറുണ്ടായി.

പ്രചാരണത്തിന്റെ ആദ്യഘട്ടത്തിൽ സർവ്വേകൾ കോൺഗ്രസിന് മുൻതൂക്കം പ്രവചിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുൻനിർത്തിയുള്ള പ്രചരണത്തിലൂടെ ഇതിനെ മറികടക്കാൻ കഴിഞ്ഞു എന്നാണ് ബിജെപിയുടെ പ്രതീക്ഷ.


മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, മുൻ മുഖ്യമന്ത്രിയും പി.സി.സി അധ്യക്ഷനുമായ കമൽനാഥ്, കേന്ദ്ര മന്ത്രിമാരായ നരേന്ദ്ര സിങ് തോമർ, ഫഗ്ഗൻ സിങ് കുലസ്തെ, പ്രഹ്ലാദ് പട്ടേൽ, ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗ്യ എന്നിവർ മധ്യപ്രദേശിൽ ജനവിധി തേടുന്നുണ്ട്.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News